*വാർത്തകൾ*
🗞🏵 *കോവിഡ് ബാധിച്ചതിനെ തുടർന്ന് സ്വകാര്യ ചികിത്സയിലായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആശുപത്രി വിട്ടു.* ഇനി ജഗതിയിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയും.നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടു പിന്നാലെയാണ് ഉമ്മൻ ചാണ്ടിക്കു കോവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനേയും ഇതേ ദിവസം കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
🗞🏵 *കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.* ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ 40 കി.മി. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
🗞🏵 *കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍.* വിവാഹം, ഗൃഹപ്രവേശം തുടങ്ങി എല്ലാ സ്വകാര്യ ചടങ്ങുകള്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി. സ്വകാര്യ ചടങ്ങുകള്‍ കൊവിഡ്- 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഔട്ട് ഡോര്‍ പരിപാടികള്‍ക്ക് പരമാവധി 150 പേര്‍ക്കും ഇന്‍ഡോര്‍ പരിപാടികള്‍ക്ക് പരമാവധി 75 പേര്‍ക്കും പങ്കെടുക്കാം. ഇത് കര്‍ശനമായി നടപ്പാക്കാനും ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.
🗞🏵 *കൂച്ച് ബിഹാർ വെടിവെപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദ സന്ദേശം മുഖ്യമന്ത്രി മമത ബാനർജിയുടേത് തന്നെയെന്ന് സമ്മതിച്ച് തൃണമൂൽ കോൺഗ്രസ്.* മമതയുടെ ഫോൺ സംഭാഷണം ബിജെപി നിയമവിരുദ്ധമായി റെക്കോർഡ് ചെയ്‌തെന്ന് തൃണമൂൽ ആരോപിച്ചു. ഇക്കാര്യത്തിൽ നടപടി വേണമെന്നും തൃണമൂൽ നേതാക്കൾ ആവശ്യപ്പെട്ടു. വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹങ്ങൾ ഉയർത്തിപ്പിടിച്ച് രാഷ്ട്രീയ റാലി സംഘടിപ്പിക്കണമെന്ന് സീതൽകുച്ചിയിലെ സ്ഥാനാർത്ഥിയായ പാർത്ഥ പ്രതിം റായിയോട് നിർദേശിക്കുന്ന മമതയുടെ ശബ്ദ സന്ദേശമാണ് ബിജെപി കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
🗞🏵 *റിപ്പബ്ലിക് ദിനത്തിൽ രാജ്യതലസ്ഥാനത്ത് അരങ്ങേറിയ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ദീപ് സിദ്ദുവിനെ വീണ്ടും അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്.* റിപ്പബ്ലിക് ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട കേസിൽ ദീപ് സിദ്ദുവിന് ജാമ്യം ലഭിച്ചിരുന്നു. ജാമ്യം നേടി മണിക്കൂറുകൾ മാത്രം പിന്നിട്ടപ്പോഴാണ് ക്രൈം ബ്രാഞ്ച് ദീപ് സിദ്ദുവിനെ വീണ്ടും അറസ്റ്റ് ചെയ്തത്.
🗞🏵 *ഹൃദയാഘാതത്തെത്തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തമിഴ് ഹാസ്യ നടൻ വിവേക് (59) അന്തരിച്ചു.* ഇന്നലെ പുലർച്ചെ 4.35നായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന നടൻ 24 മണിക്കൂർ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു.
🗞🏵 *ആകാശത്തേക്ക് കൈ ഉയർത്തി കൊല്ലരുതേ എന്ന് അപേക്ഷിച്ചിട്ടും 13കാരനായ ബാലനെ വെടിവച്ചുകൊന്ന പൊലീസുകാർക്കാർക്കെതിരെ അമേരിക്കയിൽ പ്രതിഷേധം ശക്തമാകുന്നു.* പൊലീസുകാരൻ നിർദയം നെഞ്ചിൽ വെടിവെച്ചുവീഴ്ത്തുന്ന വീഡിയോ പുറത്തുവന്നതോടെയാണ് വീണ്ടും സുരക്ഷാസേനക്കെതിരെ അമേരിക്കയിൽ ജനരോഷം ഉയർന്നത്. കഴിഞ്ഞ മാസമാണ് ആദം ടോളിഡോ എന്ന ബാലനെ ഷിക്കാഗോ പൊലീസ് വെടിവെച്ചുകൊന്നത്. ടോളിഡോയോട് നിൽക്കാൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനെ തുടർന്നാണ് വെടിവച്ചതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.
🗞🏵 *കൊറോണ വൈറസ് ബാധയ്ക്ക് കാരണമാകുന്ന ടിസാര്‍സ്-കോവി -2 വൈറസ് പ്രധാനമായും വായുവിലൂടെയാണ് പകരുന്നതെന്ന് പഠന റിപ്പോർട്ട്.* വൈറസ് പ്രധാനമായും വായുവിലൂടെ പകരുന്നതായി മനസിലാക്കി വേണ്ട പ്രതിരോധം തീര്‍ക്കാന്‍ സാധിക്കാത്തതാണ് പൊതുജനാരോഗ്യത്തിന് വെല്ലുവിളിയാകുന്നതെന്ന് മെഡിക്കല്‍ ജേണലായ ലാന്‍സെറ്റിന്റെ പുതിയ പഠനം വിലയിരുത്തുന്നു.
🗞🏵 *കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഉത്തരാഖണ്ഡ് കുംഭമേള പ്രതീകാത്മകമായി നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.* കുംഭമേളയുടെ ഭാഗമായി സന്യാസിമാർ ഗംഗാ നദിയിൽ കുളിക്കുന്ന ചടങ്ങ് ഒഴിവാക്കണമെന്നാണ് മോദി ആവശ്യപ്പെട്ടത്.
🗞🏵 *രാജ്യത്തെ പ്രതിദിന കൊറോണ രോഗികളുടെ എണ്ണം തുടർച്ചയായ മൂന്നാം ദിനവും രണ്ട് ലക്ഷം കവിഞ്ഞു.* പ്രതിദിന കൊറോണ കേസുകളിൽ ഇന്ത്യയാണ് ഇപ്പോൾ ലോകത്ത് ഒന്നാം സ്ഥാനത്ത്. 2,34,692 പേർക്കാണ് 24 മണിക്കൂറിനിടെ കൊറോണ ബാധിച്ചത്. ഇതോടെ രാജ്യത്താകമാനം നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 16,79,740 ആയി.
🗞🏵 *കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം – കന്യാകുമാരി അതിർത്തിയിൽ ഇടറോഡുകൾ അടച്ച് തമിഴ്‌നാട്.* അതിർത്തിയിൽ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേയ്ക്ക് വരുന്നവർക്ക് ഇ-പാസ് നിർബന്ധമാക്കി. കൊറോണ ജാഗ്രതാ പോർട്ടലിൽ രജി
🗞🏵 *ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ കതിരൂരിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തികൾ അറ്റ സംഭവത്തിൽ നാല് പേരെക്കൂടി പോലീസ് പ്രതി ചേർത്തു.* തെളിവ് നശിപ്പിച്ചതിനും വെടി മരുന്ന് അശ്രദ്ധമായി കൈകാര്യം ചെയ്തതിനും പോലീസിനെ വിവരം അറിയിക്കാതിരുന്നതിനുമാണ് കേസ്. ഒളിവിലായ പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയെന്നും കതിരൂർ ഇൻസ്‌പെക്ടർ അറിയിച്ചു.
🗞🏵 *കൊറോണ വൈറസ് വ്യാപനത്തിൻ്റെ രണ്ടാം തരംഗത്തിൽ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം നിയന്ത്രണാതീതമായി ഉയരുന്നത് ആരോഗ്യപ്രവർത്തകർക്കിടയിൽ ആശങ്ക സൃഷ്‌ടിക്കുന്നു.* തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊറോണ ചികിത്സക്കായി മാറ്റിയ 80 ഐ സി യു കിടക്കകളും നിറഞ്ഞു. കൊറോണ വിഭാഗത്തിലെ 65 വെന്റിലേറ്ററിലും അതി ഗുരുതരാവസ്ഥയിൽ രോഗികളുണ്ട്.
🗞🏵 *സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു.* ശനിയാഴ്ച പവന് 120 രൂപ വർധിച്ച് 35,320 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 4,415 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.ഏപ്രിൽ മാസത്തിൽ മാത്രം പവന് രണ്ടായിരം രൂപയാണ് കൂടിയത്
🗞🏵 *കൊറോണ നിയന്ത്രണാതീതമായ സാഹചര്യത്തിൽ രാജ്യത്ത് മെഡിക്കൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമാകുന്നു.* ഒപ്പം വിലയും കുതിച്ചുയരുന്നു. രോഗവ്യാപനം തീവ്രമായ സംസ്ഥാനങ്ങളിൽ ഓക്‌സിജൻ സിലിണ്ടറുകളുടെ വില മൂന്നിരട്ടിയായി വർധിച്ചു. മെഡിക്കൽ ഓക്‌സിജൻ ഉപയോഗം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വൻ തോതിൽ വർധിച്ചു. ഓക്‌സിജന്റെ ഉപഭോഗം പ്രതിദിനം 750 ടണ്ണിൽ നിന്നും 2700 ടൺ ആയാണ് വർധിച്ചിരിക്കുന്നത്.
🗞🏵 *കേരള സർവകലാശാലയിൽ അസിസ്റ്റൻറ് പ്രൊഫസർ നിയമനം ലഭിക്കാൻ മുൻ എംപി , പികെ ബിജുവിൻ്റെ ഭാര്യ ഡോ: വിജി വിജയൻ സമർപ്പിച്ച ഗവേഷണ പ്രബന്ധങ്ങൾ ഡേറ്റാ തട്ടിപ്പു നടത്തി തയ്യാറാക്കിയതാണെന്ന് പരാതി.* അന്തർദ്ദേശീയതലത്തിൽ പ്രസിദ്ധിയാർജ്ജിച്ച പബ്പീർ(Pubpeer) വെബ്സൈറ്റാണ് ഡാറ്റയിലെ ഏകരൂപത കണ്ടെത്തിയിട്ടുള്ളതെന്നാണ് ആക്ഷേപം
🗞🏵 *സൈബർ തട്ടിപ്പിൻ്റെ പുതിയ ഇനമായി വാട്സാപ്പ് ലക്കി ഡ്രോ എന്ന തട്ടിപ്പ് തന്ത്രവുമായി ഇറങ്ങിയിരിക്കുകയാണ് സൈബർ തട്ടിപ്പ് സംഘങ്ങൾ.* പുതിയ ലക്കി ഡ്രോ നടത്തുന്നത് വാട്സാപ്പും ഇന്ത്യയിലെ മൊബൈൽ സർവീസ് പ്രൊവൈഡർമാരും ചേർന്നാണെന്നാണ് തട്ടിപ്പുകാർ പറയുന്നത്. ഓൺലൈൻ തട്ടിപ്പ് വലയിൽ വീണാൽ വിവരങ്ങൾ ചോരും.
🗞🏵 *കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഒരു കേസില്‍ കൂടി ആര്‍.ജെ.ഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ജാമ്യം ലഭിച്ചു.* ജാര്‍ഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഇതോടെ വിചാരണക്കോടതി ശിക്ഷിച്ച നാല് കേസുകളിലും ലാലു പ്രസാദ് യാദവിന് ജാമ്യം ലഭിച്ചു
🗞🏵 *രാജ്യത്തെ ട്രെയിൻ യാത്രികർക്ക് മുഖാവരണം കേന്ദ്ര സർക്കാർ നിർബന്ധമാക്കി.* കൊറോണ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മുൻകരുതൽ നടപടി. മാസ്ക് ധരികകാതെ യാത്ര ചെയ്യുന്നവരിൽ നിന്നും 500 രൂപ പിഴയീടാക്കാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. ട്രെയിനിനുള്ളിൽ യാത്രക്കാർ അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ റെയിൽവേ പോലീസിന്റെ പരിശോധനയുണ്ടാകും.
🗞🏵 *പന്തളം രാജകുടുംബാംഗമാണെന്ന പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ രണ്ടുപേർ അറസ്റ്റിലായി.* പന്തളം സ്വദേശി സന്തോഷ്, ഏരൂർ സ്വദേശി ഗോപകുമാർ എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
🗞🏵 *കേരളത്തില്‍ 13,835 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.* കഴിഞ്ഞ 24 മണിക്കൂറിനിടെ 81,211 സാമ്പിളുകള്‍ പരിശോധിച്ചു. 17.04 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484, കൊല്ലം 472, കാസര്‍ഗോഡ് 333 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കൊറോണ ബാധിതരുടെ കണക്ക്.
🗞🏵 *വള്ളികുന്നം അഭിമന്യു വധക്കേസിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേർ കൂടി പൊലീസ് കസ്റ്റഡിയിലുണ്ടെന്ന് വിവരം.* അതേസമയം നേരത്തെ അറസ്റ്റിലായ പ്രതികളുമായി സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തി. മുഖ്യപ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ സജയ് ജിത്ത്, കൂട്ടുപ്രതി വിഷ്ണു തമ്പി എന്നിവരുടെ തെളിവെടുപ്പാണ് നടത്തിയത്.
🗞🏵 *ചെന്നൈ വിമാനത്താവളത്തിൽ മൂന്ന് കോടിയുടെ സ്വർണവേട്ട.* എയർ ഇന്ത്യ വിമാനത്തിലെ സീറ്റിനടിയിൽ ഒളിപ്പിച്ച ആറ് കിലോ സ്വർണവും ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽനിന്ന് 244 ഗ്രാം സ്വർണവുമാണ് കസ്റ്റംസ് സംഘം പിടികൂടിയത്. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ ഏകദേശം മൂന്ന് കോടിയോളം രൂപ വിലവരുമെന്നാണ് നിഗമനം. അതേസമയം ദുബായിൽനിന്ന് മറ്റൊരു വിമാനത്തിലെത്തിയ യാത്രക്കാരനിൽനിന്ന് 244 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. സ്വർണമിശ്രിതം മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലാണ് അധികൃതർ കണ്ടെത്തിയത്.
🗞🏵 *വാട്സ്ആപ്പില്‍ ഗുരുതര സുരക്ഷാ വീഴ്ച കണ്ടെത്തിയതായി സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയായ സിഇആര്‍ടി.* ആന്‍ഡ്രോയിഡ് വെര്‍ഷന്‍ 2.21.4.18ലും ഐഒഎസ് വെര്‍ഷന്‍ 2.21.32ലുമാണ് പ്രശ്നങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് ഹാക്കര്‍മാര്‍ക്ക് സെക്യൂരിറ്റി കോഡുകള്‍ ഹാക്ക് ചെയ്യാനുള്ള അവസരമൊരുക്കുമെന്ന് സിഇആര്‍ടി. വ്യക്തമാക്കി.
🗞🏵 *എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരെയുള്ള ക്രൈംബ്രാഞ്ച് എഫ്ആഐആറുകൾ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലിന് സംസ്ഥാന സർക്കാർ.* സർക്കാരിന്‍റെ നിർദേശപ്രകാരമാണ് ക്രൈംബ്രാഞ്ച് രണ്ട് എഫ്ആഐആറുകളും രജിസ്റ്റർ ചെയ്തത്. അപ്പീലിന് പോകുന്നതുമായി ബന്ധപ്പെട്ട് നിയമവിദഗ്ധരുമായി സർക്കാർ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. കേസിൽ പരാതിക്കാർക്ക് എന്തെങ്കിലും ഇനിയും പരാതിയുണ്ടെങ്കിൽ ക്രൈംബ്രാഞ്ച് ശേഖരിച്ച വിവരങ്ങൾ പരിശോധിച്ച് വിചാരണക്കോടതിക്ക് തീരുമാനമെടുക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
🗞🏵 *രാജ്യത്തിന്റെ സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കാനായി ഹെയ്തിയിൽ നടന്ന വിശുദ്ധ കുർബാന അർപ്പണത്തിനു നേരെ പോലീസ് അതിക്രമം* . രാജ്യത്തെ ആഭ്യന്തര സംഘർഷങ്ങളിലേക്കും, ആളുകളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങളിലേക്കും അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുക എന്ന ലക്ഷ്യവുമായി പെറ്റിയോൺ വില്ലയിലെ സെന്റ് പീറ്റർ ദേവാലയത്തിൽ നടന്ന ബലിയര്‍പ്പണത്തിന് ഒടുവിലാണ് അതിക്രമം ഉണ്ടായതെന്ന് ‘മിയാമി ഹെറാള്‍ഡ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടു മണിക്കൂർ നീണ്ടുനിന്ന വിശുദ്ധ ബലി സമാപിച്ച ഉടനെ മെത്രാന്മാർ പുറത്തിറങ്ങുന്നതിനിടെയാണ് പോലീസ് കണ്ണീർവാതക പ്രയോഗമടക്കമുള്ള അതിക്രമം നടത്തിയത്.
🗞🏵 *ഭിന്നശേഷിയുള്ള ബാല്യങ്ങള്‍ക്ക് ഇടയിലുള്ള സേവനങ്ങളെ മാനിച്ച് അവഗണിക്കപ്പെട്ടവരുടെ അമ്മ സിസ്റ്റര്‍ റൂത്ത് ലെവിസിന് പാക്കിസ്ഥാനി സര്‍ക്കാരിന്റെ മരണാനന്തര ഉന്നത പുരസ്കാരം.* സാംസ്കാരികം, പൊതുജീവിതം എന്നീ മേഖലകളില്‍ നല്‍കുന്ന മഹനീയ സേവനങ്ങളെ മാനിച്ച് പൗരന്‍മാര്‍ക്ക് നല്‍കുന്ന ഉന്നത പുരസ്കാരങ്ങളിലൊന്നായ ‘സിതാര-ഇ-ഇംതിയാസ്’ (ശ്രേഷ്ട്ര താരം) അവാര്‍ഡിനാണ് സിസ്റ്റേഴ്സ് ഓഫ് ദി ഫ്രാന്‍സിസ്കന്‍ മിഷണറീസ് (എഫ്.എം.സി.കെ) സഭാംഗമായിരുന്ന സിസ്റ്റര്‍ റൂത്ത് അര്‍ഹയായത്. അനാഥരും, അവഗണിക്കപ്പെട്ടവരുമായ കുട്ടികള്‍ക്ക് വേണ്ടി 52 വര്‍ഷക്കാലം ജീവിച്ച് കഴിഞ്ഞ വര്‍ഷം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട കത്തോലിക്ക സന്യാസിനിയെ അവാര്‍ഡിനായി തെരഞ്ഞെടുത്തതില്‍ നന്ദി അര്‍പ്പിക്കുന്നതായി കറാച്ചി മുന്‍ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ജോസഫ് കൗട്ട്സ് പറഞ്ഞു.
🗞🏵 *യഹോവ സാക്ഷി സമൂഹത്തില്‍ മുന്‍പ് അംഗമായിരിന്ന അമേരിക്കയിലെ കൊളറാഡോ സ്വദേശിയായ യുവാവ് കത്തോലിക്ക വൈദികനുളള തയ്യാറെടുപ്പില്‍.* ഇരുപത്തിയഞ്ചുകാരനായ മിഗ്വേൽ മെൻഡോസ എന്ന യുവാവാണ് ഏഴ് സെമിനാരി വിദ്യാർഥികൾക്കൊപ്പം ഫെബ്രുവരി പതിമൂന്നാം തീയതി ഡീക്കൻ പട്ടം സ്വീകരിച്ചത്. ഏതാനും മാസങ്ങൾക്കുള്ളിൽ വൈദികനായി മിഗ്വേൽ മെൻഡോസ അഭിഷേകം ചെയ്യപ്പെടും. എൽ പൂബ്ലോ കത്തോലിക്കോ എന്ന മാധ്യമത്തോടു അദ്ദേഹം തന്റെ കുട്ടിക്കാലത്തെ അനുഭവങ്ങൾ വിവരിച്ചതോടെയാണ് യഹോവ സാക്ഷികളുടെ കുടുംബത്തില്‍ നിന്നും കത്തോലിക്ക വൈദികനിലേക്കുള്ള അദ്ദേഹത്തിന്റെ ജീവിതയാത്രയുടെ കഥ പുറംലോകം അറിയുന്നത്
🐢🐢🐢🐢🐢🐢🐢🐢🐢🐢🐢
*ഇന്നത്തെ വചനം*
നിങ്ങളുടെ ഹൃദയം അസ്വസ്‌ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍.
എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്‌ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്‌ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ?
ഞാന്‍ പോയി നിങ്ങള്‍ക്കു സ്‌ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും.
ഞാന്‍ പോകുന്നിടത്തേക്കുള്ള വഴി നിങ്ങള്‍ക്കറിയാം.
തോമസ്‌് പറഞ്ഞു: കര്‍ത്താവേ, നീ എവിടേക്കു പോകുന്നുവെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങള്‍ എങ്ങനെ അറിയും?
യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.
നിങ്ങള്‍ എന്നെ അറിഞ്ഞിരുന്നുവെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോള്‍ മുതല്‍ നിങ്ങള്‍ അവനെ അറിയുന്നു. നിങ്ങള്‍ അവനെ കാണുകയും ചെയ്‌തിരിക്കുന്നു.
പീലിപ്പോസ് പറഞ്ഞു: കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക, ഞങ്ങള്‍ക്ക് അതു മതി.
യേശു പറഞ്ഞു: ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. പിന്നെ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക എന്നു നീ പറയുന്നതെങ്ങനെ?
ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്നു നീ വിശ്വസിക്കുന്നില്ലേ? ഞാന്‍ നിങ്ങളോടു പറയുന്ന വാക്കുകള്‍ സ്വമേധയാ പറയുന്നതല്ല; പ്രത്യുത, എന്നില്‍ വസിക്കുന്ന പിതാവ് തന്റെ പ്രവൃത്തികള്‍ ചെയ്യുകയാണ്.
ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്ന് ഞാന്‍ പറയുന്നതു വിശ്വസിക്കുവിന്‍. അല്ലെങ്കില്‍ പ്രവൃത്തികള്‍മൂലം വിശ്വസിക്കുവിന്‍.
സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ ചെയ്യും. ഞാന്‍ പിതാവിന്റെ അടുത്തേക്കു പോകുന്നതുകൊണ്ട് ഇവയെക്കാള്‍ വലിയവയും അവന്‍ ചെയ്യും.
നിങ്ങള്‍ എന്റെ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തും, പിതാവു പുത്രനില്‍ മഹത്വപ്പെടാന്‍വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും.
എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്‌തുതരും.
യോഹന്നാന്‍ 14 : 1-14
🐢🐢🐢🐢🐢🐢🐢🐢🐢🐢🐢
*വചന വിചിന്തനം*
“ഈശോ പറഞ്ഞു: ഞാനാകുന്നു വഴിയും സത്യവും ജീവനും, എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് വരുന്നില്ല” (യോഹന്നാൻ 14:6). ദൈവപിതാവിന്റെ ഹിതം നിറവേറ്റാൻ വന്ന പുത്രൻ തന്റെ ശിഷ്യഗണത്തിന് നല്കുന്ന സമാശ്വാസമാണിത്. നിത്യസൗഭാഗ്യത്തിന് അര്ഹരാകണമെന്ന് ആഗ്രഹിച്ച് മുന്നോട്ടുള്ള ഈ യാത്രയിൽ നാം പിന്തുടരേണ്ടത് ക്രിസ്തുവെന്ന പാതയാണ്. അവനാണ് യഥാര്ത്ഥ വഴി. അവനിലൂടെയാണ് പിതാവിൽ എത്തിച്ചേരാൻ നമുക്കാവുകയുള്ളു. അവനെ തള്ളിപറഞ്ഞ്, അവന്റെ പ്രബോധനങ്ങളെ തള്ളിപറഞ്ഞ്, ഈ ജീവിതം ധന്യമാക്കാൻ സാധ്യമല്ല എന്ന് സാരം, ചിന്തിച്ചുനോക്കുന്നത് നല്ലതാണ്. പിതാവിലേക്കുള്ള യാത്രയിൽ ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന പാത ഏതാണ്? ക്രിസ്തുവാകുന്ന പാതയാണെന്ന് പറയുമ്പോഴും അതിൽ വ്യതിചലനങ്ങൾ ഉണ്ടാകുന്നുണ്ടോ? ഉണ്ടെങ്കിൽ ക്രിസ്തു ഇനിയും എന്നിൽ രൂപപ്പെട്ടിട്ടില്ല എന്നർത്ഥം. പൗലോസ് ശ്ലീഹാ പറയുന്നതുപോലെ ക്രിസ്തു നമ്മില് രൂപപ്പെടാൻ നാം ഇനിയും ഈറ്റുനോവ് അനുഭവിക്കേണ്ടിയിരിക്കുന്നു. കാരണം ക്രിസ്തു രൂപപ്പെട്ടാലേ, അവനെ അറിഞ്ഞാലേ, പിതാവിനെ അറിയാൻ സാധിക്കൂ. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
Fr. Varghese (Sajan) VC
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*