ഇന്ന് മുതല്‍ സംസ്ഥാനം സമ്പൂര്‍ണ്ണ അടച്ചിടലിലേക്ക് നീങ്ങുകയാണ്. നിയന്ത്രണങ്ങള്‍ കര്‍ക്കശമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലോക്ക്ഡൗണ്‍ ഘട്ടത്തില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്ത് പോകാന്‍ പോലീസ് പാസ് നല്‍കും. ആരോഗ്യ പ്രവര്‍ത്തകര്‍ മതിയാക്കാതെ വരുമ്പോള്‍ വിദ്യാര്‍ഥികളെയു മറ്റും പരിശീലനം നല്‍കി അവരുടെ സന്നദ്ധ പ്രവര്‍ത്തനം പ്രയോജനപ്പെടുത്തും.മറ്റ് സംസ്ഥാന യാത്ര ചെയ്തു വരുന്നവര്‍ കോവിസ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്. അല്ലെങ്കില്‍ അവര്‍ സ്വന്തം ചെലവില്‍ 14 ദിവസം ക്വാറന്‍റയിനില്‍ കഴിയണം

ലോക്ക് ഡൗൺ : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

തട്ടുകടകള്‍ ലോക്ക് ഡൌണ്‍ കാലത്ത് തുറക്കരുത്.
വാഹന റിപ്പയര്‍ വര്‍ക്ക്ഷോപ്പ് ആഴ്ച്ച അവസാനം 2 ദിവസം തുറക്കാം.

ഹാര്‍ബര്‍ ലേലം ഒഴിവാക്കും.

ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് ഒന്നിടവിട്ട ദിവസമാക്കാം – തിങ്കള്‍ ബുധന്‍ വെള്ളി (നിര്‍ദേശം)

പള്‍സ് ഓക്സിമീറ്ററുകള്‍ക്ക് വലിയ ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി എടുക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

ഓക്സിജന്‍ കാര്യത്തില്‍ ഓരോ മണിക്കൂറിലും വിവരം ലഭ്യമാക്കാന്‍ വാര്‍ റും ഉണ്ടാകും.

ഇന്നത്തെ സ്ഥിതിയില്‍ വീട്ടിനകത്ത് രോഗപ്പകര്‍ച്ച ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. വെളിയില്‍ പോയി വരുന്നവരില്‍ നിന്നും അയല്‍പക്കക്കാരില്‍ നിന്നും രോഗം പകരാന്‍ സാധ്യതയുണ്ട്. വീടിനുള്ളില്‍ പൊതു ഇടങ്ങള്‍ കുറക്കണം. ഭക്ഷണം കഴിക്കല്‍ ടിവി കാണല്‍ പ്രാര്‍ത്ഥന എന്നിവ ഒറ്റക്കോ പ്രത്യേക മുറിയിലോ ആവുന്നത് നല്ലത്. അയല്‍ വീട്ടുകാരുമായി ഇടപെടുമ്പോള്‍ ഡബിള്‍ മാസ്ക് നിര്‍ബന്ധം. അവരില്‍നിന്ന് എന്തെങ്കിലും സ്വീകരിച്ചാല്‍ കൈകഴുകണം. പുറത്ത് പോയി വരുന്ന മുതിര്‍ന്നവര്‍ കുട്ടികളുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കണം. വീട്ടില്‍ വായുസഞ്ചാരം ഉറപ്പാക്കാന്‍ ജനലുകള്‍ തുറന്നിടണം. ഭക്ഷണം കഴിച്ചശേഷം പാത്രം സോപ്പിട്ട് കഴുകണം.

കേരളത്തിലെ ഉയര്‍ന്ന ജനസാന്ദ്രത കണക്കിലെടുക്കുമ്പോള്‍ ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കാന്‍ ലോക്ഡൗണ്‍ പോലെ ഫലപ്രദമായ മറ്റൊരു നടപടിയില്ല. വയോജനങ്ങളുടേയും ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവരുടേയും ജനസംഖ്യാപരമായ ഉയര്‍ന്ന അനുപാതവും കേരളത്തില്‍ വളരെ കൂടുതലാണ്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ രോഗവ്യാപനം മറ്റെവിടത്തേക്കാളും ശക്തമാകാനും മരണം വിതയ്ക്കാനും സാധ്യത കേരളത്തിലുണ്ട്. മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങളുള്ളതിനാല്‍ മറ്റു പലയിടത്തേക്കാള്‍ കുറഞ്ഞ മരണനിരക്ക് നമുക്ക് നിലനിര്‍ത്താന്‍ സാധിച്ചേക്കാം. മരണനിരക്ക് എത്ര കുറഞ്ഞാലും രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ മരണ സംഖ്യയും ഉയരും. അങ്ങനെ കൂടുതല്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കിയേ മതിയാകൂ.

ഇന്നലെ ഉണ്ടായത് 38000-ത്തില്‍ അധികം കേസുകളാണ്. ആ കേസുകള്‍ക്ക് കാരണമായ സമ്പര്‍ക്കം 7 മുതല്‍ 10 ദിവസം മുന്‍പ് വരെ സംഭവിച്ചതായിരിക്കും. പുതുതായി രോഗികളാകുന്നവര്‍ക്ക് ഓക്സിജന്‍, ഐസിയു പോലുള്ള കാര്യങ്ങള്‍ ആവശ്യമായി വരിക മിക്കവാറും ഏകദേശം ഒരാഴ്ച കഴിഞ്ഞിട്ടായിരിക്കും. അതുകൊണ്ട് ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഉടനെ തന്നെ രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് പ്രതീക്ഷിക്കേണ്ടതില്ല. ഒരാഴ്ചയില്‍ കൂടുതല്‍ സമയം ലോക്ഡൗണിന്‍റെ ഗുണഫലം കാണുന്നതിനായി എടുക്കും.

ലോക്ഡൗണ്‍ സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ പോലീസ് നടപടി സ്വീകരിച്ചുകഴിഞ്ഞു. ഏകദേശം 25,000 പോലീസ് ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചത്. ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഓഫീസര്‍മാര്‍ നേതൃത്വം നല്‍കും.

ലോക്ഡൗണ്‍ കാലത്ത് ചരക്ക് ഗതാഗതത്തിന് യാതൊരു തടസ്സവും ഉണ്ടാകില്ല. എന്നാല്‍ ജനങ്ങളുടെ യാത്ര നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കും. ലോക്ഡൗണ്‍ കാലത്ത് ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ പോലീസിന്‍റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കും. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത് പൊതുജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനുവേണ്ടിയാണ്. അതുകൊണ്ടുതന്നെ ഈ നടപടികളുമായി പൂർണമായും എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വളരെ ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ജീവന്‍രക്ഷാ ഔഷധങ്ങള്‍ എത്തിച്ചുനല്‍കാന്‍ കഴിഞ്ഞതവണത്തേതുപോലെ ഹൈവേ പോലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്സുമായി സഹകരിച്ചായിരിക്കും ഇവരുടെ പ്രവര്‍ത്തനം. ദക്ഷിണ മേഖലാ ഐ.ജി ഹര്‍ഷിതാ അട്ടല്ലൂരിയാണ് ഇതിന്‍റെ നോഡല്‍ ഓഫീസര്‍.സാമൂഹ്യമാധ്യമങ്ങളില്‍ കോവിഡിനെ സംബന്ധിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കുന്നതിനെതിരെ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. .

കോവിഡിനെതിരെ വീട്ടില്‍ തയ്യാറാക്കാവുന്ന മരുന്ന്, ആശുപത്രികളില്‍ കിടക്കകളുടെ ദൗര്‍ലഭ്യം, ലോക്ഡൗണ്‍ സംബന്ധിച്ച തെറ്റായ നിര്‍ദ്ദേശങ്ങള്‍ എന്നിവയാണ് അവയില്‍ ചിലത്. വ്യാജസന്ദേശങ്ങള്‍ തയ്യാറാക്കുന്നത് മാത്രമല്ല, അവ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. ചെയ്യുന്ന തെറ്റിന്‍റെ ആഴം മനസിലാക്കാതെയാവും പലരും അവ ഷെയര്‍ ചെയ്യുന്നത്. കുറ്റവാളികള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

വ്യാജസന്ദേശങ്ങള്‍ തയ്യാറാക്കുന്നവരെയും ഷെയര്‍ ചെയ്യുന്നവരെയും കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവരെ കണ്ടെത്താന്‍ പോലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിനും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ സൈബര്‍ഡോമിനും നിര്‍ദ്ദേശം നല്‍കി.

ജില്ല വിട്ട് യാത്രചെയ്യുന്നതിന് പാസ്സ് വാങ്ങണമെന്ന് ഇത്തവണ നിര്‍ദ്ദേശം നല്‍കിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത്തരം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനായി അന്ന് പുറത്തിറക്കിയ പാസ്സിന്‍റെ മാതൃകകള്‍ ഇപ്പോള്‍ പലരും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. തെറ്റിദ്ധാരണാജനകമായ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും.

അന്തര്‍ജില്ലാ യാത്രകള്‍ പരമാവധി ഒഴിവാക്കുകയാണ് ഉചിതം. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പേരും മറ്റ് വിവരങ്ങളും യാത്രയുടെ ഉദ്ദേശ്യവും ഉള്‍പ്പെടുത്തി തയ്യാറാക്കിയ സത്യവാങ്മൂലം കയ്യില്‍ കരുതണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍, വളരെ അടുത്ത രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കല്‍, ഒരു രോഗിയെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകാന്‍ മുതലായ തികച്ചും ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങള്‍ക്കുമാത്രമേ ജില്ല വിട്ടുള്ള യാത്ര അനുവദിക്കൂ. മരണാനന്തര ചടങ്ങുകള്‍, നേരത്തേ നിശ്ചയിച്ച വിവാഹം എന്നിവയ്ക്ക് കാര്‍മ്മികത്വം വഹിക്കേണ്ട പുരോഹിതന്മാർക്ക് ജില്ല വിട്ട് യാത്രചെയ്യുന്നതിനും തിരിച്ചുപോകുന്ന
തിനും തിരിച്ചു പോകുന്നതിനും നിയന്ത്രണമില്ല. സ്വയം തയ്യാറാക്കിയ സത്യ
പ്രസ്താവന, തിരിച്ചറിയല്‍ കാര്‍ഡ്, ക്ഷണക്കത്ത് എന്നിവ അവര്‍ കയ്യില്‍ കരുതേണ്ടതാണ്.

അതിഥിത്തൊഴിലാളികളുടെ ജോലിയും വരുമാനവും നഷ്ടപ്പെടുത്തരുതെന്ന കണക്കുകൂട്ടലിലാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുമതി നല്‍കിയിട്ടുള്ളത്. അതിഥിതൊഴിലാളികള്‍ കോവിഡ് ബാധിതരല്ലെന്ന് ഉറപ്പാക്കി അവര്‍ക്ക് നിര്‍മ്മാണ സ്ഥലത്തുതന്നെ താമസസൗകര്യവും ഭക്ഷണവും നല്‍കേണ്ട ബാധ്യത കരാറുകാരന് അല്ലെങ്കില്‍ കെട്ടിട ഉടമസ്ഥന് ഉണ്ട്. അതിനു സാധിക്കാത്തപക്ഷം അവര്‍ക്ക് യാത്രാ സൗകര്യം ഒരുക്കി നല്‍കേണ്ടതാണ്.

ചിട്ടിത്തവണ പിരിക്കാനും കടം നല്‍കിയ പണത്തിന്‍റെ മാസത്തവണവാങ്ങാനുമായി ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ വീടുകള്‍ സന്ദര്‍ശിക്കുന്നത് ശ്രദ്ധ
യില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദര്‍ശനങ്ങള്‍ ലോക്ഡൗണ്‍ അവസാനിക്കുന്നതുവരെ ഒഴിവാക്കേണ്ടതാണ്.

വികേന്ദ്രീകൃതമായ സാമൂഹ്യ ആരോഗ്യസുരക്ഷാ സംവിധാനത്തിലൂടെ പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തിവരുന്നുണ്ട്. വയോജനങ്ങള്‍, ആദിവാസി വിഭാഗങ്ങള്‍, ട്രാന്‍സ്ജെന്‍ററുകള്‍, ഭിന്നശേഷി വിഭാഗക്കാര്‍ തുടങ്ങിയവരുടെ സുരക്ഷയ്ക്കായി പ്രത്യേക ഊന്നല്‍ നല്‍കേണ്ടതുണ്ട്. ആ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാനാണ് ശ്രമിക്കുന്നത്.

കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് ഇക്കാര്യത്തില്‍ വലിയ പങ്കു വഹിക്കാനുള്ളത്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 500-ല്‍ പരം പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണ് കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തിയത്. ശ്വാസകോശ സംബന്ധമായ രോഗങ്ങളുടേയും ജീവിതശൈലീ രോഗങ്ങളുടേയും ചികിത്സയ്ക്കായുള്ള ക്ലിനിക്കുകള്‍ കോവിഡ് കാലത്തിനു മുന്‍പ് തന്നെ ആരംഭിച്ചിരുന്നു. കോവിഡ് കാലത്ത് ജീവിത ശൈലീ രോഗമുള്ളവര്‍ക്ക് മരുന്നുകള്‍ വീടുകളില്‍ എത്തിക്കാനുള്ള സൗകര്യങ്ങള്‍ ഇതു മുഖാന്തരം നടപ്പാക്കി
യിരുന്നു.ഇവര്‍ക്കാവശ്യമായ സുരക്ഷ കൂടുതള്‍ കാര്യക്ഷമതയോടെ ഉറപ്പു വരുത്താന്‍ ഇഹെല്‍ത്ത് സംവിധാനം ഉപയോഗിച്ച് ഓരോ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു കീഴില്‍ ഇത്തരം രോഗങ്ങള്‍ ബാധിതരായവരുടെ ഡാറ്റബേസ് ഉണ്ടാക്കും. നിലവില്‍ കോവിഡ് സൃഷ്ടിച്ച സാഹചര്യം ഭാവിയില്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ ഇത്തരമൊരു ഡാറ്റബേസ് കയ്യിലുണ്ടാകുന്നത് ഗുണകരമായിരിക്കും.

എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലേയും ഐസിയു ബെഡുകള്‍, വെന്‍റിലേറ്ററുകള്‍, ബെഡുകള്‍ എന്നിവയുടെ മാനേജമെന്‍റ് അതത് ജില്ലകളിലെ ഡി.പി.എം.എസ്.യു മുഖാന്തരമാണ് നടക്കുന്നത്. അതുകൊണ്ട്, ആര്‍ക്കെങ്കിലും ഈ സൗകര്യങ്ങളുടെ കാര്യങ്ങള്‍ അന്വേഷിക്കാനുണ്ടെങ്കില്‍ നേരിട്ട് അതാത് ജില്ലകളിലെ കണ്‍ട്രോള്‍ സെല്ലുകളുമായി ബന്ധപ്പെടണം. ആശുപത്രികളിലേക്ക് നേരിട്ട് വിളിക്കുന്ന രീതി ഒഴിവാക്കേണ്ടതാണ്.

സംസ്ഥാനത്തെ രോഗികളില്‍ ഭൂരിഭാഗം പേരും വീടുകളില്‍ ക്വാറന്‍റൈനില്‍ കഴിയുകയാണ്. വീടുകളില്‍ സൗകര്യങ്ങളില്ലാത്തവര്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ഡൊമിസിലിയറി കെയര്‍ സെന്‍ററുകളില്‍ കഴിയുന്നു. സംസ്ഥാനത്ത് ആകെ 138 ഡൊമിസിലിയറി കെയര്‍ സെന്‍ററുകള്‍ ആണുള്ളത്. അവയുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ്. ഇതിനു പുറമേ സി.എഫ്.എല്‍.ടി.സി, സി.എസ്.എല്‍.ടി.സി, കോവിഡ് കെയര്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍, കാരുണ്യ പദ്ധതിയില്‍ എംപാനല്‍ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികള്‍ എന്നീ സജ്ജീകരണങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ എംപാനല്‍ ചെയ്യപ്പെടാത്ത സ്വകാര്യ ആശുപത്രികളുമുണ്ട്.

പരമാവധി സ്വകാര്യ ആശുപത്രികളോടും കാരുണ്യ പദ്ധതിയില്‍ എംപാനല്‍ ചെയ്യണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. മികച്ച പ്രതികരണമാണ് അക്കാര്യത്തില്‍ ഇതുവരെ സ്വകാര്യ ആശുപത്രികളില്‍ നിന്നുമുണ്ടായത്. രണ്ടാമത്തെ കോവിഡ് തരംഗത്തിന്‍റെ ആരംഭത്തില്‍ കാരുണ്യ പദ്ധതിയുടെ ഭാഗമായി 106 ആശുപത്രികള്‍ ഉണ്ടായിരുന്നത് കുറഞ്ഞ സമയത്തിനുള്ളില്‍ 165 ആശുപത്രികള്‍ ആയി വര്‍ദ്ധിച്ചിട്ടുണ്ട്. അതിന്‍റെ ഭാഗമായി സ്വകാര്യ ആശുപത്രികളിലെ രോഗികള്‍ക്കും സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ സാധിക്കും. 2020-ല്‍ രൂപീകരിച്ച സ്റ്റേറ്റ് ഹെല്‍ത്ത് അതോറിറ്റി മുഖേന ഈ ഇനത്തില്‍ 88 കോടി രൂപ ഇതുവരെ സര്‍ക്കാര്‍ ചിലവഴിച്ചു. എംപാനല്‍ ചെയ്യാനും ജനങ്ങള്‍ക്ക് ഈ സൗകര്യം ലഭ്യമാക്കാനും കൂടുതല്‍ സ്വകാര്യ ആശുപത്രികള്‍ മുന്നോട്ടു വരണ
മെന്ന് വീണ്ടും അഭ്യര്‍ഥിക്കുകയാണ്.

ബെഡുകളുടെ വിതരണം ജില്ലാ കണ്‍ട്രോള്‍സെന്‍ററുകള്‍ വഴിയാണ് നടത്തേണ്ടത്. അതിനാല്‍ എല്ലാ സ്വകാര്യ ആശുപത്രികളും അതാതിടത്തെ ബെഡുകളുടെ സ്റ്റാറ്റസ് ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ ഓരോ നാലു മണിക്കൂറിലും കൃത്യമായി അപ്ഡേറ്റ് ചെയ്യണം. ബെഡുകള്‍ അനാവശ്യമായി ഉപയോഗിക്കപ്പെടുന്നത് തടയാനും രോഗികള്‍ക്ക് ലഭിക്കുമെന്ന് ഉറപ്പു വരുത്താനും ഇത് അനിവാര്യമാണ്. ഇക്കാര്യത്തില്‍ ആശു
പത്രികള്‍ പൂര്‍ണ സഹകരണം നല്‍കണം.

ഓക്സിജന്‍ ലഭ്യത

സംസ്ഥാനത്തിന്‍റെ കൈവശം ബള്‍ക്ക് ഓക്സിജന്‍ സിലിണ്ടര്‍ 6,008 എണ്ണമുണ്ട്.
ബി ടൈപ്പ് സിലിണ്ടര്‍ 21,888 ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ ടാങ്ക് 119.7 മെട്രിക് ടണ്‍
ശരാശരി ഉപയോഗം 111.49 മെട്രിക് ടണ്‍ സംസ്ഥാനത്തിന്‍റെ കൈവശം നിലവില്‍ 220.09 മെട്രിക് ടണ്‍ ഓക്സിജന്‍ ഉണ്ട്.

ലിക്വിഡ് ഓക്സിജന്‍ സ്റ്റോറേജ് 8 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും നിലവിലുണ്ട്.

പുനലൂര്‍ താലൂക്ക് ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, കരുനാഗപ്പിള്ളി താലൂക്ക് ആശുപത്രി, മാനന്തവാടി ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി, എറണാകുളം, കോട്ടയം തൃശൂര്‍, മെഡിക്കല്‍ കോളേജ് തുടങ്ങിയ ഇടങ്ങളില്‍ ഓക്സിജന്‍ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. അതിന്‍റെ അംഗീകാരത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. തിരുവനന്തപുരത്ത് പുതുതായി നിര്‍മ്മിച്ച പ്ലാന്‍റ് ഇന്ന് കമ്മീഷനിങ് ചെയ്യും. 9 യൂണിറ്റുകള്‍ക്കുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട് 38 യൂണിറ്റുകള്‍ക്ക് അംഗീകാര
ത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

ഈ സമയത്ത് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിക്കാനുള്ള ചില കാര്യങ്ങളുണ്ട്. ഇടയ്ക്കിടെ സോപ്പിട്ടു കൈകള്‍ കഴുകുന്നത് ശീലമാക്കണം. പുറത്ത് പോയി വരുന്നവര്‍ കുട്ടികളുമായി ഇടപഴകുന്നത് ഒഴിവാക്കണം. പൊതു ഇടങ്ങളില്‍ ഇടപഴകുന്നത് ഒഴിവാക്കണം. അയല്‍പക്ക
ക്കാരുമായി ഇടപഴകുന്നത് കുറയ്ക്കണം.