ഇന്ത്യാന: അമേരിക്കയിലെ ഇന്ത്യാനയിൽ യൂണിവേഴ്സിറ്റി ഓഫ് നോട്ടര്‍ഡാം സീനിയര്‍ വിദ്യാര്‍ഥിനിയായ മലയാളിയെ കാംന്പസിനുള്ളിലെ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ കാണാതായ ആന്‍ റോസ് ജെറി (21)യുടെ മൃതദേഹമാണ് വെള്ളിയാഴ്ച ഉച്ചയോടെ തടാകത്തില്‍നിന്ന് കണ്ടെടുത്തത്.
കാമ്പസിനു സമീപമുള്ള സെന്റ് മേരിസ് തടാകത്തില്‍ നിന്നും കണ്ടെടുത്ത മൃതദേഹം മിനിസോട്ടയില്‍ നിന്നുള്ള ആന്‍ റോസിന്റേതാണെന്നു യൂണിവേഴ്സിറ്റി പ്രസിഡന്റ് റവ. ജോണ്‍ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകിട്ട് കാമ്പസിനു സമീപമുള്ള കോള്മാന് മോര്‍സിലാണ് ഇവരെ അവസാനമായി കാണുന്നത്. ഇതേത്തുടര്‍ന്ന് വ്യാപകമായ തെരച്ചില്‍ നടത്തിയിരുന്നു.
ആന്‍ റോസിനെ കണ്ടെത്തുന്നതിന് സംസ്ഥാന വ്യാപകമായി റെഡ് അലെര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. 2016ല്‍ മിനസോട്ടയിലെ ബ്ലെയിന്‍ ഹൈസ്ക്കൂളിൽ നിന്നാണു ആന്‍ റോസ് ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. ആൻ റോസിന്റെ മാതാപിതാക്കള്‍ എറണാംകുളത്തു നിന്നുള്ളവരാണ്
സെന്റ് ജോസഫ് കൗണ്ടി കോറോണല്‍ മൈക്കിള്‍, മരണകാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആൻ റോസിന്റെ മരണത്തിനു പിന്നിൽ എന്തെങ്കിലും ദുരൂഹത ഉള്ളതായി ഇതുവരെ അറിവായിട്ടില്ല .പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.