🗞🏵 *ജമ്മുകാഷ്മീരില്‍ ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.* ഇവരില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു
🗞🏵 *മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി വകുപ്പ് സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി.* ശിവശങ്കര്‍ ക്രിമിനല്‍ കേസില്‍ പ്രതിയായ സാഹചര്യം കണക്കിലെടുത്താണ് സസ്‌പെന്‍ഷന്‍ നീട്ടിയത്. സസ്‌പെന്‍ഷന്‍ നീട്ടുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു.
🗞🏵 *കോവിഡ് വ്യാപനം ഗണ്യമായി കുറയാത്ത സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.* കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അനന്തമായി ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണം നീട്ടാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ നിലയിലേക്ക് കാര്യങ്ങൾ വേഗത്തിൽ എത്തേണ്ടതുണ്ട്. അതിനുള്ള സാഹചര്യം ഒരുക്കൽ പ്രധാനമാണ്. ഘട്ടംഘട്ടമായി ഇളവ് നടപ്പിലാക്കുകയാണ്. ഇളവ് ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
🗞🏵 *മദ്യവിൽപന ശാലകളിലെ തിരക്ക് കുറയ്ക്കാൻ പദ്ധതികൾ ആവിഷ്‌ക്കരിച്ച് സർക്കാർ.* തുക മുൻകൂട്ടി അടച്ച് മദ്യം വാങ്ങുന്നതിനുള്ള പ്രത്യേക കൗണ്ടർ ഏർപ്പെടുത്താനാണ് തീരുമാനം. ഇതിനായുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
🗞🏵 *സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള 196 പ്രദേശങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.* ടി.പി.ആര്‍ 5ന് താഴെയുള്ള 86 പ്രദേശങ്ങളുണ്ട്. 382 ഇടങ്ങളില്‍ ടി.പി.ആര്‍ 5നും 10നും ഇടയിലാണ്. ടി.പി.ആര്‍ 10നും 15നും ഇടയില്‍ 370 പ്രദേശങ്ങളാണുള്ളത്.ഡെല്‍റ്റ വൈറസ് വകഭേദമാണ് രണ്ടാം തരംഗത്തില്‍ കേരളത്തിലെത്തിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൂടുതല്‍ ജനസാന്ദ്രതയുള്ളതിനാല്‍ ഡെല്‍റ്റ വൈറസ് വ്യാപിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
🗞🏵 *ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത എംഎൽഎമാർക്കെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ.* മൂന്ന് എംഎൽഎമാർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിൽ മതിയായ പാർട്ടി വിദ്യാഭ്യാസം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടി അംഗങ്ങളിൽ യുക്തിബോധവും ശാസ്ത്ര ബോധവും വളർത്തുന്നതിനായാണ് പാർട്ടി വിദ്യാഭ്യാസം നൽകുന്നത്. പാർട്ടി വിദ്യാഭ്യാസ പരിപാടികൾ ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ ചേർന്നവർ ഉടൻ പാർട്ടി ബോധത്തിലേക്ക് എത്തണമെന്നില്ല. പാർട്ടി വിദ്യാഭ്യാസത്തിലൂടെയാണ് അത് നേടിയെടുക്കുകയെന്നും അദ്ദേഹം വിശദമാക്കി.
🗞🏵 *സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.* അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനമെന്നും ചിലയിടങ്ങളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *ജി സുധാകരനെതിരെ പാര്‍ട്ടി തല അന്വേഷണം പ്രഖ്യാപിച്ച് സിപിഎം.* അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വീഴ്ചയുമായി ബന്ധപ്പെട്ട് മണ്ഡലത്തിന്‍റെ ചുമതലയുള്ള ജി.സുധാകരനെതിരെ വിമര്‍ശനങ്ങളുയര്‍ന്നതിന് പിന്നാലെയാണ് തീരുമാനം. കെ ജെ തോമസും എളമരം കരീമും അംഗങ്ങളായ അന്വേഷണ കമ്മീഷനാണ് ചുമതല. പാലാ കൽപറ്റ മണ്ഡലങ്ങളിലെ തോൽവികളിലും അന്വേഷണം നടത്തും.
🗞🏵 *വണ്ടിപ്പെരിയാറിൽ ഡിവൈഎഫ്ഐ നേതാവ് കൊലപ്പെടുത്തിയ ആറുവയസുകാരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതിരിക്കുവാൻ താൻ ശ്രമിച്ചെന്നും ഇതിനായി സിഐ, ഡിവൈഎസ്പി തുടങ്ങിയ ഉദ്യോഗസ്ഥരെ വിളിച്ചുവെന്നും തുറന്നു സമ്മതിച്ച് ഇടത് എം എൽ എ.* പീരുമേട് എംഎൽഎ വാഴൂർ സോമനാണു കേസിന്റെ തുടക്കത്തിൽ കുട്ടിയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം ബോഡി പോസ്റ്റ്മോർട്ടം ചെയ്യാതിരിക്കാൻ ശ്രമിച്ചത്.
🗞🏵 *ഗെയിമിനടിമയായ മകൻ കാരണം ലക്ഷങ്ങൾ നഷ്ടപ്പെട്ട് ഒരു കുടുംബം.* ഹൈസ്കൂള്‍ അധ്യാപകനായി വിരമിച്ച പിതാവിന് ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടത്തിനൊപ്പം മകനെയോര്‍ത്ത് ഏറെ ആഗ്രഹിച്ച് പണിതീര്‍ത്ത പുത്തന്‍ വീട് ഉപേക്ഷിച്ച് ഒഴിഞ്ഞ സ്ഥലത്തേക്കും മാറേണ്ടിവന്നു. ഏകദേശം മൂന്നു ലക്ഷത്തോളം രൂപയാണ് മകൻ ഗെയിം കളിച്ച് നഷ്ടപ്പെടുത്തിയത്. ഗെയിം കളി വിലക്കിയാൽ വീടുവിട്ട് ഇറങ്ങിപോവുകയും, ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *സ്വര്‍ണകടത്ത് കേസിലെ പ്രതികള്‍ ജയില്‍ നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് ജയില്‍ വകുപ്പിന്റെ പരാതി.* പ്രതികളായ റമീസിനും സരിത്തിനുമെതിരെയാണ് ജയില്‍ വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. റെമീസ് സെല്ലിനുള്ളില്‍ നിന്ന് സിഗററ്റ് വലിച്ചു. സരിത്തും സമീപമുണ്ടായിരുന്നു. സിസിടിവി ദ്യശ്യങ്ങള്‍ കണ്ട് പരിശോധിക്കാനായി എത്തിയ ഉദ്യോഗസ്ഥരോട് പ്രതികള്‍ തട്ടി കയറിയെന്നും അധികൃതര്‍ പറയുന്നു.
🗞🏵 *മദ്യപിച്ചെത്തിയ പിതാവ് മകളെ കാലില്‍ തൂക്കി നിലത്തടിച്ചു.* കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് പത്തിയൂര്‍ സ്വദേശി രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
🗞🏵 *കേരളത്തിൽ 3500 കോടിയുടെ നിക്ഷേപ പദ്ധതികൾ ഉപേക്ഷിച്ച കിറ്റെക്‌സ് ഗ്രൂപ്പിന് ഗംഭീര വാഗ്‌ദാനങ്ങൾ നൽകി തെലങ്കാന സർക്കാർ.* കിറ്റക്സിന് തെലങ്കാനയിൽ യാതൊരുവിധ അനാവശ്യ പരിശോധനകളോ കേസുകളോ ഉണ്ടാകില്ലെന്ന് തെലങ്കാന സർക്കാർ ഉറപ്പ് നൽകിയതായി കിറ്റക്സ് ഗ്രൂപ്പ് പറഞ്ഞു. തൊഴിൽ അവസരവും നിക്ഷേപങ്ങൾ വർദ്ധിപ്പിക്കലുമാണ് തെലുങ്കാനയുടെ മുഖ്യ പരിഗണനയെന്നും കിറ്റെക്സ് സംഘത്തോട് തെലുങ്കാന വ്യവസായ മന്ത്രി കെ ടി രാമ റാവു പറഞ്ഞു.
🗞🏵 *മദ്യപിച്ചെത്തിയ പിതാവ് പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞു.* വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ തമിഴ്നാട് സ്വദേശി മുരുകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ഭാര്യയെ മര്‍ദിച്ച ശേഷം കുഞ്ഞിനെ റോഡിലേക്ക് എറിയുകയായിരുന്നു.
🗞🏵 *രാജ്യത്ത് തൊഴിൽ സാധ്യത വരും മാസങ്ങളിൽ വളരെ വേഗം ഉയരുമെന്ന് കേന്ദ്ര സാമ്പത്തിക മന്ത്രാലയം അവകാശപ്പെട്ടു.* രാജ്യത്തിന്റെ സാമ്പത്തിക മേഖല കൊവിഡ് രണ്ടാം തരംഗ പ്രതിസന്ധിയെ മറികടന്നെന്നും വരുന്ന മാസങ്ങളിൽ ജിഎസ്ടി വരുമാനത്തിൽ വർധന ഉണ്ടാകുമെന്നും മന്ത്രാലയത്തിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
🗞🏵 *ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍.* അനന്ത്‌നാഗ് റാണിപോരയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ജമ്മു കശ്മീര്‍ പോലീസും സൈന്യവും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന തെരച്ചില്‍ നടത്തിയത്. ഭീകരരെ കണ്ടെത്തിയതോടെ സുരക്ഷാ സേന ഭീകരര്‍ക്ക് കീഴടങ്ങാന്‍ അവസരം നല്‍കിയിരുന്നു.
🗞🏵 *ബി.ജെ.പി രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന പ്രചരണം കെട്ടുകഥയാണെന്നും മിത്തുകൾ സൃഷ്ടിച്ച് മുസ്ലിം, ക്രിസ്ത്യന്‍ സഹോദരന്‍മാരെ പേടിപ്പിക്കുകയാണെന്നും വ്യക്തമാക്കി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ.* മുസ്ലിങ്ങളെ ബിഫ് തിന്നാന്‍ ബി.ജെ.പി സമ്മതിക്കില്ലെന്നും അവരുടെ സംസ്‌കാരം തകര്‍ത്ത് ഹിന്ദുത്വം അടിച്ചേല്‍പിക്കും എന്നാണ് പ്രചരണമെന്നും, എന്നാൽ ഇതിന് യാതൊരു തെളിവുമില്ലെന്നും അദ്ദേഹം മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി
🗞🏵 *ജനസംഖ്യ നിയന്ത്രണത്തിന് കർശന നിയമ നിർമാണം നടപ്പാക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ.* രണ്ടിലധികം കുട്ടികളുള്ള കുടുംബങ്ങളെ സർക്കാർ ആനുകൂല്യങ്ങളിൽ നിന്നും സർക്കാർ ജോലി ലഭിക്കുന്നതിൽ നിന്നും വിലക്കാൻ വ്യവസ്ഥയുള്ള കരട് ബിൽ പ്രസിദ്ധീകരിച്ചു. രണ്ടിലധികം കുട്ടികളുള്ളവർക്ക് ആനുകൂല്യങ്ങൾ നിഷേധിച്ചും ജനസംഖ്യ നിയന്ത്രണ ചട്ടങ്ങൾ പാലിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുമാണ് ജനസംഖ്യ ബിൽ തയ്യാറാക്കിയിരിക്കുന്നത്.
രണ്ടിലധികം കുട്ടികൾ ഉള്ളവർക്ക് സർക്കാർ ജോലിയ്ക്ക് അപേക്ഷ നൽകുന്നതിൽ നിന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്താനാണ് സർക്കാർ തീരുമാനം. അതേസമയം, രണ്ട് കുട്ടികൾ മാത്രമുള്ള കുടുംബങ്ങൾക്ക് നിരവധി ആനുകൂല്യങ്ങൾ നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
🗞🏵 *ഇന്ധന വിലവർധനവിനെതിരായ പ്രതിഷേധത്തിനിടെ കാളവണ്ടി തകർന്ന് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റു.* മുംബൈയിലാണ് സംഭവം. ശനിയാഴ്ച ഉച്ചയോടെയാണ് കാളവണ്ടി തകർന്നു വീണ് അപകടം ഉണ്ടായത്.പ്ലക്കാർഡുകളും ഗ്യാസ് സിലിണ്ടറും അടക്കമുള്ള വസ്തുക്കളുമായി കാളവണ്ടിയിൽ കയറിനിന്നായിരുന്നു കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. നേതാക്കളും പ്രവർത്തകരും അടക്കം ഇരുപതോളം പേർ കയറിയതോടെയാണ് കാളവണ്ടി തകർന്നത്
🗞🏵 *തലസ്ഥാനത്ത് വന്‍ ലഹരി മരുന്ന് വേട്ട.* ഡല്‍ഹി പോലീസ് ഇതുവരെ പിടികൂടിയതില്‍വച്ച് ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണ് നടന്നത്. 2500 കോടിയലധികം രൂപ വിലവരുന്ന 350 കിലോഗ്രാം ഹെറോയിനാണ് ഇന്ന് പിടികൂടിയത്.
🗞🏵 *സാമ്പത്തിക മേഖല കൊവിഡ് രണ്ടാം തരംഗ പ്രതിസന്ധിയെ മറികടന്നെന്ന് കേന്ദ്ര സർക്കാർ.* സാമ്പത്തിക കാര്യ മന്ത്രാലയത്തിന്റെ പ്രതിമാസ അവലോകന റിപ്പോർട്ടിലാണ് രാജ്യത്തിന്റെ സാമ്പത്തിക മേഖല കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ചതായി അവകാശപ്പെടുന്നത്. തൊഴിൽ സാധ്യത വളരെ വേഗം ഉയരുമെന്നും മന്ത്രാലയത്തിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു.
🗞🏵 *താന്‍ മാധ്യമ സ്ഥാപനങ്ങളുടെ ഉടമയല്ലെന്നും, മാധ്യമസ്ഥാപനങ്ങളിൽ ഉള്ളത് നിക്ഷേപം മാത്രമാണെന്നും വ്യക്തമാക്കി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ.* താൻ എഡിറ്റോറിയല്‍ വിഭാഗത്തില്‍ ഇടപെടാറില്ലെന്നും അതൊക്കെ വളരെ പ്രൊഫഷണലി കൈകാര്യം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യുസുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 *കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി പി.കെ വാരിയർ അന്തരിച്ചു.* നൂറ് വയസായിരുന്നു. ഇക്കഴിഞ്ഞ ജൂണിലായിരുന്നു നൂറാം പിറന്നാൾ ആഘോഷിച്ചത്. 76 വർഷമായി കോട്ടക്കൽ ആര്യവൈദ്യശാലയുടെ കേന്ദ്ര ഭരണസമിതിയായ ട്രസ്റ്റ് ബോർഡിൽ ഡോ. പി.കെ.വാരിയറുണ്ടായിരുന്നു. പത്മഭൂഷൺ, പത്മശ്രീ ബഹുമതികൾ നൽകി രാജ്യം ആദരിച്ച വ്യക്തിയാണ്.
🗞🏵 *ആയുർവേദ സംസ്‌കാരത്തിന്റെ പ്രാധാന്യം ആഗോള തലത്തിൽ വരെ ഉയർത്തിക്കാട്ടിയ പി കെ വാര്യരുടെ പേരിൽ ഒരു ഔഷധസസ്യം.* ആയുർവേദ മേഖലയിൽ അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് ഔഷധ സസ്യത്തിന് അദ്ദേഹം പേര് നൽകിയിരിക്കുന്നത്. ആറ് ദശാബ്ദക്കാലത്തെ നിസ്തുല സേവനത്തിന് അദ്ദേഹത്തിന് നൽകുന്ന അംഗീകാരം കൂടിയാണിത്. കണ്ണൂർ ജില്ലയിലെ ആറളം വനപ്രദേശത്ത് കണ്ടെത്തിയ പുതിയ ഇനം സസ്യത്തിനാണ് പി കെ വാര്യരുടെ പേര് നൽകിയത്. ‘ജിംനോസ്റ്റാക്കിയം വാരിയരാനം’ എന്നാണ് ഈ സസ്യത്തിന്റെ പേര്.
🗞🏵 *ഫ്രാന്‍സിസ് മാര്‍പാപ്പ ഞായാറാഴ്ച പതിവുള്ള ത്രികാലജപ പ്രാര്‍ത്ഥന റോമിലെ ജെമെല്ലി ആശുപത്രിയില്‍വച്ചു ചൊല്ലുമെന്നു വത്തിക്കാന്‍.* വന്‍കുടലിലെ ശസ്ത്രക്രിയയ്ക്കുശേഷം ഈ ആശുപത്രിയില്‍ വിശ്രമിക്കുന്ന മാര്‍പാപ്പ ആരോഗ്യം വീണ്ടെടുത്തു വരികയാണ്. നാളെ ഞായറാഴ്ച ആശുപത്രിയുടെ പത്താം നിലയിൽ നിന്ന് പാപ്പ പതിവു ത്രികാലജപ പ്രാര്‍ത്ഥന നടത്തുമെന്നും പാപ്പയ്ക്ക് വേണ്ടി തുടര്‍ന്നും പ്രാര്‍ത്ഥന യാചിക്കുകയാണെന്നും വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു.
🗞🏵 *ഭ്രൂണഹത്യയെ മനുഷ്യാവകാശമാക്കി നിർവചിക്കുന്നതിനെ ശക്തമായി എതിര്‍ത്തുക്കൊണ്ട് വത്തിക്കാൻ വിദേശകാര്യമന്ത്രി ആർച്ച് ബിഷപ്പ് പോൾ ഗല്ലാഘര്‍.* ബെൽജിയത്തിലെ ബ്രസ്സൽസിൽ കഴിഞ്ഞമാസം നടന്ന യൂറോപ്യൻ യൂണിയൻ പ്ലീനറി സമ്മേളനത്തില്‍ ഭ്രൂണഹത്യയെ മനുഷ്യാവകാശമാക്കി നിർവചിക്കുന്ന മറ്റിക്ക് റിപ്പോർട്ട് എന്ന് വിളിക്കപ്പെടുന്ന പ്രമേയം 255 നെതിരെ 378 വോട്ടുകൾക്ക് പാസാക്കിയിരിന്നു. 42 അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. റിപ്പോർട്ടിൽ പറയുന്ന നിർവചനത്തെ പരിശുദ്ധ സിംഹാസനം തള്ളിക്കളയുന്നതായി വത്തിക്കാൻ വിദേശകാര്യമന്ത്രി ആർച്ച് ബിഷപ്പ് പോൾ ഗല്ലാഘര്‍ ജൂലൈ ഏഴാം തീയതി പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലേക്ക് നടത്തിയ യാത്രാമധ്യേ പറഞ്ഞു.
🗞🏵 *ക്രിസ്ത്യന്‍ ആക്ടിവിസ്റ്റിനെതിരെ സുഡാനിൽ ഉണ്ടായ ആക്രമണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് മനുഷ്യാവകാശ സംഘടന.* ബൗട്രോസ് ബദാവി എന്ന ക്രൈസ്തവ ആക്ടിവിസ്റ്റിനെതിരെ ആയുധധാരികൾ ജൂലൈ രണ്ടാം തീയതി നടത്തിയ ആക്രമണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡാണ് രംഗത്തെത്തിയിരിക്കുന്നത്. സുഡാനിലെ മതകാര്യ മന്ത്രിയുടെ സീനിയർ ഉപദേഷ്ടാവായി പ്രവർത്തിച്ചുവരികയായിരുന്നു ബദാവി.