🗞🏵 *കേരളത്തില്‍ 18,420 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു* എറണാകുളം 3012, തിരുവനന്തപുരം 1999, കോട്ടയം 1749, കൊല്ലം 1656, തൃശൂര്‍ 1532, കോഴിക്കോട് 1477, മലപ്പുറം 1234, ഇടുക്കി 1091, ആലപ്പുഴ 1025, പത്തനംതിട്ട 972, കണ്ണൂര്‍ 950, പാലക്കാട് 858, വയനാട് 638, കാസര്‍ഗോഡ് 227 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
🗞🏵 *മീഡിയവണ്‍ ചാനലിന്റെ സംപ്രേക്ഷണം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച സിംഗിള്‍ ബഞ്ച് ഉത്തരവ് നിലനില്‍ക്കും.* ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മീഡിയ വണ്ണിന്റെ അപ്പീല്‍ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. അപ്പീല്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ചാനലിന്റെ സംപ്രേഷണം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച സിംഗിള്‍ ബഞ്ച് വിധിയ്ക്കെതിരെ നല്‍കിയ അപ്പീലാണ് ഹൈക്കോടതി ഡിവിഷന്‍ വിധി പറയാന്‍ മാറ്റിയത്.
🗞🏵 *ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നത് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി കർണാടക ഹൈക്കോടതി.* വിഷയം പരിഹരിക്കുന്നത് വരെ കോളജുകളിൽ ഹിജാബ് ധരിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കരുതെന്ന് കോടതി ഉത്തരവിട്ടു. കോളജുകൾ പൂട്ടിയിടേണ്ടതില്ലെന്നും എത്രയും പെട്ടന്ന് തുറക്കണമെന്നും കോടതി നിരീക്ഷിച്ചു. ഹർജി പരിഗണിക്കുന്നത് ഫെബ്രുവരി 14 ലേക്ക് മാറ്റിവച്ചതിനാൽ ഇടക്കാല ഉത്തരവില്ല.
🗞🏵 *ജമ്മു കശ്മീരിൽ പണ്ഡിറ്റുകളെ പുനരധിവസിപ്പിച്ച് കേന്ദ്രസർക്കാർ.* കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 500 കുടുംബങ്ങളാണ് കശ്മീരിലേക്ക് തിരികെയെത്തിയത്. 2020-ൽ ജമ്മു കശ്മീരിൽ 370-ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം, വ്യാപക പ്രതിഷേധമാണ് അവിടെ ഉയർന്നു വന്നത്. എന്നാൽ, ഇപ്പോൾ ജമ്മു കശ്മീരിലെ സാധാരണ ജീവിതം സുരക്ഷിതമാണെന്ന് ആഭ്യന്തര വകുപ്പ് സഹമന്ത്രി നിത്യാനന്ദ റായി വ്യക്തമാക്കി. ഇതിന്റെ ഏറ്റവും നിർണ്ണായകമായ തെളിവാണ് പണ്ഡിറ്റുകളുടെ പുനരധിവാസമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
🗞🏵 *ബസ് തട്ടി യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവറെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി.* ഫെബ്രുവരി ഏഴിന് പാലക്കാട്ട്നിന്നും വടക്കാഞ്ചേരിക്ക് സർവീസ് നടത്തിയ ബസ് തട്ടി ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളാണ് മരിച്ചത്.വടക്കാഞ്ചേരി ഓപ്പറേറ്റിംഗ് സെന്ററിലെ ഡ്രൈവറായ സി.എൽ. ഔസേപ്പിനെയാണ് സിഎംഡി സസ്പെൻഡ് ചെയ്തത്
🗞🏵 *സ്വപ്നാ സുരേഷിന് സ്പെയ്സ് പാർക്കിലെ ജോലിയിൽ ലഭിച്ച ശമ്പളം തിരിച്ചുപിടിക്കാൻ സംസ്ഥാന സർക്കാർ നീക്കം.* സ്വപ്നയുടെ ശമ്പളം തിരികെ നൽകണമെന്നാവശ്യപ്പെട്ട് പ്രൈസ് വാട്ടർ കൂപ്പറിന് സർക്കാർ കത്ത് നൽകി.ധനപരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിന്മേലാണ് നടപടി. വ്യാജ രേഖ ഉപയോഗിച്ചുള്ള നിയമനത്തിലൂടെ സർക്കാരിന് സംഭവിച്ച നഷ്ടം തിരിച്ചു പിടിക്കണമെന്നായിരുന്നു ധനപരിശോധന വിഭാഗത്തിന്റെ റിപ്പോർട്ട്.
🗞🏵 *നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട ഫയലുകൾ യുകെ, യുഎസ്, റഷ്യ, ജപ്പാൻ, ചൈന രാജ്യങ്ങളിൽനിന്നു വിട്ടുകിട്ടുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നു കേന്ദ്ര സർക്കാർ.* വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് രാജ്യസഭയെ ഇക്കാര്യമറിയിച്ചത്.
🗞🏵 *വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ (78) അന്തരിച്ചു.* കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് മരണം. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കണ്ണമ്പറമ്പ് കബര്‍സ്ഥാനില്‍. ടി. നസറുദ്ദീനോടുള്ള ആദര സൂചകമായി വെള്ളിയാഴ്ച കടകള്‍ അടച്ചിടുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ അറിയിച്ചു.
🗞🏵 *നാടിന്റെ വികസനത്തിനായി സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികൾ ഉറപ്പായും നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.* കഴിഞ്ഞ സർക്കാരിന്റെ കാലത്തേതുപോലെ ഈ സർക്കാർ ആദ്യ വർഷം പൂർത്തിയാക്കുന്ന വേളയിലും ജനങ്ങൾക്കു മുന്നിൽ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം പൂവച്ചൽ ഗവൺമെന്റ് വി.എച്ച്.എസ്.എസിൽ 53 സ്‌കൂൾ കെട്ടിടങ്ങൾ നാടിനു സമർപ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
🗞🏵 *ഹൈക്കോടതി ഇടപെടലിനെ തുടർന്ന് അട്ടപ്പാടി മധുകൊലക്കേസിലെ വിചാരണ നടപടികൾ നേരത്തേയാക്കി.* ഫെബ്രുവരി 18 ന് കേസ് പരിഗണിയ്ക്കും. കേസിലെ പ്രതികൾക്ക് ഡിജിറ്റൽ തെളിവുകളും കുറ്റപത്രത്തിന്റെ പകർപ്പും കൈമാറി. കോടതിയിൽ എത്തിയാണ് പ്രതികൾ തെളിവുകൾ ശേഖരിച്ചത്. ഡിജിറ്റൽ തെളിവുകൾ പ്രതികൾക്ക് നൽകാത്തതിനാൽ കേസ് നീണ്ടുപോവുകയാണെന്ന വിമർശനം ഉയർന്നിരുന്നു.
🗞🏵 *കോട്ടയം കുറിച്ചി സ്വദേശിയായ യുവാവിനെ സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെ കാണാതായതായി റിപ്പോർട്ട്.* യുവാവിനെ കാണാനില്ലെന്നു കാട്ടി കമ്പനി അധികൃതരാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. കുറിച്ചി ഔട്ട് പോസ്റ്റിനു സമീപം വലിയിടത്തറ വീട്ടിൽ ജസ്റ്റിൻ കുരുവിളയെ (30) കാണാനില്ലെന്നാണ് ബന്ധുക്കളെ കപ്പൽ അധികൃതർ അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ ചിങ്ങവനം പോലീസിനു പരാതി നൽകുമെന്നു ബന്ധുക്കൾ അറിയിച്ചു.
🗞🏵 *കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളത്തിനായി 40 കോടി രൂപ രൂപയും* 2021 ജൂൺ മാസത്തെ പെൻഷൻ നൽകിയ വകയിൽ സഹകരണ ബാങ്കുകളുടെ കൂട്ടായ്മയ്ക്ക് 70.78 കോടി രൂപയും ധനവകുപ്പ് അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
🗞🏵 *കഴിഞ്ഞ മൂന്നു വർഷംകൊണ്ട് 277 7.7 ലക്ഷം രൂപ കയർബോർഡ് 176 കയറു യൂണിറ്റുകൾക്ക് നൽകിയിട്ടുണ്ടെന്നും അതിൽ 107 എണ്ണം ആലപ്പുഴ ജില്ലയിൽ ആണെന്ന് എ എം ആരിഫ് എംപിയുടെ ചോദ്യത്തിന് സൂക്ഷ ചെറുകിട ഇടത്തരം വ്യവസായ വകുപ്പ് മന്ത്രി ശ്രീ നാരായണ റാണ രേഖാമൂലം മറുപടി നൽകി.* കോവിഡ് കാലയളവിൽ കയർ വ്യവസായം നഷ്ടത്തിലേക്ക് പോയിട്ടുണ്ടെന്നും എന്നാൽ 2020-21 വർഷത്തിൽ കയർ കയറ്റുമതി 37 ശതമാനം വളർച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിന് കയർ ജിയോ ടെക്സ്റ്റൈൽസ് ഉപയോഗിക്കുന്നതിന് കയർബോർഡ് പ്രത്യേക ലക്ഷ്യം ഒന്നും നിശ്ചയിച്ചിട്ടില്ലായെന്നും മന്ത്രി എംപി യെ അറിയിച്ചു.
🗞🏵 *തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാര ചെടി വില്‍പന ശാലയിലെ ജീവനക്കാരി കൊലചെയ്യപ്പെട്ട കേസിലെ പ്രതിയെന്നു സംശയിക്കുന്നയാള്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്.* സംഭവ ദിവസം കൃത്യസ്ഥലത്ത് നിന്ന് ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ട് മുട്ടട ആലപ്പുറം കുളത്തിന് സമീപത്തെ സ്ഥലത്തെത്തി രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ മാറ്റിയശേഷം ടീഷര്‍ട്ടും ട്രാക്ക് സ്യൂട്ടിന് സമാനമായ പാന്റും ധരിച്ച പ്രതി വഴിയാത്രക്കാരനായ യുവാവിനൊപ്പം സ്‌കൂട്ടറില്‍ പോകുന്ന ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു.
🗞🏵 *കർണാടകയിലെ ഹിജാബ് ധരിച്ച മുസ്ലീം പെൺകുട്ടികൾക്ക് താലിബാൻ പിന്തുണ നൽകുകയും ‘കർണാടക ഹിജാബ് വിരുദ്ധർക്കിടയിൽ ഇസ്ലാമിക മൂല്യങ്ങൾക്കായി നിലകൊണ്ടതിന്’ അവരെ പ്രശംസിക്കുകയും ചെയ്തു.* കർണാടകയിൽ ഹിജാബ് ധരിക്കുന്ന മുസ്ലീം പെൺകുട്ടികൾ ഹിജാബ് തങ്ങളുടെ പ്രഥമ പരിഗണനയായും വിദ്യാഭ്യാസം സെക്കൻഡറിയായും പരിഗണിക്കുന്നുവെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണിത്. മുസ്ലീം സ്ത്രീകൾ തങ്ങളുടെ ഈ മതേതര ലോകത്ത് മതമൂല്യങ്ങൾക്കായി നിലകൊള്ളുന്നതും അതിനെ പ്രതിരോധിക്കാൻ പലവിധത്തിൽ ത്യാഗങ്ങൾ സഹിക്കുന്നതും കാണുന്നതിൽ സന്തോഷമുണ്ടെന്ന് താലിബാൻ നേതാവ് ഇനാമുള്ള സാംഗാനി കൂട്ടിച്ചേർത്തു.
🗞🏵 *രാജ്യവിരുദ്ധ വാര്‍ത്തകളും, ഉള്ളടക്കങ്ങളും പ്രചരിപ്പിച്ച സമൂഹമാദ്ധ്യമ അക്കൗണ്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍.* കഴിഞ്ഞ രണ്ട് മാസത്തിനിടെ 60 സമൂഹമാദ്ധ്യമ അക്കൗണ്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ ബ്ലോക്ക് ചെയ്തത്. രാജ്യസഭയില്‍ കേന്ദ്രവാര്‍ത്താ വിതരണ സഹമന്ത്രി എല്‍. മുരുകനാണ് ഇക്കാര്യം അറിയിച്ചത്.
🗞🏵 *ഹിജാബ്, ബുര്‍ഖ, നിഖാബ് തുടങ്ങിയ ഇസ്ലാമിക വസ്ത്രങ്ങള്‍ ഇപ്പോഴും വിവാദ വിഷയമാണ്.* ഫ്രാന്‍സില്‍ നിഖാബ് ധരിക്കുന്നത് നിയമപ്രകാരം വിലക്കിയിട്ടുണ്ട്. മുഖം മറയ്ക്കുന്ന വസ്ത്രധാരണം ഒന്നും തന്നെ വേണ്ട എന്നാണു നിയമം.സ്വിറ്റ്‌സര്‍ലന്റിലും നിഖാബ് നിരോധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമായിരുന്നു സുപ്രധാന നീക്കം നടന്നത്. നെതര്‍ലന്റില്‍ ഹിജാബ്, നിഖാബ്, ബുര്‍ഖ തുടങ്ങിയ മുസ്ലിം വസ്ത്രങ്ങള്‍ക്ക് വിലക്കുണ്ട്.യുകെയിലെ സ്‌കൂളുകളിലും ആശുപത്രികളിലും മുഖം മറച്ച് വസ്ത്രം ധരിക്കാന്‍ അനുവാദമില്ല. ജർമനിയിലും ഇതുതന്നെ അവസ്ഥ. സ്വീഡനിലും നിഖാബ് ധരിച്ച് സ്‌കൂളില്‍ പ്രവേശിക്കാനാവില്ല. ബെല്‍ജിയത്തില്‍ മുഖാവരണം ധരിച്ചാല്‍ ഏഴ് ദിവസം ജയില്‍ ശിക്ഷയും പിഴയുമുണ്ടാവും. ഇറ്റലിയില്‍ നിഖാബ് വിലക്കിയിട്ടില്ലെങ്കിലും ഒരാളുടെ മുഖം മറച്ചുകൊണ്ടുള്ള വസ്ത്രധാരണം കുറ്റകരമാണ്. ഡെന്‍മാര്‍ക്ക്, ബള്‍ഗേറിയ, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലും മുഖാവരരണം ധരിക്കാന്‍ അനുമതിയില്ല.
🗞🏵 *കർണാകടയിലെ ഹിജാബ് വിവാദത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കനത്ത മറുപടി നൽകി ഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി.* ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പ്രതികരിക്കുന്നതിന് മുമ്പ് സ്വന്തം രാജ്യത്തെ കാര്യങ്ങൾ നോക്കാനാണ് ഒവൈസി ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
🗞🏵 *കർണാടകയിൽ നടന്നു കൊണ്ടിരിക്കുന്ന ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെ.* സ്‌കൂൾ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള ഐദമാണെന്നും അവിടെ യൂണിഫോം അല്ലാതെ മറ്റൊരു വസ്ത്രത്തിന്റെ ആവശ്യമില്ലെന്നും ആടുത്തിയ താക്കറെ വ്യക്തമാക്കി. സ്‌കൂളുകളും കോളേജുകളും വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് എന്നും അവിടെ വിദ്യ പകർന്നു നൽകുക/പഠിക്കുക എന്നത് മാത്രമാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയവും മതപരവുമായ ഒരു കാര്യത്തിന്റെയും പ്രാതിനിധ്യം ഉണ്ടാകരുതെന്നും മന്ത്രി ഊന്നിപ്പറഞ്ഞു.
🗞🏵 *മുൻ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ അടൽ ബിഹാരി വാജ്‌പേയിയുടെ പേരിലുള്ള അടൽ ടണലിന് ‘10,000 അടിക്ക് മുകളിലുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ ടണൽ’ എന്ന് വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ് ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തി.* ന്യൂഡൽഹിയിൽ ബുധനാഴ്ച നടന്ന സുപ്രധാന ചടങ്ങിലാണ് അംഗീകാരം ലഭിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ്, യുകെ, ലോകമെമ്പാടുമുള്ള അസാധാരണമായ റെക്കോർഡുകൾ ആധികാരിക സർട്ടിഫിക്കേഷനോടെ പട്ടികപ്പെടുത്തുകയും പരിശോധിക്കുകയും ചെയ്യുന്ന ഒരു സ്ഥാപനമാണ്.
🗞🏵 *പുനരുത്ഥാനത്തിലുള്ള വിശ്വാസത്തിനു മാത്രമേ മരണത്തിന്റെ അഗാധഗർത്തത്തെ നേരിടാൻ കഴിയൂവെന്ന് ഫ്രാന്‍സിസ് പാപ്പ.* ഫെബ്രുവരി 9 ബുധനാഴ്ച (09/02/22) വത്തിക്കാനിൽ അനുവദിച്ച, പ്രതിവാര പൊതുദര്‍ശനത്തിന്റെ ഭാഗമായി പോൾ ആറാമൻ ഹാളില്‍ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ക്രിസ്തു രഹസ്യത്താൽ പ്രകാശിതമായ മരണത്തെക്കുറിച്ചുള്ള ചിന്ത, ജീവിതം മുഴുവനെയും പുതിയ കണ്ണുകളോടെ നോക്കാൻ നമ്മെ സഹായിക്കുന്നുവെന്നും ഒരു ശവവാഹനത്തിനു പിന്നാലെ ഒരു ചരക്കുവണ്ടി പോകുന്നത് താന്‍ കണ്ടിട്ടില്ലായെന്നും ഒരു ദിവസം നമ്മൾ മരിക്കുമെങ്കിൽ സംഭരിച്ചുകൂട്ടുന്നതിൽ അർത്ഥമില്ലായെന്നും പാപ്പ പറഞ്ഞു.
🗞🏵 *ഗർഭനിരോധനം അടക്കമുള്ള ക്രൈസ്തവ വിരുദ്ധമായ കാര്യങ്ങൾക്ക് കൂട്ടു നിൽക്കാത്തതിന്റെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചു വിടൽ നടപടി നേരിട്ട റോബിൻ സ്ട്രാഡർ എന്ന ക്രൈസ്തവ വിശ്വാസിയായ നേഴ്സ് നിയമ പോരാട്ടത്തിന്.* ഇക്കാര്യം ചൂണ്ടിക്കാണിച്ച് ടെക്സാസിലെ സിവിഎസ് ഫാർമസിക്കെതിരെ പരാതിയുമായി യുഎസ് ഇക്വൽ എംപ്ലോയ്മെന്റ് ഓപ്പർച്യൂണിറ്റി കമ്മീഷനെ സമീപിച്ചു. .
🗞🏵 *ഈജിപ്തിലെ പരമോന്നത ഭരണഘടന നീതിപീഠത്തിന്റെ തലപ്പത്ത് ചരിത്രത്തില്‍ ഇതാദ്യമായി ഒരു കോപ്റ്റിക് ക്രൈസ്തവന്‍.* ഇന്നലെയാണ് കോപ്റ്റിക് ക്രൈസ്തവനും അറുപത്തിയഞ്ചുകാരനുമായ ജഡ്ജി ബൗലോസ് ഫാഹ്മി ഈജിപ്ത് ഭരണഘടനാ നീതിപീഠത്തിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റത്. ആരോഗ്യപരമായ കാരണങ്ങളാല്‍ ജഡ്ജ് മാരെയി അമര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഫാഹ്മിയെ ഭരണഘടനാ നീതിപീഠത്തിന്റെ പുതിയ പ്രസിഡന്റായി നിയമിച്ചു കൊണ്ട് ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫത്താ അല്‍ സിസി ഉത്തരവിട്ടത്.
🗞🏵 *ലാറ്റിന്‍ അമേരിക്കൻ രാജ്യമായ കൊളംബിയയിലെ ബോനവെഞ്ചൂറയിൽ പ്രവർത്തിക്കുന്ന ക്രിമിനൽ സംഘങ്ങൾ ജനങ്ങൾക്ക് നേരെ നടത്തുന്ന അതിക്രമങ്ങൾ അപലപിച്ചതിന്റെ പേരിൽ രൂപതാധ്യക്ഷനായ റൂബൻ ഡാരിയോ ജാറാമിലോയ്ക്ക് തുടര്‍ച്ചയായ വധഭീഷണി.* നാഷണൽ കൺസീലിയേഷൻ കമ്മീഷന്റെ സെക്രട്ടറി ജനറൽ ഫാ. ഡാരിയോ എച്ചിവേറിയാണ് ഈ വിവരം പുറത്തുവിട്ടത്. ബോനവെഞ്ചൂറ തുറമുഖത്തെ ചില പ്രദേശങ്ങളിൽ മെത്രാന് കടന്നുചെല്ലാൻ പോലും പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ഫാ. ഡാരിയോ വിശദീകരിച്ചു. തുറമുഖത്തെ സുരക്ഷയുടെ കാര്യത്തിൽ സർക്കാർ കാര്യക്ഷമമായ ഇടപെടൽ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
🗞🏵 *ദൈവമാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍ക്കൊണ്ട് പ്രശസ്തമായ ഫ്രാന്‍സിലെ ലൂര്‍ദ്ദ് ദേവാലയത്തിലെ പ്രശസ്തമായ ഗ്രോട്ടോ തീര്‍ത്ഥാടകര്‍ക്കായി വീണ്ടും തുറക്കുന്നു.* കൊറോണ പകര്‍ച്ചവ്യാധി കാരണം രണ്ടു വര്‍ഷക്കാലമായി തീര്‍ത്ഥാടകര്‍ക്ക് ഗ്രോട്ടോയില്‍ പ്രവേശനമില്ലായിരുന്നു. ഫെബ്രുവരി 11-ന് ഉച്ചകഴിഞ്ഞത്തെ ത്രികാല ജപ പ്രാര്‍ത്ഥനയോടെയാണ് ഗ്രോട്ടോ തീര്‍ത്ഥാടകര്‍ക്കായി വീണ്ടും തുറക്കുന്നത്
🍍🍍🍍🍍🍍🍍🍍🍍🍍🍍🍍
*ഇന്നത്തെ വചനം*
നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്. ഉറകെട്ടുപോയാല്‍ ഉപ്പിന് എങ്ങനെ വീണ്ടും ഉറകൂട്ടും? പുറത്തേക്കു വലിച്ചെറിഞ്ഞ് മനുഷ്യരാല്‍ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതുകൊള്ളുകയില്ല.
നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്. മലമുകളില്‍ പണിതുയര്‍ത്തിയ പട്ടണത്തെ മറച്ചുവയ്‌ക്കുക സാധ്യമല്ല.
വിളക്കു കൊളുത്തി ആരും പറയുടെ കീഴില്‍ വയ്‌ക്കാറില്ല, പീഠത്തിന്‍മേലാണു വയ്‌ക്കുക. അപ്പോള്‍ അത് ഭവനത്തിലുള്ള എല്ലാവര്‍ക്കും പ്രകാശം നല്‍കുന്നു.
അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്‌പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗസ്‌ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.
നിയമത്തെയോ പ്രവാചകന്‍മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്.
ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്‌തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.
ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്‌സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും.
മത്തായി 5 : 13-19
🍍🍍🍍🍍🍍🍍🍍🍍🍍🍍🍍
*വചന വിചിന്തനം*
ദനഹാ കാലത്തിലെ ആറാം വെള്ളിയാഴ്ച സഭ പ്രത്യേകമായി അനുസ്മരിക്കുന്നത് സുറിയാനി സഭാപിതാക്കൻമാരെയാണ്. സാധാരണ ബുദ്ധിക്ക് അഗ്രാഹ്യങ്ങളായ ദൈവിക രഹസ്യങ്ങളെ, തീഷ്ണമായ താപസ ജീവിതശൈലിയും ദൈവവചനത്തിൻ്റെ ആഴമായ ധ്യാനവും വഴി വെളിപാടുകളിലൂടെ മനസ്സിലാക്കി വിശുദ്ധഗ്രന്ഥവ്യാഖ്യാനങ്ങളും സത്യ പ്രബോധനങ്ങളും നൽകിയവരാണ് ഇവർ. വിശുദ്ധഗ്രന്ഥ ഭാഗങ്ങൾക്ക് ഈ പിതാക്കന്മാർ നൽകിയിട്ടുള്ള ആധ്യാത്മിക വ്യാഖ്യാനങ്ങളെ അതിശയിക്കുന്ന ഒരു വ്യാഖ്യാനവും സഭയിൽ ഇന്നില്ല. ഇന്നും സഭയുടെ പ്രബോധനങ്ങൾക്ക് അടിസ്ഥാനം സഭാപിതാക്കൻമാരുടെ പഠനങ്ങൾ തന്നെയാണ്.
ദൈവസ്തുതികൾക്കായി നാം ഉപയോഗിക്കുന്ന യാമ നമസ്കാരങ്ങൾ ഈ സഭാപിതാക്കന്മാർ രചിച്ച പ്രാർത്ഥനകളാലും ഗീതങ്ങളാലും സമ്പന്നമാണ്.എഴുതപ്പെട്ട വ്യാഖ്യാനങ്ങളിലൂടെ എന്നതിനേക്കാൾ തങ്ങളുടെ ജീവിതം വഴി ദൈവവചനത്തിന് ഭാഷ്യം നൽകിയവരാണ് അവർ. അവരുടെ വിശുദ്ധജീവിതം നമുക്ക് ഏറെ പ്രചോദനം നൽകുന്നവയാണ്.ഈശോമിശിഹായുടേയും സുവിശേഷങ്ങളുടേയും തിരുസഭയുടേയും ജന്മ ദേശത്തോട് ചേർന്നു വളർന്ന പൗരസ്ത്യ സുറിയാനി സഭാപാരമ്പര്യം ശ്ലൈഹിക സഭയുടെ തന്നെ തനതായ പാരമ്പര്യമാണ്.സുറിയാനി പാരമ്പര്യത്തിൻ്റെ ശിൽപികളും കാവൽക്കാരും ആയ ഈ പരിശുദ്ധ പിതാക്കന്മാരുടെ പ്രാർത്ഥന നമ്മുടെ സഭയ്ക്ക് കോട്ട ആയിരിക്കട്ടെ….
ഫാ. ജോർജ് വല്ലയിൽ.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*