സാമൂഹിക രാഷ്ട്രീയ പ്രതിസന്ധികളിൽ ഉഴലുന്ന മധ്യപൂർവ്വ രാജ്യം, ലെബനോനിന്റെ പ്രധാനമന്ത്രി സായിദ് ഹരീരി ഇന്നലെ വ്യാഴാഴ്ച വത്തിക്കാനിലെത്തി മാര്‍പാപ്പയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തി. 35 മിനിറ്റുകൾ നീണ്ടതായിരുന്നു പാപ്പയും സായിദ് ഹരീരിയും തമ്മിലുള്ള സംഭാഷണം. അനിശ്ചിതത്വത്തിലും ക്ലേശങ്ങളിലും കഴിയുന്ന ലെബനീസ് ജനതയ്ക്ക് തന്‍റെ സാന്ത്വനവും ആത്മീയ സാമീപ്യവും പാപ്പ വാഗ്ദാനംചെയ്തു. വലിയ പ്രയാസവും അനിശ്ചിതത്വവും അനുഭവിക്കുന്ന ലെബനോൻ ജനതയോടുള്ള തന്റെ അടുപ്പം ആവർത്തിച്ച പാപ്പ രാജ്യത്തിന്റെ നേട്ടത്തിനായി അടിയന്തിരമായി പ്രതിജ്ഞാബദ്ധരാക്കാനുള്ള എല്ലാ രാഷ്ട്രീയ ശക്തികളുടെയും ഉത്തരവാദിത്തം ഓര്‍മ്മിപ്പിക്കുകയും ചെയ്തുവെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു.

നിലവിലെ പ്രതികൂല സാഹചര്യങ്ങളില്‍ മാറ്റമുണ്ടായാല്‍ ലെബനോൻ സന്ദർശിക്കുന്നതിലുള്ള ആഗ്രഹം വീണ്ടും പാപ്പ പ്രകടിപ്പിച്ചു. രാജ്യാന്തര സമൂഹത്തിന്റെ സഹായത്തോടെ ‘ദേവാദാരുക്കളുടെ നാടി’നെ (Land of Cedars) സമുദ്ധരിക്കണമെന്ന ആശയം പങ്കുവച്ചു. മതവൈവിധ്യങ്ങളാലും ഭിന്നിപ്പുകളാലും ഇപ്പോൾ ദുർബലമായ രാജ്യത്തെ അനുരഞ്ജനത്തിലൂടെ ശക്തിപ്പെടുത്തി, കൂട്ടായ്മയുടേയും സഹവർത്തിത്വത്തിന്‍റേയും ദേശമാക്കി വളർത്തണമെന്നും പാപ്പ ഉദ്ബോധിപ്പിച്ചു. മാർച്ച് എട്ടിന് ഇറാഖിൽ നിന്ന് വത്തിക്കാനിലേക്കുള്ള മടക്കയാത്രയില്‍ ലെബനോന്‍ സന്ദര്‍ശിക്കുവാനുള്ള ആഗ്രഹം ഫ്രാന്‍സിസ് പാപ്പ പ്രകടിപ്പിച്ചിരിന്നു.