കൊവിഡ് പോസിറ്റീവായ ഒരാള്‍ 30 ദിവസത്തിനിടെ 406 പേരിലേക്ക് രോഗം പടര്‍ത്താമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ മാസ്‌കും സാമൂഹ്യ അകലവും വളരെ അത്യാവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വ്യക്തമാക്കി.
കൊവിഡ് ബാധിച്ച ഒരാള്‍ സമ്ബര്‍ക്കം 50 ശതമാനം കുറയ്ക്കുകയാണെങ്കില്‍ 406 നിന്ന് 15 പേര്‍ എന്ന കണക്കിലേക്ക് രോഗം പടരുന്നത് കുറയ്ക്കാനാവും. 75 ശതമാനം സമ്ബര്‍ക്കം ഒഴിവാക്കുകയാണെങ്കില്‍ 2.5 പേര്‍ക്ക് മാത്രമേ രോഗം ബാധിക്കൂവെന്നും ആരോഗ്യ മന്ത്രാലയം നടത്തിയ പഠനത്തില്‍ വ്യക്തമായി. ഒരു ഭാഗത്ത് ചികിത്സാ മാനേജ്മെന്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്.അതേസമയം, മറുവശത്ത് കൊവിഡ് നിയന്ത്രിക്കേണ്ടതില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മാസ്‌കുകള്‍ ഒരിക്കലും ഒഴിച്ചുകൂടാനാവാത്തതാണെന്നും അഗര്‍വാര്‍ വ്യക്തമാക്കി.
കൊവിഡ് ബാധിച്ച വ്യക്തിയില്‍നിന്ന് ആറടി അകലത്തിനുള്ളില്‍ നില്‍ക്കുന്നവര്‍ക്ക് രോഗം ബാധിക്കാനുള്ള സാദ്ധ്യത കൂടുതലാണന്ന് പഠനം കാണിക്കുന്നു. വീടുകളില്‍ ഐസൊലേഷനില്‍ കഴിയുമ്ബോള്‍ ഇത്തരമൊരു സാഹചര്യം വന്നുചേരും. ഈ ഘട്ടത്തില്‍ മാസ്‌കുകള്‍ ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ രോഗം പടരാനുള്ള സാദ്ധ്യത 90 ശതമാനത്തോളമാണ്. രോഗമില്ലാത്ത ഒരാള്‍ മാസ്‌ക് ധരിക്കുകയും രോഗബാധിതനായ ആള്‍ മാസ്‌ക് ധരിക്കാതിരിക്കുകയും ചെയ്താല്‍ കൊവിഡ് പകരാന്‍ 30 ശതമാനത്തോളമാണ് സാദ്ധ്യത. എന്നാല്‍ രോഗബാധിതനും രോഗമില്ലാത്തയാളും മാസ്‌ക് ശരിയായി ധരിക്കുമ്ബോള്‍ 1.5 ശതമാനം മാത്രമാണ് കൊവിഡ് പകരാന്‍ സാദ്ധ്യതയെന്നും പഠനം പറയുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.