🗞🏵 *കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഞായറാഴ്ച്ച 452 പേർക്കെതിരെ കേസെടുത്തു.* ഞായറാഴ്ച്ച അറസ്റ്റിലായത് 229 പേരാണ്. 115 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 5000 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. ക്വാറന്റെയ്ൻ ലംഘിച്ചതിന് ഒരു കേസും റിപ്പോർട്ട് ചെയ്തു.
🗞🏵 *അഖിലേന്ത്യാ സിവിൽ സർവീസ് ഡെപ്യൂട്ടേഷൻ നിയമനത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതിയെ എതിർത്ത് കേരളം.* കേന്ദ്രനീക്കത്തിലെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി.കേന്ദ്രം നിർദേശിക്കുന്ന ഭേദഗതി നിലവിലെ ഫെഡറൽ സംവിധാനത്തെ ദുർബലപ്പെടുത്തുമെന്നും ഭേദഗതി സിവിൽ സർവീസ് ഉദ്യോഗസ്ഥരിൽ ആശങ്കയും ഭീതിയും ജനിപ്പിക്കുമെന്നും കത്തിൽ പറയുന്നു.
🗞🏵 *സംസ്ഥാനത്ത് കൊവിഡ് മരണം കുതിച്ചുയരുന്നു.* കേരളത്തില്‍ ജനുവരിയില്‍ മാത്രം 608 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ജനുവരി 16ന് എട്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ജനുവരി 19 ആകുമ്പോഴേക്കും 49 മരണം റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 70 മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ജീവിത ശൈലി രോഗമുള്ളവരുടെയും പ്രമേഹ ബാധിതരുടെ എണ്ണക്കൂടുതലും മരണ സംഖ്യ ഉയരാന്‍ പ്രധാന കാരണമായി.
🗞🏵 *ശബരിമലയിൽ വിഐപി ഭക്ഷണത്തിന്റെ പേരിൽ ലക്ഷങ്ങളുടെ വെട്ടിപ്പ്.* ശബരിമല ദർശനത്തിന് എത്തി ദേവസ്വം ഗസ്റ്റ് ഹൗസിൽ താമസിച്ച വിഐപികളുടെ ഭക്ഷണത്തിന്റെ പേരിലാണ് വെട്ടിപ്പ് നടത്തിയത്. കർണ്ണാടക ഹൈക്കോടതി ജഡ്ജി ഉൾപ്പെടെ നിരവധി വിഐപികളാണ് അഴിമതിക്ക് ഇരയായത്. വിഐപികൾ സ്വന്തം ചെലവിൽ ആഹാരം കഴിച്ചിട്ടും ദേവസ്വം ചെലവിൽ ഭക്ഷണം നൽകിയതായി രജിസ്റ്ററിൽ ഉൾപ്പെടുത്തി പണം തട്ടുകയായിരുന്നു.
🗞🏵 *കേരളത്തില്‍ 45,449 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.* എറണാകുളം 11,091, തിരുവനന്തപുരം 8980, കോഴിക്കോട് 5581, തൃശൂര്‍ 2779, കൊല്ലം 2667, മലപ്പുറം 2371, കോട്ടയം 2216, പാലക്കാട് 2137, പത്തനംതിട്ട 1723, ആലപ്പുഴ 1564, ഇടുക്കി 1433, കണ്ണൂര്‍ 1336, വയനാട് 941, കാസര്‍ഗോഡ് 630 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
🗞🏵 *കെ റെയിലിന്റെ കോട്ടയം സ്റ്റേഷന്‍ അടയാളപ്പെടുത്തിയിരിക്കുന്നത് കായലിലാണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.* വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) പുറത്തുവന്നപ്പോഴാണ് കോട്ടയം സ്റ്റേഷനിലെ അപാകത പുറത്തുവന്നത്.
🗞🏵 *ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പൊരുതിയ പലരുടെയും ചരിത്രം മൂടിവെയ്ക്കപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.* ഇന്ത്യാഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.28 അടി ഉയരത്തിലും 6 അടി വീതിയിലും ഗ്രാനൈറ്റിൽ നിർമ്മിക്കുന്ന പ്രതിമയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ ഈ താത്കാലിക പ്രതിമയാണ് ഇനി ഇന്ത്യാഗേറ്റിലുണ്ടാകുക.നേതാജി രാജ്യത്തിന്റെ വീരപുത്രനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
🗞🏵 *കാലങ്ങളായി മഹാത്മാഗാന്ധിയുടെ പ്രിയഗാനമായ ‘അബൈഡ് വിത്ത് മി’ ആണ് റിപ്പബ്ലിക് ദിനചടങ്ങായ ബീറ്റിങ് ദ് റിട്രീറ്റിൽ ഉപയോഗിച്ചു വരുന്നത്.* എന്നാൽ ഇത്തവണ ലത മങ്കേഷ്‌കർ ആലപിച്ച ‘ഐ മേരെ വതൻ കെ ലോഗോൻ’ എന്ന ഗാനമാണ് ചടങ്ങിൽ ഉപയോഗിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയരവെ ഇപ്പോൾ കേന്ദ്രം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ‘അബൈഡ് വിത്ത് മി’ എന്ന ഗാനത്തിൽ അധിനിവേശ കാലത്തിന്റെ സ്മരണ ഉണ്ടെന്നും, ഇന്ത്യയിലെ ജനങ്ങൾക്ക് കൂടുതൽ ചേർത്തു വായിക്കാനാവുക ‘ഐ മേരെ വതൻ കെ ലോഗോൻ’ ആണെന്നും സർക്കാർ ശ്രോതസ്സുകൾ വ്യക്തമാക്കി.
🗞🏵 *രാജ്യത്തെ ജനപ്രീതിയുള്ള മുഖ്യമന്ത്രിമാരില്‍ ഒന്നാമനായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്.* ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദി നാഷന്‍ സര്‍വ്വേയിലാണ് നവീന്‍ പട്‌നായിക് ഒന്നാമതെത്തിയത്. 71 ശതമാനം പേര്‍ പട്‌നായിക്കിന്റെ ഭരണമാതൃകയെ പിന്തുണച്ചു. രാജ്യവ്യാപകമായാണ് വോട്ടെടുപ്പ് നടത്തുന്നത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് രണ്ടാം സ്ഥാനത്ത്
🗞🏵 *ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.* സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും നാല് ആപ്ലിക്കേഷനുകള്‍ ഉടനെ തന്നെ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് നിര്‍ദ്ദേശം. ഈ ആപ്ലിക്കേഷനുകള്‍ എസ്ബിഐയുടെ ബാങ്ക് അക്കൗണ്ട്‌സ് ഉള്ള സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും ഹൈ റിസ്‌ക്ക് ആണ് കാണിക്കുന്നത്. എനിഡെസ്‌ക്, ടീ വ്യൂവര്‍, ക്വിക്ക് സപ്പോര്‍ട്ട്, മിംഗിള്‍ വ്യൂ എന്നീ നാല് ആപ്പുകളാണ് സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ബാങ്ക് ആവശ്യപ്പെടുന്നത്.
🗞🏵 *രാജ്യത്ത് ഒമിക്രോണ്‍ സമൂഹവ്യാപനത്തിലേക്ക്.* മെട്രോ നഗരങ്ങളില്‍ സമൂഹ വ്യാപനമായെന്ന് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള സമിതിയായ ഇന്‍സാകോഗ് മുന്നറിയിപ്പ് നല്‍കി. വൈറസിന്റെ സാമ്പിളുകള്‍ ശേഖരിച്ച് ജനിതക മാറ്റങ്ങളും സ്വാഭവവും പഠിക്കാന്‍ രൂപീകരിച്ച ദേശീയതലത്തിലെ പത്ത് ലബോറട്ടറികള്‍ അടങ്ങിയ കണ്‍സോര്‍ഷ്യമാണ് ഇന്‍സാകോഗ്.
🗞🏵 *നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഡിജിപി ബി സന്ധ്യയാണെന്ന് നടൻ ദിലീപ്.* ബി സന്ധ്യയായിരുന്നു നേരത്തെ കേസ് അന്വേഷിച്ചത്. ബാലചന്ദ്ര കുമാറിനെതിരെ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ദിലീപ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തെളിവുകൾ കെട്ടിചമയ്‌ക്കുന്നതിനും പേരും പ്രശസ്തിയും കിട്ടുന്നതിന് വേണ്ടി നിരപരാധികളെ കേസിലേക്ക് വലിച്ചിഴയ്‌ക്കുകയും ചെയ്യുന്ന ട്രാക്ക് റെക്കോഡുളള ഉദ്യോഗസ്ഥയാണ് സന്ധ്യയെന്ന് കേട്ടിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
🗞🏵 *മഹാരാഷ്‌ട്രയിൽ വാഹനങ്ങൾ കത്തിച്ച് മാവോയിസ്റ്റ് ഭീകരർ.* 11 ട്രാക്ടറുകളും, ട്രക്കുകളും ജെസിബികളുമാണ് ഭീകരർ കത്തിച്ചത്. മഹാരാഷ്‌ട്രയിലെ ഗഡ്ചിറോളി ജില്ലയിലാണ് സംഭവം നടന്നത്. സംഭവത്തിൽ, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ആക്രമണത്തിന് പിന്നിൽ 40-50 ഭീകരർ വാഹനങ്ങളുമെല്ലാം റോഡ് നിർമാണത്തിന്റെ കരാറുകാരായ വ്യക്തികളുടേതാണെന്ന് പോലീസ് വ്യക്തമാക്കി. ഈ മേഖലയിൽ പുതിയതായി പണികഴിപ്പിക്കുന്ന ഹൈവേയുടെ നിർമ്മാണത്തിൽ പ്രതിഷേധിച്ചാണ് ഭീകരർ ആക്രമണം അഴിച്ചുവിട്ടത്.
🗞🏵 *രാജ്യത്ത് ഇന്നലെ കൊവിഡ് കണക്കുകൾ മൂന്ന് ലക്ഷം മറികടന്നു.* പല സംസ്ഥാനങ്ങളിലും പ്രതിദിന കൊവിഡ് കണക്കുകൾ കുറയുമ്പോഴും മരണനിരക്ക് കൂടുകയാണ്. ദില്ലിയിലെ രോഗികളുടെ എണ്ണം 11,000 ആയി കുറഞ്ഞു. ഏഴ് മാസങ്ങൾക്കിടയിലെ ഏറ്റവും കൂടിയ മരണനിരക്കാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.
🗞🏵 *കോൺഗ്രസ് തന്റെ പിതാവിന് അർഹിക്കുന്ന ബഹുമാനം നൽകിയിട്ടില്ലെന്നും പാർട്ടി അദ്ദേഹത്തോട് തെറ്റ് ചെയ്‌തെന്നും സുഭാഷ് ചന്ദ്രബോസിന്റെ മകൾ അനിത ബോസ്.* നേതാജിയോട് അനീതി കാട്ടിയ ഒരു വിഭാഗം കോൺഗ്രസിൽ ഉണ്ടായിരുന്നുവെന്നും വിപ്ലവകാരിയായ തന്റെ പിതാവിനെ നിയന്ത്രിക്കാൻ കഴിയാതെ വന്നതിനാലാണ് ഗാന്ധി നെഹ്റുവിനെ അനുകൂലിച്ചത് എന്നും അവർ പറഞ്ഞു.
🗞🏵 *കൂറുമാറില്ലെന്ന സത്യപ്രതിജ്ഞയുമായി ഗോവയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍.* തങ്ങൾ ദൈവവിശ്വാസികളാണെന്നും കൂറുമാറില്ലെന്ന് ദൈവത്തെ തൊട്ട് സത്യം ചെയ്യുന്നുവെന്നും സ്ഥാനാർത്ഥികൾ പ്രതിജ്ഞ ചെയ്തു. 2019ല്‍ സംഭവിച്ചതുപോലുള്ള കൂറുമാറ്റങ്ങള്‍ ഇത്തവണ ഉണ്ടാകില്ലെന്നാണ് പ്രതിജ്ഞ. കോൺഗ്രസിന് വോട്ട് ചെയ്യുന്നത് ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്ന എതിരാളികളുടെ പ്രചാരണത്തിനുള്ള മറുപടിയായിട്ടാണ് സ്ഥാനാർത്ഥികൾ ഈ പ്രതിജ്ഞയെ കാണുന്നത്.
🗞🏵 *ജമ്മു കശ്മീർ വിഷയത്തിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ.* ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തിയാല്‍ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രതികരണം.
🗞🏵 *ട്രെയിനുകളിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ.* രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചത്തിൽ പാട്ടുവയ്ക്കുന്നതും, ഫോണിൽ ഉറക്കെ സംസാരിക്കുന്നതും, കൂട്ടംകൂടി സംസാരിക്കുന്നതിനുമാണ് നിരോധനം
🗞🏵 *കാണാതായ നാലുവയസ്സുകാരനെ അയൽവാസിയായ ഫാത്തിമയുടെ അലമാരയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.* പാറശ്ശാലക്ക് അടുത്ത് നാഗര്‍കോവിലിലാണ് സംഭവം. കടിയപട്ടണം മത്സ്യത്തൊഴിലാളി ഗ്രാമത്തില്‍ ജോണ്‍ റിച്ചാര്‍ഡ്-സഹായസില്‍ജ ദമ്പതികളുടെ മകന്‍ ജോഗന്‍ റിഷി ആണ് കഴിഞ്ഞ ദിവസം മരിച്ചത്. നാട്ടുകാര്‍ കൂട്ടമായി എത്തിയ ശേഷം ഇവരുടെ വീട്ടില്‍ പരിശോധിച്ചപ്പോഴാണ് അലമാരിയില്‍ വായ് മൂടിക്കെട്ടിയ നിലയില്‍ കാണാതായ കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ മരണം സ്ഥിരീകരിച്ചു. ഫാത്തിമയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരുന്നു.
🗞🏵 *പശ്ചിമ ബംഗാളിൽ നിന്നും കാണാതായ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ മലപ്പുറത്ത് കണ്ടെത്തി.* വാഴക്കാട് വാടക ക്വാർട്ടേഴ്സിൽ യുവാവിനൊപ്പം താമസിച്ചിരുന്ന 16 വയസുകാരിയെയാണ് ജില്ലാ ചൈൽഡ് ലൈനും പോലീസും ചേർന്ന് കണ്ടെത്തിയത്.ഒരു മാസം ഗർഭിണിയായ കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
🗞🏵 *എണാകുളത്ത് വന്‍ കഞ്ചാവ് ശേഖരം പിടികൂടി.* കിഴക്കമ്പലത്ത് കോളേജ് വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ പരിശോധന നടത്തിയത്. പരിശോധനയില്‍ 15 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ മൂന്ന് കോളേജ് വിദ്യാര്‍ത്ഥികളെയാണ് പോലീസ് പിടികൂടിയത്
🗞🏵 *മലപ്പുറം സ്വദേശിയായ പ്രവാസിയുടെ ഭാര്യയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.* മലപ്പുറം പൂക്കോട്ടൂര്‍ താണിക്കല്‍ വീട്ടില്‍ കുഞ്ഞറമു – ഫാത്തിമ ദമ്പതികളുടെ മകള്‍ ഷര്‍മില (24) യാണ് പന്തല്ലൂര്‍ കടമ്പോട് മുടിക്കോടിലെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
🗞🏵 *പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ മൂന്ന് പേർ പോലീസ് പിടിയിൽ.* യുട്യൂബ് ചാനലിൽ പാട്ട് പാടാൻ എന്ന പേരിൽ പന്ത്രണ്ടുകാരനെ കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പെരിന്തൽമണ്ണ കീഴാറ്റൂർ സ്വദേശികളായ ഉമ്മർ കീഴാറ്റൂർ (55), ഒസാമ (47), വേങ്ങൂർ സ്വദേശി ടൈലർ ഉമ്മർ (36) എന്നിവരെയാണ് പോക്‌സോ നിയമപ്രകാരം പോലിസ് അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണയിലുള്ള മോസ്കിൽ വെച്ചും പീഡനം നടന്നു.
🗞🏵 *ഇന്ത്യാവിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടി സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍.* രാജ്യത്തിനെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് കണ്ടെത്തിയ 35 യൂട്യൂബ് ചാനലുകളും രണ്ട് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും രണ്ട് വെബ്‌സൈറ്റുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും നീക്കം ചെയ്തതായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു
🗞🏵 *ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ലോകത്തെ ഏറ്റവും അപകടകരമായ രാജ്യങ്ങളില്‍ ഉത്തരകൊറിയയെ പിന്തള്ളി അഫ്ഗാനിസ്ഥാന്‍ ഒന്നാം സ്ഥാനത്ത്.* ക്രൈസ്തവ വിരുദ്ധ പീഡനങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിസ്ത്യാനിയായി ജീവിക്കുന്നതിന് ബുദ്ധിമുട്ടുള്ള രാജ്യങ്ങളെ കുറിച്ചുള്ള കത്തോലിക്ക സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സ് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ഇസ്ലാമിക തീവ്രവാദികളായ താലിബാന്‍ ഭരണം ഏറ്റെടുത്തതാണ് അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവരുടെ ജീവിതം ഏറ്റവും അപകടകരമാക്കി മാറ്റിയിരിക്കുന്നത്.
🗞🏵 *ജീവന്റെ മൂല്യം ഉയർത്തിപ്പിടിച്ച് അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയിൽ നടന്ന മാർച്ച് ഫോർ ലൈഫ് റാലിയില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍.* 1973ൽ റോ വെസ് വേഡ് ഉത്തരവിലൂടെ ഭ്രൂണഹത്യ രാജ്യത്ത് നിയമവിധേയമാക്കിയ സുപ്രീം കോടതിയുടെ വിധി ഈ വർഷം തിരുത്തപ്പെടാൻ സാധ്യത തെളിഞ്ഞിരിക്കുന്നതിനാല്‍ ഈ വർഷത്തെ റാലിയ്ക്കു വലിയ ദേശീയ ശ്രദ്ധയാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. സുപ്രീംകോടതിയുടെ വിധി വരാനിരിക്കുന്ന സാഹചര്യത്തിൽ ഈ വർഷത്തെ റാലി ചരിത്രത്തിൽ ഇടം നേടുമെന്ന പ്രതീക്ഷ മാർച്ച് ഫോർ ലൈഫ് അധ്യക്ഷ ജിയാനി മൻസീനി പ്രകടിപ്പിച്ചു.
🗞🏵 *ഓസ്‌ട്രേലിയന്‍ മിഷ്‌ണറി ഗ്രഹാം സ്റ്റെയ്ൻസിനേയും രണ്ടു മക്കളേയും ഒഡീഷയിലെ ഹിന്ദുത്വവാദികള്‍ ചുട്ടുക്കൊന്നിട്ടു ഇന്നലെ 23 വര്‍ഷം.* രാജ്യത്തെ ആകെ ജനസംഖ്യയുടെ രണ്ടര ശതമാനത്തില്‍ താഴെ മാത്രം വരുന്ന ക്രൈസ്തവരുടെ മനസിലേക്ക് ഭീതിയുടെ തീക്കനല്‍ കോരിയിടുന്നതായിരുന്നു ഗ്രഹാം സ്‌റ്റെയിന്‍സിനേയും മക്കളേയും ചുട്ടുകൊന്നുവെന്ന വാര്‍ത്ത. 1999 ജനുവരി 23-ാം തീയതിയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഗ്രഹാം സ്റ്റെയ്ൻസിനേയും അദ്ദേഹത്തിന്റെ ഏഴും ഒന്‍പതും വയസുള്ള മക്കളായ ഫിലിപ്പിനേയും തിമൊത്തിയേയും അഗ്നിക്കിരയാക്കിയത്.
💧💧💧💧💧💧💧💧💧💧💧
*ഇന്നത്തെ വചനം*
അവന്റെ ശിഷ്യന്‍മാര്‍ തിരിച്ചെത്തി. അവന്‍ ഒരു സ്‌ത്രീയോടു സംസാരിക്കുന്നതു കണ്ട് അവര്‍ അദ്‌ഭുതപ്പെട്ടു. എന്നാല്‍, എന്തു ചോദിക്കുന്നെന്നോ എന്തുകൊണ്ട് അവളോടു സംസാരിക്കുന്നെന്നോ ആരും അവനോടു ചോദിച്ചില്ല.
ആ സ്‌ത്രീയാകട്ടെ കുടം അവിടെ വച്ചിട്ട്, പട്ടണത്തിലേക്കു പോയി, ആളുകളോടു പറഞ്ഞു:
ഞാന്‍ ചെയ്‌ത കാര്യങ്ങളെല്ലാം എന്നോടു പറഞ്ഞഒരു മനുഷ്യനെ നിങ്ങള്‍ വന്നു കാണുവിന്‍. ഇവന്‍തന്നെയായിരിക്കുമോ ക്രിസ്‌തു?
അവര്‍ പട്ടണത്തില്‍നിന്നു പുറപ്പെട്ട് അവന്റെ അടുത്തു വന്നു.
യോഹന്നാന്‍ 4 : 27-30
ഞാന്‍ ചെയ്‌തതെല്ലാം അവന്‍ എന്നോടു പറഞ്ഞു എന്ന ആ സ്‌ത്രീയുടെ സാക്‌ഷ്യംമൂലം പട്ടണത്തിലെ സമരിയാക്കാരില്‍ അനേകര്‍ അവനില്‍ വിശ്വസിച്ചു.
ആ സമരിയാക്കാര്‍ അവന്റെ അടുത്തു വന്നു തങ്ങളോടൊത്തു വസിക്കണമെന്ന് അവനോട് അപേക്‌ഷിക്കുകയും അവന്‍ രണ്ടു ദിവസം അവിടെ താമസിക്കുകയും ചെയ്‌തു.
അവന്റെ വചനം ശ്രവി ച്ചമറ്റു പലരും അവനില്‍ വിശ്വസിച്ചു.
അവര്‍ ആ സ്‌ത്രീയോടു പറഞ്ഞു: ഇനിമേല്‍ ഞങ്ങള്‍ വിശ്വസിക്കുന്നതു നിന്റെ വാക്കുമൂലമല്ല. കാരണം, ഞങ്ങള്‍തന്നെ നേരിട്ടു ശ്രവിക്കുകയും ഇവനാണുയഥാര്‍ഥത്തില്‍ ലോക രക്‌ഷകന്‍ എന്ന് മനസ്‌സിലാക്കുകയും ചെയ്‌തിരിക്കുന്നു.
യോഹന്നാന്‍ 4 : 39-42
💧💧💧💧💧💧💧💧💧💧💧
*വചന വിചിന്തനം*
വെള്ളം മനുഷ്യന് വളരെ അത്യാവശ്യമുള്ള വസ്തുവാണ്. വെള്ളം കോരാൻ ആ സ്ത്രീ വന്നത് അവൾക്കോ അവളെ ആശ്രയിച്ചു കഴിയുന്നവർക്കോ അത് ആവശ്യമുള്ളതുകൊണ്ടുതന്നെയാണ്. എന്നാൽ അവൾ കുടം അവിടെ വച്ചിട്ട് പോയി നാട്ടുകാരോട് ഈശോയെക്കുറിച്ച് പറയുന്നു. അവൾ സുവിശേഷ പ്രഘോഷണത്തെ ഏറ്റവും അത്യാവശ്യമായി കണ്ടതിനാലാണ് ഇങ്ങനെ ചെയ്തത്. വചനത്തോടുള്ള നമ്മുടെ സമർപ്പണം മറ്റൊന്നിനെ പ്രതിയും മാറ്റി വയ്ക്കാനുള്ളതല്ല എന്ന് സമറിയാക്കാരി നമ്മെ ഓർമ്മിപ്പിക്കുന്നു.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*