ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി സുപ്രീം കോടതി പുനപ്പരിശോധിക്കും. ഇക്കാര്യം ഏഴംഗ ബെഞ്ച് പരിശോധിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഏഴംഗ ബെഞ്ച് പരിഗണിക്കണമെന്ന് ഭൂരിപക്ഷ വിധിയിലൂടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പറഞ്ഞു.
എന്നാൽ നിലവിധി സ്റ്റേ ചെയ്തതായോ തൽസ്ഥിതി തുടരണമെന്നോ വിധിയിൽ വ്യക്തമാക്കിയിട്ടില്ല.ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി, ജഡ്ജിമാരായ ഇന്ദു മൽഹോത്ര, എ.എം ഖാൻവൽക്കർ എന്നിവരാണ് ഏഴംഗ ഭരണഘടനാ ബെഞ്ചിലേക്ക് വിടണമെന്ന് വിധി എഴുതിയത്. എന്നാൽ ജസ്റ്റീസുമാരായ രോഹിൻടൺ നരിമാൻ, ഡി.വൈ ചന്ദ്രചൂഡ് എന്നിവർ വിയോജിച്ച് വിധിന്യായമെഴുതി. സ്ത്രീകളുടെ ഭരണഘടനാ അവകാശം ഉയർത്തിപ്പിടിക്കാൻ പുനപരിശോധന ഹർജികൾ തള്ളുന്നതായി ഇരുവരും സംയുക്ത വിധി പ്രസ്താവത്തിൽ പറഞ്ഞു. ന്യൂനപക്ഷ വിധി രോഹിൻടൺ നരിമാൻ വായിച്ചു.എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിക്കാമെന്ന് 2018 സെപ്റ്റംബർ 28നാണ് ഒരംഗത്തിന്റെ വിയോജിപ്പോടെ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.പത്ത് മുതൽ 50 വയസ് വരെ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നത് വിവേചനമാണെന്നും ആരാധനാ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും അഞ്ചംഗങ്ങളിൽ നാലു പേരും വിധിയെഴുതി. ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്ന 1965ലെ കേരള ഹിന്ദു ആരാധനാ സ്ഥല പ്രവേശന നിയമത്തിലെ ചട്ടം മൂന്ന് ബി വകുപ്പ് ഭരണഘടനാ ലംഘനമാണെന്നും ഭൂരിപക്ഷ ബെഞ്ച് വിധിച്ചു.