സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. ഞായറാഴ്ചകളിൽ ആൾക്കൂട്ടത്തിനും കടകൾ തുറക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. പൊതുജനങ്ങൾ അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് നിർദ്ദേശമുണ്ട്. അതേസമയം, കോവിഡ് രണ്ടാം തരംഗത്തിൽ കർശന നിയന്ത്രണങ്ങളാണ് കാസർകോട് ഏർപ്പെടുത്തിയിരിക്കുന്നത്. 14 ദിവസത്തിനുള്ളിൽ കോവിഡ് ടെസ്റ്റ് നടത്തി ലഭിച്ച നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് കോവിഡ് വാക്‌സിനേഷൻ ചെയ്തതിന്റെ സർട്ടിഫിക്കറ്റോ ഉള്ളവരെ മാത്രം ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, ഉപ്പള, കുമ്പള എന്നീ ടൗണുകളിൽ പ്രവേശിക്കാൻ അനുവദിക്കേണ്ടതുള്ളൂ എന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചത്. ഇത് നടപ്പാക്കാനായി ഈ ടൗണുകളിൽ രണ്ട് വശത്തും പൊലീസ് പരിശോധന നടത്തും. അതേസമയം, കോവിഡ് സാഹചര്യത്തിൽ ആരാധനാലയങ്ങളിലും വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിലും പങ്കെടുക്കേണ്ടവരുടെ പരമാവധി എണ്ണം നിജപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. അടച്ചിട്ട ഹാളുകളിൽ 75 പേർക്കും പുറത്തു നടക്കുന്ന ചടങ്ങുകളിൽ 150 പേർക്കും പങ്കെടുക്കാം. ഇതിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കണമെങ്കിൽ അവർ 24 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ പരിശോധനയിൽ കോവിഡ് നെഗറ്റീവായവരോ 2 ഡോസ് വാക്‌സീൻ സ്വീകരിച്ചവരോ ആയിരിക്കണമെന്നു ചീഫ് സെക്രട്ടറി വി.പി. ജോയി വ്യക്തമാക്കി.