ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ദിനം പ്രതി വര്‍ധിച്ചു വരികയാണ്. രാജ്യത്ത് കൃത്യമായ ശിക്ഷാ നടപടി ഇല്ലാ എന്നതാണ് അക്രമികള്‍ക്ക് വീണ്ടും ക്രൂര കൃത്യങ്ങള്‍ ചെയ്യാനുള്ള പ്രവണത വര്‍ധിപ്പിക്കുന്നത്. ഇപ്പോഴിതാ വീണ്ടും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.സൗത്ത് ഡല്‍ഹിയിലെ വനിതാ കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ കൂട്ടലൈംഗികാതിക്രമത്തിന് ഇരയായി എന്നതാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

സൗത്ത് ഡല്‍ഹിയിലെ ഗാര്‍ഗി കോളജിലെ വാര്‍ഷിക ആഘോഷത്തിനിടെയാണ് സംഭവം. പരിപാടികള്‍ നടക്കുന്നതിനിടെ കോളജില്‍ അനധികൃതമായി പ്രവേശിച്ച യുവാക്കള്‍ ശാരീരികമായി ഉപദ്രവിച്ചെന്നാണ് പരാതി. സമൂഹമാധ്യമത്തിലൂടെ ചില വിദ്യാര്‍ത്ഥിനികള്‍ ദുരനുഭവങ്ങള്‍ പങ്കുവച്ചതോടെയാണ് വിദ്യാര്‍ഥിനികള്‍ കൂട്ടലൈംഗികാതിക്രമത്തിന് ഇരയായ വിവരം പുറത്തറിയുന്നത്.കോളജിലെ വാര്‍ഷികാഘോഷം ഫെബ്രുവരി 6ന് ആയിരുന്നു. പാരിപാടിക്കിടെ ഗേറ്റ് തുറന്നെത്തിയ ഒരു സംഘം ആളുകള്‍ വിദ്യാര്‍ഥിനികളെ കയറിപിടിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. 30-35 വയസ്സിന് ഇടയിലുള്ളവരാണ് കോളജില്‍ എത്തിയതെന്നും ഇവര്‍ ക്യാംപസിനുള്ളില്‍ ലഹരി ഉപയോഗിക്കുകയും പെണ്‍കുട്ടികളോടു അപമരാദ്യയായി പെരുമാറുകയും ചെയ്‌തെന്നും ഒരു വിദ്യാര്‍ഥിനി മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍ സ്ഥലത്ത് ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസുകാരും ഇടപ്പെട്ടില്ലെന്നും ആക്ഷേപമുണ്ട്.

വാര്‍ഷികാഘോഷത്തിന് മതിയായ സുരക്ഷ ഒരുക്കാതിരുന്ന കോളേജ് അധികൃതരുടെ വീഴ്ചയാണ് സംഭവങ്ങള്‍ക്ക് കാരണമായതെന്നാണ് വിദ്യാര്‍ഥിനികളുടെ ആരോപണം. പുറത്തുനിന്നെത്തിയ പുരുഷന്മാരെ ഡല്‍ഹി സര്‍വകലാശാലയുടെ ഐഡി കാര്‍ഡ് പോലും ചോദിക്കാതെ കടത്തിവിട്ടെന്നും മറ്റുചിലര്‍ കൂട്ടത്തോടെ ഗേറ്റ് തള്ളിത്തുറന്നും മതില്‍ ചാടിയും കോളേജില്‍ പ്രവേശിച്ചെന്നും ഇവര്‍ പറഞ്ഞു. യുവാക്കള്‍ കൂട്ടത്തോടെ കോളേജിന്റെ ഗേറ്റ് തുറന്ന് പ്രവേശിക്കുന്ന ദൃശ്യങ്ങളും വിദ്യാര്‍ഥിനികള്‍ പങ്കുവെച്ചിട്ടുണ്ട്. അതിനിടെ, ഡല്‍ഹിയില്‍ സിഎഎ അനുകൂല പരിപാടിക്കെത്തിയവരാണ് കാമ്ബസില്‍ അതിക്രമിച്ച്‌ കയറിയതെന്നും ഇവര്‍ മദ്യപിച്ചിരുന്നതായും ചില വിദ്യാര്‍ഥിനികള്‍ ആരോപിച്ചു.