ശാസ്ത്രം ജയിച്ചു മതം തോറ്റു എന്ന അർത്ഥത്തിലുള്ള ധാരാളം പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ഈ ദിവസങ്ങളിൽ കാണാൻ ഇടയാകുന്നുണ്ട്. കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പള്ളികളിലും മറ്റ് ആരാധനാലയങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ പരിഹസിച്ചുകൊണ്ട് ദൈവത്തിന് ശക്തിയില്ല, വിശ്വാസത്തിനും പ്രാർത്ഥനകൾക്കും അർത്ഥമില്ല എന്നൊക്കെ പ്രചരിപ്പിക്കുന്ന യുക്തിവാദ പോസ്റ്റുകളാണിവ.
ഇവരോട് ചോദിക്കാനുള്ള ഒന്നാമത്തെ ചോദ്യം ശാസ്ത്രം ജയിച്ചിട്ട് കൊറോണയ്ക്ക് മരുന്ന് എവിടെയാണ് ഉള്ളത്?
രണ്ടാമതായി, ദൈവ വിശ്വാസത്തെയും ധാർമ്മികതയെയും മാറ്റിനിർത്തി യുക്തിവാദത്തിൽ മാത്രം അധിഷ്ഠിതമായി രൂപപ്പെടുത്തിയ ശാസ്ത്രത്തിന്റെ ദുരന്തഫലമല്ലേ ഇത് എന്നു പലരും സംശയിക്കുന്നു എന്നതാണ്. അങ്ങനെയാണെങ്കിൽ ഈ ജൈവായുധം യഥാർത്ഥത്തിൽ ശാസ്ത്രത്തിന്റെ വിജയമാണോ പരാജയമാണോ?
മൂന്നാമതായി പറയാനുള്ളത് ഉത്തരമാണ്. യുക്തിവാദികളുടെ ചോദ്യത്തിനുള്ള ഉത്തരം. ദൈവത്തിന്റെ ശക്തിയിൽ വിശ്വസിക്കുന്നവർ പകർച്ചവ്യാധിയെ ഭയന്ന് പള്ളികൾ അടച്ചിടുന്നത് എന്തുകൊണ്ട്?
ഞങ്ങൾ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം സർവ്വ രോഗങ്ങളും സുഖപ്പെടുത്താൻ കഴിവുള്ള ദൈവം തമ്പുരാൻ തന്നെ രോഗങ്ങൾ പടരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ബൈബിളിലൂടെ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ബൈബിളിലെ ലേവ്യരുടെ പുസ്തകത്തിൽ 13-ാം അധ്യായത്തിലും സമീപ അധ്യായങ്ങളിലും ഇത് വ്യക്തമായി കാണാം. ഒരു വാക്യം മാത്രം താഴെ കൊടുക്കുന്നു.
ഏഴാംദിവസം പുരോഹിതൻ അവനെ പരിശോധിക്കണം. രോഗം ത്വക്കിൽ വ്യാപിക്കാതെ പൂർവസ്ഥിതിയിൽതന്നെ നില്ക്കുന്നെങ്കിൽ ഏഴു ദിവസത്തേക്കുകൂടി മാറ്റിത്താമസിപ്പിക്കണം. (ലേവ്യർ 13 : 5)
ത്വക്ക് രോഗം, കുഷ്ഠരോഗം തുടങ്ങിയ പകർച്ചവ്യാധികളെ കുറിച്ചാണ് ഇതിൽ പ്രധാനമായും പറഞ്ഞിരിക്കുന്നതെങ്കിലും കാലഘട്ടത്തിന് അനുസൃതമായി എല്ലാ പകർച്ചവ്യാധികളുടെ കാര്യത്തിലും വിശ്വാസികൾ ഇതേ നിലപാട് തന്നെയാണ് സ്വീകരിക്കേണ്ടത് എന്നതാണ് അതിന്റെ ധ്വനി.
രോഗങ്ങളെയോ പകർച്ചവ്യാധികളെയോ പ്രകൃതിക്ഷോഭങ്ങളെയോ യുദ്ധങ്ങളെയോ ഭയന്ന് കത്തോലിക്കാ സഭ ഒരിക്കലും ഒളിച്ചോടുന്നില്ല. ഇവിടെയെല്ലാം സഭയുടെ സന്നദ്ധ പ്രവർത്തകർ സജീവമായി രംഗത്തുണ്ട്. കുഷ്ഠരോഗികളെ ശുശ്രൂഷിച്ച് കുഷ്ഠരോഗിയായി മരിച്ച ഫാ. ഡാമിയനും ഐഎസിന്റെ യുദ്ധ മുഖത്ത് പരിക്കേറ്റവരെ ശുശ്രൂഷിച്ച സന്ന്യസ്തരും വൈദികരുമൊക്കെ ഏതാനും ഉദാഹരണങ്ങൾ മാത്രമാണ്. പകർച്ചവ്യാധികൾ പടർന്നു പിടിച്ച അവസരത്തിൽ സ്വജീവൻ ത്യജിച്ച് ശുശ്രൂഷകൾ ചെയ്ത ധാരാളം വിശുദ്ധരും പുണ്യാത്മാക്കളും സഭയിലുണ്ട്.
പകർച്ചവ്യാധികളുള്ളവർക്ക് ആത്മീയ ശുശ്രൂഷകൾ ചെയ്യുന്നതിൽ സഭ ഒരു കുറവും വരുത്താറില്ല. കൊറോണ ബാധിച്ചവർക്ക് രോഗീലേപനവും കുമ്പസാരവും വി. കുർബാനയും നൽകുന്നതിനും മരണാനന്തര ശുശ്രൂഷകൾ ചെയ്യുന്നതിനും ഏതൊരു വൈദികനും സ്വജീവൻ പണയം വച്ച് എപ്പോഴും സന്നദ്ധനാണ്. ഇറ്റലിയിൽ ഇപ്രകാരം ശുശ്രൂഷകൾ നിർവ്വഹിച്ച ഏതാനും വൈദികർ ഈ അടുത്തനാളുകളിൽ മരണമടഞ്ഞു. ഇതുവരെ എല്ലാ പകർച്ചവ്യാധികളുടെ ഘട്ടങ്ങളിലും സഭ ഇപ്രകാരം തന്നെയാണ് ചെയ്തു പോന്നിട്ടുള്ളത്.
ക്രിസ്തീയ പ്രാർത്ഥനകളുടെ ലക്ഷ്യം യുക്തിവാദികൾ കരുതുന്നതു പോലെ അത്ഭുതങ്ങളും രോഗശാന്തികളുമല്ല. ദൈവത്തോടുള്ള ഐക്യവും സ്‌നേഹവും നന്ദിയും പ്രകടിപ്പിക്കാനുള്ള അവസരങ്ങളാണവ. രോഗശാന്തികൾ ദൈവത്തിൽ നിന്ന് ലഭിക്കുന്ന പല ദാനങ്ങളിൽ ഒന്നുമാത്രമാണ്. അവ ആത്മീയ അന്തരീക്ഷങ്ങളിൽ കൂടുതൽ സംഭവിക്കുന്നു എന്ന് കരുതി സഭ ഒരിക്കലും അവയെ വൈദ്യശാസ്ത്രത്തിനു പകരം വെച്ചിട്ടില്ല. അപ്രകാരം ഒരു ചിന്തയാണ് ഉണ്ടായിരുന്നതെങ്കിൽ സഭ തന്നെയും ഇത്രയും ആശുപത്രികളും രോഗീ പരിചരണ കേന്ദ്രങ്ങളും നടത്തുകയില്ലായിരുന്നു. ഈ ആശുപത്രികളിലും ലോകത്തെമ്പാടുമുള്ള വിവിധ ആശുപത്രികളിലും കൊറോണ രോഗികളെ ജീവൻ പണയം വച്ച് ശുശ്രൂഷിക്കുന്നതിൽ ഭൂരിഭാഗവും ക്രൈസ്തവരായ നേഴ്‌സുമാരും ആരോഗ്യ പ്രവർത്തകരുമാണ്.
എന്നാൽ കോറോണ ഭീതി പരക്കുന്ന സാഹചര്യത്തിൽ ഏറ്റവും വലിയ മുതലെടുപ്പ് നടത്തുന്നത് യുക്തിവാദികളാണ്. ഇവരെക്കൊണ്ട് സമൂഹത്തിന് എന്ത് പ്രയോജനമാണ് ഉള്ളത്. വിശ്വാസത്തിന്റെ ഘടകങ്ങൾ മാറ്റി വച്ച് സെക്കുലറായിട്ട് ചിന്തിച്ചാൽ പോലും മതങ്ങൾ പ്രതിസന്ധി ഘട്ടങ്ങളിൽ മനുഷ്യർക്ക് ആശ്വാസമെങ്കിലും നൽകുന്നുണ്ട്. ഈ രോഗം മാറാൻ മതങ്ങൾ നിരന്തരം പ്രാർത്ഥിക്കുന്നു. കേരളത്തിൽ മാസ്‌ക് നിർമ്മാണം പോലെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻകൈ എടുത്തിരിക്കുന്നത് കത്തോലിക്കാ സഭയാണ്. എന്നാൽ യുക്തിവാദികൾ എന്താണ് ചെയ്യുന്നത്? കതകടച്ച് മുറിയിൽ ഇരുന്ന് സോഷ്യൽ മീഡിയയിലൂടെ വിമർശിക്കാനല്ലാതെ യുക്തിവാദികളെക്കൊണ്ട് എന്താണ് സാധിക്കുന്നത്? ഈ വിമർശകർ എന്തെങ്കിലും ചെയ്തിട്ട് സോഷ്യൽ
മീഡിയയിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നെങ്കിൽ മതവിശ്വാസികൾക്ക് കാണാമായിരുന്നു. സർക്കാർ നിർദ്ദേശങ്ങളോട് സഹകരിക്കുന്നതു കൊണ്ട് മാത്രമാണ് സഭ ജനങ്ങൾ ഒത്തുചേരുന്ന പരിപടികൾ ഒഴിവാക്കിയിരിക്കുന്നത്. ഇനി അവ ഒഴിവാക്കിയില്ലായിരുന്നെങ്കിലും യുക്തിവാദികൾ, ആളുകളുടെ ജീവൻ അപകടത്തിലാകും എന്ന കാരണം പറഞ്ഞ് വിമർശിക്കുമായിരുന്നു. ഈ രണ്ടിൽ ഏതെങ്കിലും ഒന്ന് മാത്രമല്ലേ ചെയ്യാൻ പറ്റുകയുളളൂ. ആരാധനാലയങ്ങളും വിദ്യാലയങ്ങളും അടച്ചിട്ടിട്ട് പണമെന്ന ഒരു ലക്ഷ്യം മാത്രം മുമ്പിൽ കണ്ടു കൊണ്ട് നൂറു കണക്കിന് ആളുകൾ മണിക്കൂറുകൾ ക്യൂ നിൽക്കേണ്ടി വരുന്ന ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലറ്റുകൾ സർക്കാർ തുറന്നു വച്ചിരിക്കുന്നതിന്റെ പിന്നിലെ ധാർമ്മികതയെ ഈ യുക്തിവാദികൾ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ട്? സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കാൻ തയ്യാറാകുന്ന മതസംവിധാനങ്ങളെ നിരന്തരം
പരിഹസിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ സർക്കാർ നടപടികൾ എടുക്കാത്തത് എന്തുകൊണ്ട്?
ശാസ്ത്രത്തിന്റെ പരാജയങ്ങളെയും ദുരുപയോഗങ്ങളെയും മറച്ചു വയ്ക്കാൻ വേണ്ടി മതം പരാജയപ്പെട്ടതിനാൽ ആരാധനാലയങ്ങൾ അടച്ചിടുന്നു എന്ന് വ്യാപകമായി പ്രചരിപ്പിക്കുന്നത് ആളുകളുടെ അവസാന പ്രതീക്ഷകൾ കൂടി തല്ലിക്കെടുത്താൻ മാത്രമേ ഉപകരിക്കുകയുള്ളൂ. മതവും ശാസ്ത്രവും പരസ്പര വിരുദ്ധമല്ല മറിച്ച് പരസ്പരപൂരകങ്ങളാണ് എന്ന സത്യം മനസ്സിലാക്കണം. യുക്തിയിൽ അധിഷ്ഠിതമായ വിശ്വാസവും വിശ്വാസത്തിലധിഷ്ഠിതമായ യുക്തിയുമാണ് എന്നും ലോകത്തിന് ആവശ്യം.
മതവും ശാസ്ത്രവും പിന്നെ കൊറോണയും
