കോട്ടയം: ഓര്‍ത്തഡോക്‌സ് കുരിശടികള്‍ക്ക് നേരെ കല്ലേറ്. ഇന്നലെ രാത്രി മലങ്കര ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനമായ ദേവലോകം അരമനയില്‍ നിന്നും അടിവാരത്തേക്കുള്ള റോഡിലെ കുരിശടിയാണ് അജ്ഞാതര്‍ നശിപ്പിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
വളവിലായതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ അവ്യക്തമാണ്.ഇന്നലെ രാത്രി തന്നെ അമയന്നൂര്‍ കാരാട്ടുകുന്നേല്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ കീഴിലെ മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചാപ്പലിലും ആക്രമണം ഉണ്ടായി. ഗ്ലാസ് ഡോറും പരുമല തിരുമേനിയുടെ ഫോട്ടോയുമാണ് നശിപ്പിച്ചത്. അക്രമം നടത്തിയത് സാമൂഹ്യവിരുദ്ധരാണെന്നാണ് പൊലീസ് നിഗമനം. ഓര്‍ത്തഡോക്സ് യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ജില്ലാ പോലീസ് മേധാവി കെ എസ് സാബു സംഭവസ്ഥലം സന്ദര്‍ശിച്ചു.