സുല്‍ത്താന്‍ ബത്തേരി: ക്ലാസ്സ് മുറിയില്‍വച്ച്‌ പാമ്ബ് കടിയേറ്റ് അഞ്ചാം വിദ്യാര്‍ത്ഥിനി ഷഹ്ല ഷെറിന്‍ (9) മരിച്ച സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്കൂളിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍. സ്കൂള്‍ അധികൃതര്‍ അനാസ്ഥ കാണിച്ചു. ക്ലാസില്‍ പാമ്ബുണ്ടെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു. കുട്ടികളെ ക്ലാസില്‍ ചെരുപ്പിടാന്‍ അനുവദിക്കാറില്ലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.

ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ക്ലാസ് മുറിയിൽവെച്ച് ഷഹ്‌ല ഷെറിന് പാമ്പുകടിയേറ്റത്. സിമന്റ് തറയിൽ കാല് കുടുങ്ങുകയും കാലിൽ മുറിവ് പറ്റിയതായും ആണ് ആദ്യം അധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടത്. പാമ്പ് കടിച്ചതാണെന്ന് വിദ്യാർത്ഥി പറഞ്ഞെങ്കിലും അധ്യാപകർ ഗൗനിച്ചില്ലെന്നും രക്ഷിതാവിനെ വിവരമറിയിക്കാൻ തന്നെ ഒരുമണിക്കൂറോളം വൈകിയെന്നും കുട്ടികൾ പറയുന്നു.

എന്നാൽ രക്ഷിതാവ് താൻ വന്ന ശേഷം ആശുപത്രിയിൽ കൊണ്ടുപോകാം എന്ന് അറിയിച്ചതിനാലാണ് അഞ്ച് മിനിറ്റോളം കാത്തിരുന്നതെന്നാണ് സ്‌കൂളിലെ പ്രധാനാധ്യാപകന്റെ വാദം. സ്‌കൂളിന് തെറ്റ് പറ്റിയെന്ന് കരുതുന്നില്ലെന്നും പ്രധാനാധ്യപകൻ പറഞ്ഞു.ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്നാണ് ആരോപണം. സ്‌കൂള്‍ കെട്ടിടത്തില്‍ പലയിടത്തും മാളങ്ങളുണ്ട്. ക്ലാസ് മുറികളും ശൗചാലയവും വൃത്തിഹീനമാണ്. വെള്ളം പോലും ലഭിക്കാത്ത സ്ഥിതിയുണ്ട്.അതേസമയം വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ വയനാട്ടില്‍ ആരോപണ വിധേയനായ അധ്യാപകന്‍ ഷാജിലിനെ സസ്‌പെന്‍ഡ് ചെയ്തു. ആശുപത്രിയിലെത്തിക്കാന്‍ വൈകിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് മറ്റ് അധ്യാപകര്‍ക്ക് മെമ്മോ നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി ഡി പി ഐയോട് റിപ്പോര്‍ട്ട് തേടുകയും അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ഉത്തരവിടുകയും ചെയ്തു.