കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിക്കത്ത്. വടകര പൊലീസ് സ്റ്റേഷനിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഈ നാട്ടിലെ സാധാരണക്കാര്‍ക്കായി പൊരുതിയ ഏഴു സഖാക്കളെ വെടിവെച്ചു കൊന്ന കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങള്‍ നടപ്പാക്കുമെന്നാണ് ഭീഷണിക്കത്തില്‍ ഉള്ളത്.അര്‍ബന്‍ ആക്ഷന്‍ ടീമിനു വേണ്ടി പശ്ചിമഘട്ട കബനിദള ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്‍റ് ബദര്‍ റുസ്സാമിന്‍റെ പേരിലാണ് ഭീഷണിക്കത്ത്.
പേരാമ്ബ്ര എസ്‌ഐക്കും ഭീഷണിയുണ്ട്. ചെറുവത്തൂര്‍ എന്ന സ്ഥലത്തുനിന്നുമാണ് വടകര സ്റ്റേഷനിലേക്ക് കത്ത് അയച്ചിട്ടുള്ളത്. പേരാമ്ബ്ര എസ്‌ഐ ഹരീഷിന്റെ നിലപാട് നാടിന് അപമാനമാണെന്നും കത്തില്‍ സൂചിപ്പിക്കുന്നു. സാധാരണ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്‌, സാധാരണ മനുഷ്യരെ നായയെപ്പോലെ തല്ലിച്ചതക്കുന്ന ഈ നരാധമനെ അര്‍ബന്‍ ആക്ഷന്‍ ടീം വൈകാതെ തന്നെ കാണേണ്ടതു പോലെ കാണുമെന്ന് കത്തില്‍ പറയുന്നു.