കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആഹ്വാനം ചെയ്ത ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. കാലാവധി കഴിഞ്ഞ സേവന വേതന കരാർ പരിഷ്കരിക്കുക, പെൻഷൻ പരിഷ്കരിക്കുക, കുടുംബ പെൻഷൻ വർധിപ്പിക്കുക, പ്രവർത്തന ലാഭാടിസ്ഥാനത്തിൽ സ്റ്റാഫ് വെൽഫെയർ ഫണ്ട് പുതുക്കിനിശ്ചയിച്ച് പഞ്ചദിനവാര പ്രവർത്തനം നടപ്പിലാക്കുക, സ്പെഷൽ അലവൻസ് അടിസ്ഥാന ശമ്പളത്തോട് സംയോജിപ്പിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി റദ്ദാക്കുക തുടങ്ങിയ പന്ത്രണ്ടിന ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാർ പണിമുടക്കുന്നത്.പൊതു, സ്വകാര്യ മേഖല ബാങ്കുകളിലെ പത്തുലക്ഷത്തോളം ജീവനക്കാരും ഓഫീസർമാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ജീവനക്കാരുടെ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനം നാളെ ജില്ലാ കളക്ടർമാർ വഴി പ്രധാനമന്ത്രിക്ക് നൽകും. ഇവ അംഗീകരിച്ചില്ലെങ്കിൽ മാർച്ച് 11 മുതൽ 13 വരെ വീണ്ടും പണിമുടക്കും.ഇതിനുശേഷവും പ്രശ്നപരിഹാരമായില്ലെങ്കിൽ ഏപ്രിൽ ഒന്നുമുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ഭാരവാഹികൾ പറഞ്ഞു. എഐബിഇഎ, എഐബിഒസി, എൻസിബിഇ, എഐബിഒഎ, ബിഇഎഫ്ഐ- ഐഎൻബിഇഎഫ്, ഐഎൻബിഒസി, എൻഒബിഡബ്ല്യു, എൻഒബിഒ എന്നീ ഒൻപതു യൂണിയനുകളുടെ സംയുക്ത സമിതിയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്.
ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു
