പ്രളയം തകര്‍ത്ത പൊതുമരാമത്ത് റോഡുകളുടെ പുനര്‍നിര്‍മാണത്തിന് ജെര്‍മന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ സഹായം. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും ജര്‍മന്‍ ഡെവലപ്‌മെന്റ് ബാങ്കും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കരാര്‍ ഒപ്പിട്ടു.
1800 കോടി രൂപയുടെ പദ്ധതിയില്‍ 1400 കോടി രൂപയുടെ സഹായമാണ് ജര്‍മന്‍ ഡെവലപ്‌മെന്റ് ബാങ്ക് നല്‍കുക. ഇതിനു പുറമെ 25 കോടി രൂപ സ്ഥാപന ശാക്തീകരണത്തിനും ശേഷി വര്‍ദ്ധനയ്ക്കുമായി ഗ്രാന്റായി നല്‍കും.അഞ്ച് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. സംസ്ഥാനത്തെ 31 റോഡുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മിക്കുക. 800 കിലോമീറ്റര്‍ ദൂരം ഇതില്‍ ഉള്‍പ്പെടുന്നു. കെ.എസ്.ടി.പിയാണ് പുനര്‍നിര്‍മാണം നടത്തുക. 2020 മെയ് മാസത്തില്‍ പ്രവൃത്തി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രളയദുരിതത്തിലായ സംസ്ഥാനത്തെ സഹായിക്കുന്നത് സംബന്ധിച്ച് കേരളവും കേന്ദ്രസര്‍ക്കാരും ജര്‍മനിയുമായി നേരത്തെ തന്നെ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ട് കേരളം കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രത്തിനു കൈമാറിയിരുന്നു. ഒക്ടോബര്‍ 30ന് ജര്‍മന്‍ ബാങ്കും കേന്ദ്ര സര്‍ക്കാരും ലോണ്‍ എഗ്രിമെന്റ് ഒപ്പുവച്ചു. തുടര്‍ന്നാണ് സംസ്ഥാനവുമായി കരാര്‍ ഒപ്പുവെച്ചത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍. കെ. സിംഗ്, ബാങ്കിന്‍റെ ഇന്ത്യന്‍ മിഷന്‍ ടീം ലീഡര്‍ കാര്‍ല ബെര്‍ക്, ഫ്രാങ്ക്ഫര്‍ട്ട് അര്‍ബന്‍ ഡെവലപ്‌മെന്‍റ് പ്രോജക്‌ട് മാനേജര്‍ ജാന്‍ ആല്‍ബര്‍, ഡെല്‍ഹി അര്‍ബന്‍ ഡെവലപ്‌മെന്‍റ് സീനിയര്‍ സെക്ടര്‍ സ്‌പെഷ്യലിസ്റ്റ് കിരണ്‍ അവധാനുള എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പിടല്‍.