ന്യൂഡൽഹി: രാജ്യത്ത് കർഷകദുരിതങ്ങൾ ദിനംപ്രതി വർധിച്ചു വരുന്നതിനിടെയും കാർഷിക കടങ്ങൾ എഴുതി തള്ളാനുള്ള ഒരു പദ്ധതിയും പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് ഇക്കാര്യം ലോക്സഭയിൽ ഇന്നലെ അറിയിച്ചത്.
2022 ആകുന്പോഴേക്കും കർഷകരുടെ വരുമാനം നിലവിലുള്ളതിനേക്കാൾ ഇരട്ടിയാക്കുന്നതിനായി പദ്ധതികളും പരിഷ്കാരങ്ങളും നിർദേശിക്കാൻ 2016ൽ ഒരു മന്ത്രിതല സംഘത്തെ നിയോഗിച്ചിരുന്നു. 2019 ജനുവരിയിൽ അവർ റിപ്പോർട്ട് സമർപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിൽ കർഷകക്ഷേമം ഉറപ്പുവരുത്താൻ വിവിധ പദ്ധതികൾ നിരീക്ഷിക്കുന്നതിന് ഒരു റിവ്യൂ മോണിറ്ററിംഗ് കമ്മിറ്റിയെ നിയോഗിച്ചതായി മന്ത്രി ഇതു സംബന്ധിച്ച ചോദ്യത്തിന് ടി.എൻ. പ്രതാപന് നൽകിയ മറുപടിയിൽ പറയുന്നു.
മണ്ണിന്റെ ഗുണമേന്മ നിലനിർത്തുന്നതിനും കീടനാശിനികളുടെയും വളങ്ങളുടെയും ഉപയോഗം ശാസ്ത്രീയമാക്കുന്നതിനും സോയിൽ കാർഡ് ലഭ്യമാക്കുന്നുണ്ട്. ജൈവ കൃഷി പ്രോത്സാഹിപ്പിക്കാൻ ‘പരന്പരാഗത് കൃഷി വികാസ് യോജന’ എന്ന പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്. ജലസേചന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ‘പെർ ഡ്രോപ്പ് മോർ ക്രോപ്പ്’ എന്ന പദ്ധതിയുണ്ടെന്നും പ്രതാപന് മന്ത്രി നൽകിയ മറുപടിയിൽ പറയുന്നു. കർഷകർക്ക് ഓണ്‍ലൈൻ വിപണി എളുപ്പമാക്കുന്നതിനായി ‘ഇനാം’ എന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്. വിളകൾക്ക് ഇൻഷുറൻസ് നൽകാനുള്ള പദ്ധതിയാണ് പ്രധാന മന്ത്രി ഫസൽ ഭീം യോജന. കൂടാതെ പ്രതിവർഷം 2000 രൂപയുടെ മൂന്നു ഗഡുക്കളായി 6000 രൂപ കർഷകർക്ക് വിതരണം ചെയ്യുന്ന പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധിയും കർഷകക്ഷേമം ലക്ഷ്യംവച്ചുള്ളതാണെന്നും മറുപടിയിലുണ്ട്.