തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മനുഷ്യശൃംഖലയില്‍ പങ്കെടുത്തതിന്റെ കാരണം വിശദീകരിച്ച്‌ ഫാദര്‍ ഗീവര്‍ഗീസ് മാര്‍ കുറിലോസ്. അഭയാര്‍ത്ഥിയാവേണ്ടി വന്ന യെശു ക്രിസ്തുവിന്റെ അനുയായി ആയ തന്റെ ബാധ്യതയാണ് പ്രക്ഷോഭകരുടെ കൂടെ നില്‍ക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ശക്തമായി നിലപാട് എടുക്കേണ്ട സാഹചര്യത്തില്‍ ലൗജിഹാദ് ആരോപിച്ച്‌ മാറി നില്‍ക്കുന്നത് മതേതരസമൂഹം കാണുന്നുണ്ടെന്നും അത്തരക്കാരോട് സഹതാപമാണെന്നും ഗീവര്‍ഗീസ് മാര്‍ കുറിലോസ് കൂട്ടിച്ചേര്‍ത്തു.
‘മനുഷ്യശൃംഖലയില്‍ പങ്കെടുത്തത് പ്രധാനമായും രണ്ട് കാരണങ്ങള്‍കൊണ്ടാണ്. അതില്‍ ഒന്ന് ഞാനൊരു ഇന്ത്യന്‍ പൗരനായത് കൊണ്ട്. ഇന്ത്യയിലെ ഒരു പൗരനെന്ന നിലയില്‍ ഇന്ത്യയുടെ ഭരണഘടന അട്ടിമറിക്കപ്പെടുന്നുവെന്നുള്ള ഒരു ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഭരണഘടനയെ സംരക്ഷിക്കാന്‍ എനിക്കും ഉത്തരവാദിത്തമുണ്ട് എന്ന ബോധ്യത്തിലാണ് ആലപ്പുഴയിലെ ഒരു കണ്ണിയായി അവിടെ എത്തിച്ചത്. രണ്ടാമതായി ഞാനൊരു ക്രിസ്റ്റ്യാനിയായതുകൊണ്ടാണ്. ഞാന്‍ വിശ്വസിക്കുന്ന യേശുക്രിസ്തു ഒരു അഭയാര്‍ത്ഥിയായിരുന്നു. ജനിച്ചയുടനെ തന്നെ സാമ്രാജ്യത്വശക്തികള്‍ ഉന്നം വെക്കുകയും അദ്ദേഹത്തെ നിഗ്രഹിക്കാന്‍ ആഗ്രഹിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ മാതാപിതാക്കള്‍ക്ക് മകനെയും കൊണ്ട് മറ്റൊരു രാജ്യത്തേക്ക് പാലായനം ചെയ്യേണ്ടിവന്നൊരു അഭയാര്‍ത്ഥിയായിരുന്നു യേശുക്രിസ്തു. അതുകൊണ്ട് ദൈവത്തെ കാണേണ്ടത് അഭയാര്‍ത്ഥികളിലാണ്. അപരത്വം കല്‍പ്പിക്കപ്പെട്ടവരിലാണ്. ഇവിടെ മുസ്‌ലിം ജനവിഭാഗം നിയമത്തിന്റെ ബലിയാടായി മാറുന്ന സാഹചര്യത്തില്‍ അവരോട് ഒപ്പം നില്‍ക്കേണ്ടത് ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഭരണഘടന സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ എന്റെ കൂടി ചുതലയാണ്’-ഗീവര്‍ഗീസ് മാര്‍ കുറിലോസ് പറഞ്ഞു.