കല്‍പ്പറ്റ: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ നിന്ന് പാമ്പ്കടിയേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിലെ മുഴുവന്‍ സ്‌കൂളുകളിലും അടിയന്തിരമായി ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉത്തരവ്.സ്‌കൂളുകളുടെ സുരക്ഷ നേരിട്ട് പരിശോധിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് വയനാട് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. പാമ്ബ് കടിയേറ്റാല്‍ എന്ത് ചെയ്യണം എന്നതില്‍ പരിശീലനം നല്‍കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കളക്ടര്‍ നിര്‍ദേശം നല്‍കി. ഇതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നേതൃത്വം നല്‍കണം. പരിശീലനം അവഗണിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.
സ്‌കൂളിലെ ടോയ്‌ലറ്റും ടോയ്‌ലറ്റിലേയ്ക്ക് പോകുന്ന വഴിയും ഇന്നു തന്നെ വൃത്തിയാക്കണം. എല്ലാ ക്ലാസ് മുറികളും പ്രധാന അധ്യാപകന്‍ പിടിഐയുടെ നേതൃത്വത്തില്‍ പരിശോധിച്ച്‌ സുരക്ഷ ഉറപ്പ് വരുത്തണം. കളി സ്ഥലങ്ങളില്‍ അടക്കം വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കണം എന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. എല്ലാമാസവും പരിശോധന തുടരണമെന്നും നിര്‍ദേശമുണ്ട്.അതേ സമയം സ്‌കൂളില്‍ വെച്ച്‌ പാമ്ബ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ബാലക്ഷേമസമിതി കേസെടുത്തു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കും ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കും ഗുരുതര വീഴ്ച പറ്റിയെന്ന് ബോധ്യപ്പെട്ടെന്ന് ബാലക്ഷേമ സമിതി ചെയര്‍മാന്‍ അറിയിച്ചു.