തിരുവനന്തപുരം:കേന്ദ്ര മോട്ടോര്‍വാഹന നിയമ ഭേദഗതിയില്‍ സംസ്ഥാനത്തിന്റെ വിയോജിപ്പുകള്‍ ശരിവെച്ച്‌ കേന്ദ്രസര്‍ക്കാറിന്റെ മറുപടി. 2019ല്‍ പാസാക്കിയ നിയമത്തിനെതിരെ സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്ത് അയച്ചിരുന്നു. കേരളം ഉന്നയിച്ച ആവശ്യങ്ങള്‍ ശരിയാണെന്നാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അയച്ച മറുപടിയില്‍ വ്യക്തമാക്കുന്നത്.
കുറ്റത്തിന് ആനുപാതികമല്ലാത്ത രീതിയില്‍ ഉയര്‍ന്ന പിഴത്തുക ഉയര്‍ത്തിയത്, പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനുള്ള കാലയളവ് അഞ്ച് വര്‍ഷത്തില്‍നിന്ന് ഒരു വര്‍ഷമായി കുറച്ചത്, സംസ്ഥാനത്തിന്റെ അധികാരത്തില്‍ കൈകടത്തുന്ന രീതിയില്‍ മേഖലയിലെ സ്വകാര്യവത്കരണം നടത്തുന്നത് തുടങ്ങിയ കാര്യങ്ങളിലായിരുന്നു വിയോജിപ്പ് പ്രകടിപ്പിച്ചത്. റോഡ് സുരക്ഷ പശ്ചാത്തലം പരിഗണിച്ചാണ് ഉയര്‍ന്ന പിഴത്തുക നിശ്ചയിച്ച്‌ കേന്ദ്ര മോട്ടോര്‍വാഹന നിയമം പാസാക്കിയതെന്ന് കേന്ദ്രമന്ത്രി കത്തില്‍ വ്യക്തമാക്കി. പിഴത്തുകയെക്കാള്‍ കുറഞ്ഞനിരക്കില്‍ കോമ്ബൗണ്ടിങ് ഫീസ് നിശ്ചയിച്ച്‌ വിജ്ഞാപനം പുറപ്പെടുവിച്ച സംസ്ഥാനത്തിന്റെ നടപടി ശരിയാണെന്നാണ് കേന്ദ്രമന്ത്രിയുടെ കത്തില്‍ വ്യക്തമാകുന്നു.