കോവിഡ് കേസുകൾ വർധിച്ചതോടെ കോട്ടയത്ത് കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ സജ്ജമാക്കുന്നു. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ രോഗികൾ നിറഞ്ഞതോടെയാണ് ബദൽ ക്രമീകരണങ്ങൾ ഒരുക്കുന്നത്. വാക്സീൻ ക്ഷാമവും രൂക്ഷമായതോടെ സമയപരിധി കഴിഞ്ഞിട്ടും പലർക്കും രണ്ടാംഘട്ട ഡോസ് ലഭ്യമായിട്ടില്ല.
ജില്ലയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിലേക്ക് കുതിക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ന് താഴെ എത്തിയെങ്കിലും 54 തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിരക്ക് 20ന് മുകളിലാണ്. ചെമ്പ് ഗ്രാമപഞ്ചായത്തിൽ പോസിറ്റിവിറ്റി നിരക്ക് 56ലേക്ക് ഉയർന്നു. മറവന്തുരുത്ത്, തലയാഴം, ഉദയനാപുരം പഞ്ചായത്തുകളിൽ 40ന് മുകളിലാണ്.രോഗികളെ പരിചരിക്കാൻ 7 കേന്ദ്രങ്ങൾ കൂടി പുതിയതായി തുറന്നു. ജില്ലയിലെ രണ്ട് കോവിഡ് ആശുപത്രികളിൽ 120 കിടക്കകളും സ്വകാര്യ ആശുപത്രിയിൽ 60 കിടക്കകളുമാണ് ഒഴിവുള്ളത്. സിഎഫ്എൽടിസി ഉൾപ്പെടെയുള്ള പരിചരണ കേന്ദ്രങ്ങളിൽ 1600 കിടക്കകളും ഒഴിവുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. അതേസമയം, ജില്ലയിലെ പല ആശുപത്രികളിലും രോഗികളെ പ്രവേശിപ്പിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ സജ്ജമാക്കാനൊരുങ്ങി കോട്ടയം
