സൗരോര്‍ജ്ജത്തില്‍നിന്നും പ്രതിദിനം 1000 മെഗാവാട്ട് വൈദ്യുതി തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പു മന്ത്രി എം.എം.മണി. നടക്കാവ് ഇംഗ്ലീഷ് ചര്‍ച്ച്‌ പാരിഷ് ഹാളില്‍ കോഴിക്കോട് ജില്ലാ വൈദ്യുതി അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെട്ടിടങ്ങള്‍ക്കു മുകളിലും ജലോപരിതലത്തിലും സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിച്ച്‌ 500 മെഗാവാട്ട് വീതം വൈദ്യുതോല്‍പ്പാദനം ലക്ഷ്യമിടുന്നു. കൃഷി അസാധ്യമായ തരിശുപാടങ്ങളും പ്രയോജനപ്പെടുത്താം. താല്‍പര്യമുള്ള സ്വകാര്യവ്യക്തികള്‍ക്ക് കെഎസ്‌ഇബി അധികൃതരുമായി ബന്ധപ്പെടാം. സൗരോര്‍ജ്ജം ഇത്തരത്തില്‍ ഫലപ്രദമായി വിനിയോഗിച്ചില്ലെങ്കില്‍ വൈദ്യുത മേഖലയില്‍ നമുക്ക് സുസ്ഥിരത കൈവരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കാറ്റ് വെള്ളം, സൗരോര്‍ജ്ജം തുടങ്ങിയ പ്രകൃതിദത്ത ഊര്‍ജ്ജങ്ങളെല്ലാമുപയോഗിച്ച്‌ വൈദ്യുതോല്‍പ്പാദനത്തിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി മുന്നേറാനാകണം.

ആവശ്യമായതിന്റെ 30 ശതമാനം വൈദ്യുതി മാത്രമേ സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്നുള്ളൂ. ഹ്രസ്വകാല, ദീര്‍ഘകാല കരാറുകള്‍ വഴി 70 ശതമാനം പുറത്തുനിന്നും വാങ്ങുകയാണ്. വൈദ്യുതിവിതരണവുമായി ബന്ധപ്പെട്ട് മൂന്ന് കാര്യങ്ങളാണ് അധികാരമേല്‍ക്കുമ്ബോള്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയത്. സമ്ബൂര്‍ണ വൈദ്യുതീകരണം, കറന്റുകട്ട് ഇല്ലാതിരിക്കല്‍, ലോഡ്ഷെഡ് ഒഴിവാക്കല്‍. കഴിഞ്ഞ മൂന്നര വര്‍ഷമായി സര്‍ക്കാര്‍ ഈ വാക്ക് തെറ്റിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.