ജറുസലേം: ബെത്ലഹേമില് ഈശോ ജനിച്ച കാലിത്തൊഴുത്തിലെ പുല്ത്തൊട്ടിലിന്റെ ഭാഗമെന്നു കരുതപ്പെടുന്ന മരക്കഷണം ജറുസലേമിനു വത്തിക്കാന് മടക്കി നല്കി. ബെത്ലഹെമിലെ കാലിത്തൊഴുത്തിലെ പുല്ത്തൊട്ടിലിന്റെ ഭാഗമായ ഈ തിരുശേഷിപ്പ് ഏഴാം നൂറ്റാണ്ടില് തിയഡോര് ഒന്നാമന് മാര്പാപ്പയ്ക്ക് ജറുസലം പാത്രിയാര്ക്കീസ് സെന്റ് സോഫ്രോണിയസാണ് കൈമാറിയത്. ഇസ്ലാം അധിനിവേശത്തെ തുടർന്നായിരിന്നു കൈമാറ്റം. അതിന് മുന്പ് റോമിലെ സാന്ത മരിയ മാജിയോര് ബസലിക്കയിലാണ് ഇതു സൂക്ഷിച്ചിരുന്നത്.

ജറുസലേമിലെ ഫ്രാന്സിസ്കന് സന്യാസിമാരുടെ ദ കസ്റ്റഡി ഓഫ് ഹോളി ലാന്ഡ് പ്രയറിക്കാണ് വത്തിക്കാന് അധികൃതര് തിരുശേഷിപ്പ് മടക്കി നല്കിയത്. ഇതോടനുബന്ധിച്ച് ഇന്നലെ ജെറുസേലമിലെ നോട്ടര്ഡാം സെന്ററില് പ്രത്യേക ദിവ്യബലിയും പ്രദക്ഷിണവും നടന്നു. തിരുപ്പിറവിപള്ളിക്കു സമീപമുള്ള ബെത്ലഹെമിലെ സെന്റ് കാതറീന് പള്ളിയില് ഇന്നു തിരുശേഷിപ്പ് സ്ഥാപിക്കും.

പാലസ്തീൻ പ്രസിഡന്റ് മെഹമ്മൂദ് അബാസ് അടുത്തയിടെ വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചപ്പോൾ, പുൽക്കൂടിന്റെ തിരുശേഷിപ്പ് തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് പാപ്പയുമായി സംസാരിച്ചിരുന്നെന്ന് പാലസ്തീൻ ന്യൂസ് ഏജൻസിയായ ‘വഫ’റിപ്പോർട്ട് ചെയ്തിരുന്നു.