കൊച്ചി: സുപ്രീംകോടതി വിധിയെത്തുടർന്ന് യാക്കോബായ സഭയിൽ ഉരുത്തിരിഞ്ഞിട്ടുള്ള പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാകണം എന്നവശ്യപ്പെട്ട് 27 ന് സെക്രട്ടേറിയറ്റിലേക്ക് നടത്തുന്ന പ്രതിഷേധ മാർച്ചും സമ്മേളനവും ചർച്ച് ആക്ട് നടപ്പാക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണെന്ന മട്ടിൽ ചില സഭാവിരുദ്ധകേന്ദ്രങ്ങൾ നടത്തുന്ന പ്രചാരണങ്ങൾ തെറ്റിദ്ധാരണാജനകവും പ്രതിഷേധാർഹവുമാണെന്ന് കെസിബിസി ചൂണ്ടിക്കാട്ടി.
യാക്കോബായ-ഓർത്തഡോക്സ് സഭകൾ തമ്മിൽ നിലനില്ക്കുന്ന വിശ്വാസപരവും അജപാലനപരവുമായ തർക്കങ്ങൾ പരിഹരിക്കാനുള്ള മാർഗം ചർച്ച് ആക്ട് നടപ്പാക്കി എല്ലാ ക്രിസ്തീയ വിഭാഗങ്ങൾക്കും പ്രതിസന്ധി സൃഷ്ടിക്കുകയെന്നതല്ല. സഭയുടെ ഹയരാർക്കിയും കെട്ടുറപ്പും തകർക്കുക എന്ന ലക്ഷ്യത്തോടെ രുപം കൊടുത്തിട്ടുള്ള ചർച്ച് ബിൽ നിയമമാക്കണമെന്നത് ചില സഭാവിരുദ്ധ കേന്ദ്രങ്ങളുടെ നിലപാടാണ്. ഇതിൽ വീഴാതിരിക്കാൻ എല്ലാ ക്രിസ്തീയ സഭാവിഭാഗങ്ങളും ജാഗ്രതപുലർത്തണമെന്നും കെസിബിസി ആഹ്വാനം ചെയ്തു.സഭയുടെ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിന് നിലവിൽ ഒരു നിയമവുമില്ല എന്ന പ്രചരണം തെറ്റാണ്. സഭയുടെ വസ്തുക്കളും സ്ഥാപനങ്ങളും കൈകാര്യം ചെയ്യുന്നതിൽ രാജ്യത്ത് നിലവിലുള്ള സിവിൽ നിയമങ്ങളും സഭാനിയമങ്ങളും ബാധകമാണ്. പ്രസ്തുത നിയമങ്ങൾക്കനുസരിച്ചാണ് അവ കൈകാര്യം ചെയ്യപ്പെടുന്നത്. ഏതെങ്കിലും നിയമലംഘനമുണ്ടായാൽ ബന്ധപ്പെട്ട സഭാധികാരികളെയോ, സിവിൽ കോടതികളെയോ സമീപിച്ച് പരിഹാരം തേടുന്നതിനുള്ള സംവിധാനം ഇപ്പോൾതന്നെ നിലവിലുണ്ട്. അക്കാരണത്താൽ, സഭയുടെ സ്വത്തുക്കളും സ്ഥാപനങ്ങളും സുതാര്യമായും നീതിപൂർവമായും കൈകാര്യം ചെയ്യുന്നതിനും, ദുരുപയോഗമോ, ദുർഭരണമോ ഉണ്ടായാൽ പരിഹാരമുണ്ടാക്കുന്നതിനും ഒരു പുതിയനിയമം വേണം എന്ന വാദം അടിസ്ഥാനരഹിതമാണ്.
ഹിന്ദു, മുസ്ലിം, സിക്ക് തുടങ്ങിയ സമുദായങ്ങളുടെ സ്വത്തുക്കൾ പ്രത്യേക നിയമപ്രകാരം നിയന്ത്രിക്കപ്പെടുന്പോൾ ക്രിസ്ത്യൻ പള്ളികളുടെ സ്വത്തുക്കൾ കൈകാര്യംചെയ്യാൻ നിയമില്ലാത്തത് വിവേചനപരമാണെന്ന ആക്ഷേപം ശരിയല്ല. വഖഫ് ബോർഡ്, ദേവസ്വം ബോർഡ് തുടങ്ങിയ സംവിധാനങ്ങൾ സ്ഥാപിക്കപ്പെട്ട ചരിത്രപരമായ കാരണങ്ങളും സാഹചര്യങ്ങളുമല്ല ക്രൈസ്തവസഭകളുടെ സ്വത്തുക്കളും സ്ഥാപനങ്ങളും കൈകാര്യം ചെയ്യുന്ന കാര്യത്തിൽ നിലവിലുള്ളത്. ഭരണഘടന ഉറപ്പുനല്കിയിട്ടുള്ള മതപരമായ അവകാശങ്ങളും സഭയുടെ സ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും സുതാര്യവും നീതിപൂർവകവുമായ ഭരണം ഉറപ്പാക്കുന്നതിനാവശ്യമായ സഭാനിയമങ്ങളും സിവിൽനിയമങ്ങളും ഇപ്പോൾ തന്നെ നിലവിലുണ്ട്. അക്കാരണത്താൽ ക്രൈസ്തവ സഭകളുടെ സ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും നടത്തിപ്പിനും നിയന്ത്രണത്തിനും വഖഫ്, ദേവസ്വം ബോർഡുകൾ പോലുള്ള സംവിധാനങ്ങളും തത്തുല്യമായ പുതിയ നിയമങ്ങളും അപ്രസക്തവുമാകുന്നു. അതിനാൽ ചർച്ച് ആക്ട് നടപ്പാക്കണമെന്ന സഭാവിരുദ്ധ കേന്ദ്രങ്ങളിലൂടെ നിലപാടും യാക്കോബായ സഭയിൽ ഇപ്പോഴുള്ള പ്രതിസന്ധികൾ പരിഹരിക്കണമെന്ന ആവശ്യവും ഒന്നാണെന്ന പ്രചാരണം തെറ്റിദ്ധാരണാജനകമാണെന്നും കെസിബിസി വ്യക്തമാക്കി.