ആലപ്പുഴ: പിറന്ന മണ്ണിൽ നിവർന്നു നിൽക്കാനുള്ള അവകാശംതേടി അന്നം നൽകും കർഷകർ ഒഴുകിയെത്തി. കത്തിനിന്ന മധ്യാഹ്ന സൂര്യനു കീഴെ ഇരന്പിയാർത്തെത്തിയ സാഗരം കണക്കെ അവഗണനയ്ക്കെതിരേ മുന്നറിയിപ്പുമായി അവർ കളക്ടറേറ്റിലേക്കു മാർച്ച് ചെയ്തു.
ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷകരക്ഷാ സംഗമത്തിലും കളക്ടറേറ്റ് മാർച്ചിലും പങ്കെടുക്കാൻ ഇരുപതിനായിരത്തോളം കർഷകരും കർഷകത്തൊഴിലാളികളുമാണ് കിഴക്കിന്റെ വെനീസിലേക്കെത്തിയത്. മെത്രാന്മാരും വൈദികരും സംഘടനാ നേതാക്കളും നയിച്ച കർഷകമുന്നേറ്റത്തിൽ ആവേശത്തോടെ അവർ അണിചേർന്നു.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെതന്നെ ചങ്ങനാശേരി അതിരൂപതയുടെ വിവിധയിടങ്ങളിൽനിന്നുള്ള കർഷകർ സംഗമവേദിയായ ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിലേക്കെത്തി. ഘടികാരത്തിൽ രണ്ടുമണി മുഴങ്ങിയപ്പോൾ തന്നെ കർഷകരുടെ രക്ഷയ്ക്കായുള്ള മഹാസംഗമത്തിനും തുടക്കമായി.
ആമുഖഭാഷണവുമായി ചങ്ങ നാശേരി അതിരൂപത വികാരി ജനറാളും സമരത്തിന്റെ ജനറൽ കണ്‍വീനറുമായ മോണ്‍. ജോസഫ് വാണിയപുരയ്ക്കൽ കർഷകരുടെ അവസ്ഥ അവതരിപ്പിച്ചപ്പോഴേക്കും ചടങ്ങിന്റെ മുഖ്യാതിഥികളായ ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, സഹായമെത്രാൻ മാർ തോമസ് തറയിൽ, ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് ആനാപറന്പിൽ തുടങ്ങിയവർ വേദിയിലേക്കെത്തി. ബിഷപ് മാർ തോമസ് തറയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു.
ബിഷപ് ഡോ. ജെയിംസ് റാഫേൽ ആനാപറന്പിൽ മുഖ്യസന്ദേശം നല്കി. ഇൻഫാം സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി.സി. സെബാസ്റ്റ്യൻ മുഖ്യപ്രഭാഷകനായി.ചാസ് ഡയറക്ടർ ഫാ. ജോസഫ് കളരിക്കൽ വിഷയാവതരണം നടത്തി. സി.എഫ്. തോമസ് എംഎൽഎ, ഡോ. എൻ. ജയരാജ് എംഎൽഎ, ആലപ്പുഴ ഫൊറോന വികാരി ഫാ. ഫിലിപ്പ് തയ്യിൽ, ചങ്ങനാശേരി അതിരൂപത പിആർഒ അഡ്വ. ജോജി ചിറയിൽ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഡോ. ഡൊമിനിക് ജോസഫ്, ആലപ്പുഴ നഗരസഭാ മുൻ അധ്യക്ഷൻ തോമസ് ജോസഫ്, കർഷകരക്ഷാ സംഗമം കോ-ഓർഡിനേറ്റർ വർഗീസ് ആന്റണി, കത്തോലിക്കാ കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി രാജേഷ് ജോണ്‍, ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. ജോസ് മുകുളേൽ, ചാസ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തി തുടങ്ങിയവർ സംഗമവേദിയിൽ സന്നിഹിതരായിരുന്നു.
സംഗമത്തിനു ശേഷമായിരുന്നു പാളത്തൊപ്പി വച്ചും ചുട്ടിത്തോർത്തു തലയിൽ കെട്ടിയും കർഷകർ കളക്ടറേറ്റിലേക്ക് മാർച്ച് ചെയ്തത്.മാർച്ച് കളക്ടറേറ്റിനു മുന്നിലെത്തിയപ്പോൾ മാർ ജോസഫ് പെരുന്തോട്ടം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടർന്ന് മാർ തോമസ് തറയിലിന്റെ നേതൃത്വത്തിൽ വികാരി ജനറാൾ മോണ്‍. ജോസഫ് വാണിയപുരയ്ക്കൽ, കോ-ഓർഡിനേറ്റർ വർഗീസ് ആന്റണി, കർഷക പ്രതിനിധി ജോസ് ജോണ്‍ വേങ്ങാന്തറ എന്നിവർ കളക്ടർക്ക് കർഷകാവകാശ പത്രിക കൈമാറി.മാർച്ചിൽ കർഷകന്റെ ദൈന്യതയുണർത്തുന്ന നിശ്ചല ദൃശ്യങ്ങൾ ശ്രദ്ധ നേടി.
ആവേശം തീർത്ത് ചങ്ങനാശേരി അതിരൂപതയുടെ കർഷക രക്ഷാ സംഗമം
