ഇക്കഴിഞ്ഞ നാളുകളില്‍ പെണ്മക്കളുള്ള മാതാപിതാക്കളില്‍ ചിലരുടെ അനുഭവങ്ങള്‍ കേള്‍ക്കാനിടയായി. പ്രവാസികളായി വിദേശങ്ങളില്‍ കഴിയുന്ന അവരില്‍ ചിലരുടെ അനുഭവങ്ങള്‍ ഞാന്‍ പങ്കു വയ്ക്കാം. പനാമയില്‍ പത്ത് ദിവസത്തെ പഠന യാത്രയ്ക്കായി അധ്യാപകരോടും കൂട്ടുകാരോടൊപ്പം പോയ ഒരു പെണ്‍കുട്ടി മടങ്ങിയെത്തിയത് ബ്രൗണ്‍ഷുഗറും മറ്റു മയക്കുമരുന്നുകളും ഉപയോഗിക്കുന്നവളായിട്ടാണ് 12 വയസ്സുള്ള മറ്റൊരു പെണ്‍കുട്ടി രാത്രികാലങ്ങളില്‍ അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയും കണ്ടെത്തി അന്വേഷിച്ചപ്പോള്‍ മയക്കുമരുന്നു വില്‍ക്കുന്നവരുമായുളള ചാറ്റിങ്ങും അന്യപുരുഷന്മാരുമായുള്ള വഴിവിട്ട ബന്ധങ്ങളും കണ്ട്‌ പിടിക്കാനിടയാകുകയും ചെയ്തു.ഇത്തരത്തിലുള്ള അനേകം കേസുകള്‍ നമ്മുടെ കുടുംബങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നു. എന്താണിതിന് കാരണം? പെണ്മക്കളുള്ള മാതാപിതാക്കളുടെ ആവലാതിയാണിത്. കൗമാരത്തിലേക്ക് കടക്കുന്ന പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഇന്ന് അനുഭവിക്കുന്ന മാനസിക സംഘര്‍ഷം വളരെ വലുതാണ്. ലോകം മുമ്പെന്നത്തേക്കാളും വിഷ പങ്കിലമായ സാഹചര്യത്തില്‍, ഈ ആകുലത സ്വാഭാവികമാണ്.

ഈ വിഷയത്തെക്കുറിച്ച് ഏതാനും ചില കാര്യങ്ങള്‍ പെണ്‍മക്കളുള്ള മാതാപിതാക്കളോട് പങ്കുവയ്ക്കുവാന്‍ ആഗ്രഹിക്കുകയാണ്.ഒന്നാമതായി ഇക്കൂട്ടര്‍ നിയന്ത്രിക്കേണ്ട കാര്യം പെണ്‍മക്കള്‍ക്ക് നല്‍കുന്ന അമിത ഉപദേശമാണ്. ഉപദേശം കൊണ്ട്‌ മാത്രം ആരും നന്നാവില്ല എന്നുള്ളത് ഇക്കൂട്ടര്‍ തിരിച്ചറിയേണ്ട സത്യമാണ്. അമിതമായി ഉപദേശിച്ചാല്‍ അതവരെ പ്രകോപിതരാക്കി വൈരാഗ്യബുദ്ധിയിലേക്ക് നീങ്ങുവാന്‍ പ്രേരിപ്പിക്കും. പിന്നെ മക്കളെ എങ്ങനെ തിരുത്തും? മാതൃക കൊണ്ട്‌ നിങ്ങളുടെ സ്വഭാവത്തിന്റെ കരുണ, സൗമ്യത,ആര്‍ദ്രത എന്നിവകൊണ്ട്‌ അവരെ തിരുത്തുവാനാകും. തെറ്റിപ്പോയ മക്കളില്‍ പലരെയും കൗണ്‍സിലിംഗ് വേദികളില്‍ കണ്ട്‌ മുട്ടിയിട്ടുണ്ട്‌.ഇവരില്‍ പലരും നന്നായി പഠിച്ച് നല്ല മാര്‍ക്ക് വാങ്ങിച്ചാലും വീട്ടില്‍ നിന്നും അഭിനന്ദനം കിട്ടാറില്ല.മാതാപിതാക്കള്‍ക്ക് വേണ്ടി ഒത്തിരി അധ്വാനിച്ചാലും അംഗീകാരം കൊടുക്കാത്ത മാതാപിതാക്കള്‍, പള്ളിക്ക് വേണ്ടി അധ്വാനിച്ചാലും അഭിനന്ദനം നല്‍കാത്ത പള്ളി അധികൃതര്‍. അങ്ങനെ അഭിനന്ദനമോ, അംഗീകാരമോ വീട്ടിലും ദൈവാലയത്തിലും കിട്ടാതെവളരുന്ന പെണ്‍കുട്ടികള്‍ക്ക് പുറത്തുനിന്ന് ഏത് കൊള്ളരുതാത്ത പയ്യനില്‍ നിന്നും അംഗീകാരമോ അഭിനന്ദനമോ കിട്ടിയാലും അവള്‍ അവനില്‍ ആകര്‍ഷിതയാകും. അവന്‍ ഏത് ജാതി, ഏത് മതം, ഏത് നിറം എന്നൊന്നുമില്ല. അവരെ അവരായി കണ്ട്‌ ബഹുമാനിക്കുന്നു, അംഗീകരിക്കുന്നു എന്ന് തോന്നിക്കഴിഞ്ഞാല്‍ അവര്‍ ചാടി പോകും. പെണ്‍കുട്ടികള്‍അങ്ങനെയാണ്! അതുകൊണ്ട്‌ നിങ്ങളുടെ സ്വന്തം മക്കള്‍ക്ക് വീട്ടില്‍ പരമാവധി അംഗീകാരം നല്‍കി വളര്‍ത്തണം എന്നു സാരം. അര്‍ഹമായ അംഗീകാരവും ആദരവും നല്‍കിയാല്‍ നിങ്ങളുടെ മക്കള്‍ വീടുവിട്ടുപോകില്ല. മാതാപിതാക്കളെ അപമാനിതരാക്കുന്ന തീരുമാനങ്ങള്‍ എടുക്കുകയുമില്ല. മൂന്നാമതായി ഇടയ്ക്കിടയ്ക്ക്മക്കളുടെ കിടപ്പുമുറി മാതാപിതാക്കള്‍ പരിശോധിക്കണം. മക്കളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി ചില മാതാപിതാക്കള്‍ കൗണ്‍സിലിങിന് അവരെ എന്റെ അടുത്ത് കൊണ്ടു വന്നു. ഞാന്‍ സൂചിപ്പിച്ചതുപോലെ അവര്‍ മുറി പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന പലതും കണ്ടെത്താനായി. മാതാപിതാക്കള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തില്‍ മയക്കുമരുന്ന് പോലുള്ള വസ്തുക്കള്‍ കുട്ടികളുടെ മുറിയില്‍നിന്നും കണ്ടെത്തി. ഏഴാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ ബാഗില്‍നിന്നും സിഗരറ്റും കഞ്ചാവുംവരെ കാണാനിടയായി. പ്രിയ മാതാപിതാക്കളേ, നിങ്ങള്‍ കരുതല്‍ ഉള്ളവരാകണം. ഇന്ന് മയക്കുമരുന്ന് ഉല്‍പന്നങ്ങളുടെ വിതരണക്കാരാകുന്നത് സ്‌കൂള്‍ കുട്ടികളാണ്. ആണ്‍കുട്ടികളിലൂടെ പെണ്‍കുട്ടികളിലേക്ക് അവ എത്തിച്ചേരുന്നു. പെണ്‍കുട്ടികളില്‍ ഏറെപ്പേര്‍ ഇന്ന് മയക്കുമരുന്ന് ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്‌.എന്നുള്ളത് ഒരു ദുഃഖസത്യമാണ്.അതുകൊണ്ട്‌ കിടപ്പുമുറികളില്‍ ഇത്തരം കാര്യങ്ങള്‍ സൂക്ഷിക്കാതിരിക്കുവാന്‍ മാതാപിതാക്കള്‍ പ്രത്യേകം ജാഗ്രതയുള്ളവരാകണം. നാലാമതായി മക്കളുടെ മൊബൈല്‍ ഉപയോഗം തുടക്കം മുതലേ നിയന്ത്രിക്കണം.മൊബൈലിന് അടിമകള്‍ ആയതിനുശേഷം അവരെ തിരുത്തുവാന്‍ ശ്രമിക്കുന്നതിനേക്കാള്‍ വിവേകത്തോടെയുള്ള മൊബൈല്‍ ഉപയോഗം പരിശീലിപ്പിക്കുകയാണ് വേണ്ടത്. വളരെ ചെറുപ്രായത്തില്‍തന്നെ മൊബൈല്‍ സ്വന്തമായി കൊടുത്ത് ശീലിപ്പിക്കാതെ ആവശ്യത്തിനനുസരിച്ച് മാതാപിതാക്കളുടെ ഫോണ്‍ കുട്ടികള്‍ ഉപയോഗിക്കാന്‍ ശീലിപ്പിക്കണം. സ്വന്തമായി മൊബൈല്‍ വാങ്ങി കൊടുക്കരുത് എന്നല്ല ഇതിനര്‍ത്ഥം.

പുറത്ത് പഠിക്കുന്ന കുട്ടികള്‍ക്കും വീട്ടില്‍ നിന്നും അകലെയായിരിക്കുമ്പോഴും പഠനാവശ്യത്തിനും മൊബൈല്‍ ഫോണ്‍ ആവശ്യമായിവരും.രാത്രികാലങ്ങളിലെ മൊബൈല്‍ ഉപയോഗം തുടക്കത്തിലെ തന്നെ തിരുത്തപ്പെടണം. മൊബൈല്‍ ഉപയോഗത്തിന് സമയം നിശ്ചയിക്കണം. മക്കള്‍ വഴി തെറ്റി പോകാതിരിക്കുന്നതിന് മാതാപിതാക്കള്‍ പുലര്‍ത്തേണ്ട മറ്റൊരു മുന്‍കരുതല്‍ മക്കളുടെ കൂട്ടുകാരുടെ കാര്യത്തിലുള്ള ശ്രദ്ധയാണ്. നിങ്ങള്‍ നിങ്ങളുടെ മക്കളുടെ നല്ല കൂട്ടുകാര്‍ ആകണം. മക്കളുടെ കൂട്ടുകാരെ പരിചയപ്പെടുവാനും അറിയാനും ശ്രമിക്കണം. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ മക്കള്‍ക്ക് സന്തോഷം നല്‍കുന്ന കാര്യമാണ്. മാത്രമല്ല തെറ്റായ കൂട്ടുകെട്ടുകളില്‍ നിന്നും നമ്മുടെ മക്കളെ സംരക്ഷിക്കുവാനും സാധിക്കും. ആറാമതായി മാതാപിതാക്കള്‍ മക്കള്‍ക്ക് സഹനത്തിന്റെ വില പറഞ്ഞുകൊടുക്കണം. സഹനങ്ങള്‍ ഏറ്റെടുത്ത് വളരുവാനും സഹനങ്ങളില്‍ പിടിച്ചു നില്‍ക്കുവാനും നമ്മുടെ മക്കളെ പരിശീലിപ്പിക്കണം. അങ്ങനെയെങ്കില്‍പ്രതിസന്ധികളുടെ മുമ്പില്‍ അവര്‍ ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കുകയില്ല. ഏഴാമതായി മോശമായിക്കൊണ്ടിരിക്കുന്ന ജീവിതസാഹചര്യങ്ങളില്‍ നമ്മുടെ കുഞ്ഞുങ്ങളുടെ പഠനയാത്രകളും വിനോദയാത്രകളും നാം നാം ജാഗ്രതയോടെ വീക്ഷിക്കേണ്ടതുണ്ട്‌. ആരുടെ കൂടെയാണ് നമ്മുടെ കുഞ്ഞുങ്ങള്‍ ടൂര്‍ പോകുന്നതെന്ന് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം.ഉത്തരവാദിത്തപ്പെട്ടവര്‍ ഇല്ലാത്ത വിനോദയാത്രകള്‍ക്ക് മക്കളെ പറഞ്ഞയയ്ക്കരുത്. വിശദവിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയശേഷം ടൂര്‍ പോകുവാന്‍ അനുവദിക്കുകയും യാത്രാവിശേഷങ്ങള്‍ തിരികെ എത്തുമ്പോള്‍ താല്‍പര്യത്തോടെ അന്വേഷിക്കുകയും വേണം. ഈ കാര്യത്തില്‍ എനിക്ക് നിര്‍ദ്ദേശിക്കുവാനുള്ള പ്രായോഗികമായ ഒരു കാര്യം നമ്മുടെ കുഞ്ഞുങ്ങള്‍ വിനോദയാത്രകള്‍ ആഗ്രഹിക്കുമ്പോള്‍ നമ്മള്‍ തന്നെ അവരെ കൊണ്ടു പോവുക എന്നതാണ്. മാതാപിതാക്കളും മക്കളും ഒരുമിച്ചുള്ള വിനോദയാത്രകള്‍ ഉണ്ടാകണം. കുട്ടികളുടെ അവധിക്കാലങ്ങളും മറ്റും അത്തരം കാര്യങ്ങള്‍ക്ക് കൂടി ഉപയോഗിക്കപ്പെടേïതാണ്. പ്രായപൂര്‍ത്തിയായ പെണ്‍മക്കളെ ഒറ്റയ്ക്കാക്കി മാതാപിതാക്കള്‍ യാത്രപോകുന്നത് പരമാവധി ഉപേക്ഷിക്കേണ്ടതാണ്. മാതാപിതാക്കള്‍ ഇല്ലാത്ത അവസരങ്ങളില്‍ കുട്ടികളുടെ ബെഡ്‌റൂമുകളില്‍ കമ്പൈന്‍ സ്റ്റഡി നടത്തുന്നത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. പുരോഗമനത്തിന്റെ പേരില്‍ മാതാപിതാക്കള്‍ ഇത്തരം കാര്യങ്ങളില്‍ ലാഘവബുദ്ധിയോടെ പെരുമാറുമ്പോള്‍ കുട്ടികള്‍ ”ഡാഡി മമ്മി വീട്ടില്‍ ഇല്ല”എന്നു പാടുമെന്നോര്‍ക്കുക. കൂട്ടുകാരിയുടെ വീട്ടില്‍ മാതാപിതാക്കള്‍ ഇല്ലാത്ത അവസരത്തില്‍ പെണ്‍കുട്ടികള്‍ കിടപ്പുമുറിയില്‍ ഒരുമിച്ചുകൂടി മദ്യപിച്ചതും ബോയ്‌സ് ഫ്രണ്ട്‌സിനെ വിളിച്ചു വരുത്തിയതുമായ സംഭവങ്ങള്‍ ഞെട്ടലോടുകൂടി മാത്രമേ അനുസ്മരിക്കാനാവൂ. ചെറുപ്പം മുതലേ കുട്ടികളെ ഒറ്റയ്ക്കാക്കി പോകുന്ന പതിവ് മാതാപിതാക്കള്‍ കഴിവതും ഒഴിവാക്കേണ്ടത് തന്നെയാണ്.

ലൗ ജിഹാദിന്റെ ഈ കാലഘട്ടത്തില്‍ പെണ്മക്കളുടെ മാതാപിതാക്കളോട് അവസാനമായി പറയുവാനുള്ളത് നിങ്ങളുടെ മക്കള്‍വിവാഹത്തെക്കുറിച്ച്ചിന്തിക്കുന്നുണ്ടോ എന്ന് ചോദിച്ചറിയണമെന്നാണ്. 18 വയസ്സ് കഴിയുമ്പോള്‍ മുതല്‍ വൈവാഹിക ജീവിതത്തെക്കുറിച്ചുള്ള അവരുടെ സ്വപ്‌നങ്ങളും ചിന്തകളും മനസ്സിലാക്കുവാന്‍ ശ്രമിക്കണം. മാതാപിതാക്കള്‍ക്ക് മക്കള്‍ എന്നും കുഞ്ഞുങ്ങളാണ്. എന്നാല്‍ വിവാഹത്തിനു വേണ്ടി പ്രകൃതി അവരെ ഒരുക്കുന്നത് നാം ശ്രദ്ധിക്കേണ്ടതാണ്. അപ്പന്റെയും അമ്മയുടെയും ഭാരം തീര്‍ന്നിട്ട് തന്റെ വിവാഹം നടക്കുമെന്ന് തോന്നാത്തതിനാല്‍ വീട്ടില്‍ നിന്നും ഒളിച്ചോടിപ്പോയ പെണ്‍കുട്ടിയെ ഓര്‍ത്തുപോകുന്നു. മക്കളുടെ വിവാഹത്തെക്കുറിച്ച് മാതാപിതാക്കള്‍ക്ക് കരുതല്‍ ഉണ്ടാവണം.പെണ്‍മക്കളെ സമയത്ത് കെട്ടിച്ചു വിടുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മക്കളുടെ പ്രണയവും പരിണയവും മാതാപിതാക്കളുടെ ഹൃദയത്തിലുണ്ടാവണം.ആ കരുതല്‍ വീടിനെ സ്‌നേഹിക്കാന്‍ നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് പ്രേരണ നല്‍കും. വഴിവിട്ട പ്രണയവും വീടുവിട്ടുള്ള വിവാഹവും ഇല്ലാതാകും

ഡോ. മാരിയോ ജോസഫ്‌