കൊച്ചി: കൊച്ചി നഗരസഭാ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേയ്ക്ക് യുഡിഎഫിന്റെ കെ.ആര്‍. പ്രേംകുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു.നഗരസഭയിലെ പ്രതിപക്ഷ നേതാവും എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയുമായ കെ.ജെ. ആന്റണിയെ 34നെതിരെ 37 വോട്ടുകള്‍ക്കാണ് കെ.ആര്‍. പ്രേംകുമാര്‍ പരാജയപ്പെടുത്തിയത്. ഫോര്‍ട്ട് കൊച്ചി 18 ആം ഡിവിഷന്‍ കൗണ്‍സിലറാണ് ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ട കെ.ആര്‍ പ്രേംകുമാര്‍. മേയറുടെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് ഇടഞ്ഞ് നിന്ന സ്വതന്ത്ര കൌണ്‍സിലര്‍ ഗീതാപ്രഭാകറടക്കം ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പം നിന്നു. നഗരസഭയില്‍ യുഡിഎഫിന് 37ഉം എല്‍ഡിഎഫിന് 34ഉം ബിജെപിക്ക് രണ്ടും കൗണ്‍സില്‍ അംഗങ്ങളാണുള്ളത്. ഇവരില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നിരുന്നു.
ഡെപ്യൂട്ടി മേയറായിരുന്ന ടി. ജെ വിനോദ് എം.എല്‍.എയായി വിജയിച്ചതോടെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അതേസമയം ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മേയര്‍ മാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമാകും.