കൊച്ചി : മരടിലെ ഫ്‌ലാറ്റുകള്‍ ജനുവരി 11, 12 തീയതികളില്‍ പൊളിക്കാന്‍ തീരുമാനം.ചീഫ് സെക്രട്ടറി വിളിച്ച ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. ജനുവരി 11ന് ആല്‍ഫ, എച്ച്‌ ടി ഒ ഫ്ലാറ്റുകളും ജനുവരി 12ന് ജെയ്ന്‍, ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റുകളുമാണ് പൊളിക്കുക.ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി 200 മീറ്റര്‍ ചുറ്റളവിലെ ആളുകളെ ഒഴിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളുടെ അളവ് സംബന്ധിച്ച്‌ യോഗത്തില്‍ ധാരണയായില്ല.
കൊച്ചിയില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍, കമ്മീഷണര്‍, പൊളിക്കല്‍ ചുമതലയേറ്റെടുത്ത കമ്ബനി പ്രതിനിധികള്‍, സാങ്കേതിക സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.ഇന്‍ഡോറില്‍ നിന്നുള്ള നിയന്ത്രിത സ്ഫോടന വിദഗ്ധന്‍ എസ്.ബി. സര്‍വാതെയും യോഗത്തില്‍ പങ്കെടുത്തു.ഫ്‌ലാറ്റുകള്‍ ഡിസംബറില്‍ പൊളിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാലാണ് പൊളിക്കല്‍ തീയതി നീണ്ടുപോയതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. ജനുവരി ഒമ്ബതിനകം ഫ്‌ലാറ്റുകള്‍ പൊളിക്കണമെന്നായിരുന്നു സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നത്. തീയതി നീണ്ടുപോയ കാര്യവും അതിനുള്ള കാരണവും ചൂണ്ടിക്കാട്ടി സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ടും സര്‍ക്കാര്‍ നല്‍കും.