ചെറാട് കൂര്‍മ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെതിരേ കേസെടുക്കാനുള്ള വനം വകുപ്പിന്റെ നീക്കം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഇടപെട്ട് തടഞ്ഞു. നടപടി പാടില്ലെന്ന് മുഖ്യവനപാലകന് എ.കെ.ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി.

വിഷയത്തില്‍ നിയമ പ്രശ്നമുണ്ടെന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഈ നിയമ പ്രശ്നം നിലനില്‍ക്കുമ്പോഴും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത്തരത്തില്‍ ഒരു നടപടിയിലേക്ക് പോകുന്നത് ഉചിതമാണോ എന്ന പ്രശ്നമാണ് സമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവരിക. അതുകൊണ്ട് തന്നെ ഈ സാഹചര്യം വിലയിരുത്തേണ്ടതുണ്ടെന്നു മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിക്കും. സര്‍ക്കാരിന് ബാബുവിനോടും കുടുംബത്തോടുമാണ് അനുഭാവമുള്ളത്. ആ അനുഭാവം തന്നെയാണ് മുഖ്യമന്ത്രിക്കുള്ളതെന്നാണ് മനസിലാക്കുന്നത്. അതുമനസില്‍ വെച്ചുകൊണ്ട് പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. ബാബുവിന് എതിരായ ഒരു നീക്കം ഇപ്പോള്‍ സമൂഹം അംഗീകരിക്കില്ല. അതു നമ്മള്‍ മനസിലാക്കേണ്ടതുണ്ട്.

വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, വനംവകുപ്പ് മേധാവി, വന്യജീവി ചീഫ് വാര്‍ഡന്‍ എന്നിവരുമായി വിഷയത്തില്‍ ചര്‍ച്ച നടത്തി സാഹചര്യങ്ങള്‍ വിലയിരുത്തും. വ്യവസ്ഥകള്‍ പാലിച്ചു കൊണ്ടല്ല അവര്‍ വനത്തിലേക്ക് പോയതെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. എന്നാല്‍ നിയമപരമായ വഴി മാത്രം സ്വീകരിക്കുന്നത് എല്ലാ ഘട്ടത്തിലും ഉചിതമാകില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.

സംരക്ഷിത വനം മേഖലയില്‍ അതിക്രമിച്ച് കയറിയതിനാണ് കേരള ഫോറസ്റ്റ് ആക്ട് സെക്ഷന്‍ 27 പ്രകാരം ബാബുവിനെതിരേ കേസെടുക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത്. ഒരു കൊല്ലം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്.