കൊച്ചി: പാലക്കാട് മഞ്ചിക്കണ്ടിയില്‍ ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടുവെന്ന കേസില്‍ സ്വതന്ത്ര അന്വേഷണത്തിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. ഏറ്റുമുട്ടലില്‍ പങ്കെടുത്ത പോലീസിന്റെ പങ്കും അന്വേഷണത്തിന് വിധേയമാക്കണം. നിബന്ധനകളോടു കൂടി മൃതദേഹങ്ങള്‍ സംസ്‍കരിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇപ്പോള്‍ പൊലീസിന്‍റെ അന്വേഷണമായിരിക്കും നടക്കുക. സ്വതന്ത്ര അന്വേഷണമാകും നടക്കുക. അതില്‍ ബന്ധുക്കള്‍ക്ക് ഏതെങ്കിലും തരത്തില്‍ പരാതിയുണ്ടായാല്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നതിന് യാതൊരു തടസ്സവുമില്ലെന്നും കോടതി അറിയിച്ചു.
മാവോയിസ്റ്റുകളുടെ മരണകാരണങ്ങളും സാഹചര്യങ്ങളും അന്വേഷിക്കണം. കൊല്ലപ്പെട്ട നാലുപേരുടെയും കൈവിരലുകളുടെ അടയാളങ്ങള്‍ എടുക്കണം. ശരീരത്തിലുമുള്ള മുഴുവന്‍ അടയാളങ്ങളും രേഖപ്പെടുത്തണം. ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് എല്ലാം സെഷന്‍സ് കോടതിക്ക് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. ഏറ്റുമുട്ടലില്‍ പങ്കെടുത്ത പോലീസുകാര്‍ മറ്റേതെങ്കിലും ക്രിമിനല്‍ കേുസുകളില്‍ പെട്ടിട്ടുണ്ടോയെന്നും അന്വേഷണിക്കണം. ആയുധങ്ങളും ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കണം.മഞ്ചിക്കണ്ടിയിലേത് വ്യാജ ഏറ്റമുട്ടലാണെന്നും ഇതില്‍ കൃത്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്, കൊല്ലപ്പെട്ട മണിവാസകത്തിന്‍റെയും കാര്‍ത്തിയുടെയും സഹോദരങ്ങളാണ് കോടതിയെ സമീപിച്ചത്. കാര്യങ്ങളില്‍ തീരുമാനമാകുന്നതുവരെ മൃതദേഹങ്ങള്‍ സംസ്‍കരിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഹര്‍ജിയാണ് ഇപ്പോള്‍ കോടതി തീര്‍പ്പാക്കിയിരിക്കുന്നത്.