കോഴിക്കോട് : മാവോവാദി ബന്ധം ആരോപിച്ച്‌ കോഴിക്കോട് പോലീസ് അറസ്റ്റ് ചെയ്തവരില്‍ താഹ ഫസലിന്റെ ലാപ്‌ടോപ്പില്‍ മാവോവാദി ബന്ധം സാധൂകരിക്കുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. പ്രതികളുടെ മാവോവാദി ബന്ധത്തിന് ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതോടെ കസ്റ്റഡി അപേക്ഷയ്‌ക്കൊപ്പം അന്വേഷണസംഘം ഈ തെളിവുകളും കോടതിയില്‍ സമര്‍പ്പിക്കും.
ഇരുവരേയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.റിമാന്‍ഡിലുള്ള അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരോടൊപ്പമുണ്ടായിരുന്ന മൂന്നാമനെ കണ്ടെത്തേണ്ട കാര്യവും കസ്റ്റഡി അപേക്ഷയില്‍ സൂചിപ്പിക്കും. ഇയാളെക്കുറിച്ച്‌ ഇരുവരും ഇതുവരെ ഒരുവിവരവും നല്‍കിയിട്ടില്ലെന്നും അതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നുമാണ് അന്വേഷണസംഘം കോടതിയെ അറിയിക്കുക. പോലീസ് റിപ്പോർട്ട് പ്രകാരം മാവോവാദികളെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് പാർട്ടി നേതൃത്വം. ഇതിന്റെ ഭാഗമായുള്ള സംഘടനാ നടപടികൾക്ക് ഫ്രാക്ഷൻ യോഗം ചേരും. കോഴിക്കോട്ടെ യുഎപിഎ അറസ്റ്റിന് പിന്നാലെയാണ് സിപിഎം ഈ നടപടികളിലേക്ക് കടക്കുന്നത്. എസ്എഫ്ഐ- ഡിവൈഎഫ്ഐ തുടങ്ങിയ പോഷക സംഘടനകളിൽ പെട്ടവർ പങ്കെടുക്കുന്ന ഫ്രാക്ഷൻ യോഗങ്ങളാണ് നടക്കുന്നത്.