കോഴിക്കോട്: മാവോയിസ്റ്റുകളെന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും പറ്റി സിപിഎം വിശദമായ അന്വേഷണം നടത്തി. ഇരുവരെയും ഉടന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് വിവരം. ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ ഇവര്‍ക്ക് പോലീസ് ആരോപിക്കുന്ന പോലുള്ള ബന്ധങ്ങളുണ്ടെന്ന് പാര്‍ട്ടിക്ക് വിവരം ലഭിച്ചുവെന്നാണ് സൂചന.
സിപിഎമ്മില്‍ കൂടുതല്‍ പേര്‍ മാവോയിസ്റ്റ് ആശയത്തില്‍ ആകൃഷ്ടരായിട്ടുണ്ടെന്നും പാര്‍ട്ടി അന്വേഷണത്തില്‍ തെളിഞ്ഞു. അലനും താഹയും മാവോയിസ്റ്റുകളാണെന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ജില്ലാ കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളുകയും ചെയ്ത പശ്ചാത്തലത്തിലാണ് സിപിഎം ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത്.അതേസമയം വിഷയം ചര്‍ച്ച ചെയ്യാന്‍ കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി ഇന്ന്‌ യോഗം ചേരും.സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ യോഗത്തില്‍ പങ്കെടുക്കും.അതേസമയം, പാര്‍ട്ടിയുടെ സംഘടനാപരമായ കാര്യങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തേണ്ടതില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞു. പാര്‍ട്ടിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.