”വെളിച്ചം ദുഃഖമാണുണ്ണി, തമസല്ലോ സുഖപ്രദം!” മിസ്റ്റിക്കല്‍ കവി എന്നു വിശേഷിപ്പിക്കാവുന്ന അക്കിത്തത്തിന്റെ വരികളാണിവ. വിശ്വത്തിന്റെ ദുഃഖത്തെ ഉപാസന ചെയ്ത ബുദ്ധചിന്തയുടെ ആത്മീയസത്തയെ അക്ഷരങ്ങളില്‍ കൊത്തിവച്ചിരിക്കുന്നതാണ് അക്കിത്തത്തിന്റെ ഈ കാവ്യശകലം. മുത്തുകള്‍ പന്നികള്‍ക്ക് എറിഞ്ഞു കൊടുക്കരുത്. അവ അത് ചവിട്ടിമെതിക്കുമെന്നാണ് പ്രമാണം. എങ്കിലും നിര്‍ഭാഗ്യവശാല്‍ ദര്‍ശനങ്ങളുടെ മുത്തുകള്‍ പലതും അവസാനം എത്തിപ്പെടുന്നത് പന്നിക്കൂടുകളിലാണ്.
ഇത്തരുണത്തില്‍ കേരളത്തിലെ ചില രണ്ടാംകിട ചിന്തകന്മാര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ഒരു ചര്‍ച്ചയാണ് വിശുദ്ധ മറിയം ത്രേസ്യയുടെ ചില ആത്മീയകൃത്യങ്ങളെപ്പറ്റിയുള്ള വിവാദങ്ങള്‍. അവര്‍ സ്വയം മുറിവേല്‍പ്പിച്ചിരുന്നെന്നും ഇത് മനോരോഗമായിരുന്നു എന്നുമാണ് ആക്ഷേപം. ആത്മീയശാസ്ത്രത്തിലെ പല ഭക്തി പ്രകടനങ്ങളും മന:ശാസ്ത്രദൃഷ്ടിയില്‍ ന്യൂറോസിസ് ആണത്രേ. അത് മാനസിക വിഭ്രാന്തി ആണെന്ന് ശാസ്ത്രം വിശേഷിപ്പിച്ചാല്‍ അതിനെ നിഷ്‌കരുണം തള്ളിക്കളയുന്നതില്‍ ഒരു വിശ്വാസിക്കും സന്ദേഹം ഉണ്ടാവേണ്ടതില്ല. ഒരു മതനിരാസസംസ്‌കൃതിയില്‍ രൂപംകൊണ്ട ചില മന:ശാസ്ത്രചിന്തകളുടെ രണ്ട് നൂറ്റാണ്ട് പഴകിയ ഉപരിപ്ലവങ്ങളായ സങ്കേതങ്ങള്‍ കൊണ്ട് ഇത്തരം അക്കാദമിക അഭിപ്രായങ്ങള്‍ വിളമ്പുന്നത് മന:ശാസ്ത്രവിരുദ്ധം എന്നല്ല മാനവവിരുദ്ധം എന്നുതന്നെ പറയണം. സമകാലിക ഭാവമനഃശാസ്ത്രങ്ങളുടെ (Positive Psychology)) അയല്‍പക്കങ്ങളില്‍പ്പോലും ഇവര്‍ എത്തുന്നില്ല.

ആധുനിക ന്യൂറോസയന്‍സ്

ലോകത്തില്‍ ദുഃഖം ഉണ്ടെന്ന് ആരും നിഷേധിക്കുന്നില്ല. അതിന്റെ പേരില്‍ ഒരു വ്യക്തി സ്വയം മുറിപ്പെടുത്തുന്നതില്‍ എന്ത് സാംഗത്യം? മണല്‍ത്തരിയില്‍ വിശ്വം മുഴുവനെയും ജലകണികയില്‍ സ്വര്‍ഗം മുഴുവനും കാണുന്ന (വില്യം ബ്ലേയ്ക്) സാര്‍വലൗകികമായ ഏകതാനതയുടെ ആത്മീയ പശ്ചാത്തലത്തില്‍നിന്നേ ഈ ചോദ്യത്തെ അപഗ്രഥിക്കാനാവൂ. ഇഴഞ്ഞു കയറി വന്ന ഒച്ചിനുവേണ്ടി സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറന്നുകൊടുത്ത ഫ്രാന്‍സിസ് അസീസി (കസാന്‍ദ് സാക്കിസ്) അസ്വാഭാവികമായ ആത്മീയ ലോകത്തിലെ തിളക്കമുള്ള ബിംബമാണ്.
മനസും ശരീരവും തമ്മിലുള്ള മൗലിക പാരസ്പര്യത്തിന്റെ സുന്ദരങ്ങളായ രൂപകങ്ങളെ ഇന്ന് ആധുനിക ന്യൂറോസയന്‍സ് ഒട്ടേറെ പറഞ്ഞുതരുന്നുണ്ട്. മസ്തിഷ്‌കവും കമ്പ്യൂട്ടറും തമ്മിലുള്ള സമന്വയത്തിന്റെ മേഖലയില്‍ വിപ്ലവാത്മകമായ ചുവടുവെപ്പുകള്‍ നടത്തിയിട്ടുള്ള ശാസ്ത്രജ്ഞനാണ് ഡ്യൂക്ക് സര്‍വകലാശാലയിലെ മിഗുവേല്‍ നിക്കോളേലിസ്. കമ്പ്യൂട്ടര്‍ ഗെയിം കളിക്കാന്‍ പരിശീലിപ്പിച്ച കുരങ്ങന്റെ മസ്തിഷ്‌ക വ്യാപാരങ്ങളെ ഇലക്ട്രോണുകളുടെ സഹായത്തോടെ കുരങ്ങന്റെ തലച്ചോറുമായി ബന്ധിപ്പിച്ചപ്പോള്‍ കുരങ്ങന്‍ കൈ അനക്കാതെ ചിന്തകൊണ്ട് മാത്രം കമ്പ്യൂട്ടര്‍ ഗെയിം കളിക്കാന്‍ തുടങ്ങി. അദ്ദേഹം പറയുന്നു; ”തലച്ചോറാണ് ശരീരത്തെ സൃഷ്ടിക്കുന്നത്. സ്വത്വം (തലച്ചോര്‍) ശരീരത്തില്‍നിന്നും സ്വതന്ത്രമായി!” ഇത് വളരെ ആശ്ചര്യോക്തി കലര്‍ന്ന ഒരു അവകാശവാദമാണ്. എന്നിരുന്നാലും മനഃശാസ്ത്രജ്ഞര്‍ ദീര്‍ഘകാലമായി ചര്‍ച്ചചെയ്യുന്ന മാനസികമായി ഉല്‍ഭവിക്കുന്ന ശാരീരിക പ്രതിഭാസങ്ങള്‍ക്ക് മസ്തിഷ്‌കപരമായ അടിത്തറകള്‍ കൂടിയുണ്ട് എന്ന് ഭാഗികമായെങ്കിലും സാധൂകരിക്കുന്നതാണ് നിക്കോളേലീസിന്റെ പ്രസ്താവന.

ശാസ്ത്രവും പഞ്ചക്ഷതങ്ങളും

ചെറുപ്പത്തില്‍ ശത്രുക്കളാല്‍ അരക്കുചുറ്റും കയര്‍ വരിഞ്ഞുമുറുക്കി മര്‍ദിക്കപ്പെട്ട ഒരു വ്യക്തി ദശകങ്ങള്‍ക്കുശേഷം ഹിപ്‌നോട്ടിസത്തിനു വിധേയമായപ്പോള്‍ അയാളുടെ അരക്കുചുറ്റും രക്തം വമിക്കുന്ന കയര്‍പാടുകള്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. ഹിപ്‌നോട്ടിസത്തിനിടയില്‍ ഒരു സ്ത്രീയോട് നിന്റെ കയ്യില്‍ ഞാന്‍ ഒരു ചുട്ടുപഴുത്ത നാണയത്തുട്ട് വച്ചിട്ടുണ്ട് എന്ന് പറയുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നാണയത്തുട്ട് വച്ചിരുന്നില്ല. അല്പ സമയത്തിനകം നാണയത്തുട്ടിന്റെ വലിപ്പത്തില്‍ അവരുടെ ഉള്ളംകൈയില്‍ പൊള്ളലേറ്റതുപോലെ കാണപ്പെട്ടു.
ഇറ്റലിയില്‍ ചെറുപ്പകാലം മുതല്‍ മറ്റുള്ളവരുടെ ശാരീരികവേദനകള്‍ ഏറ്റെടുക്കുവാന്‍ നിരന്തരം പ്രാര്‍ത്ഥിച്ചിരുന്ന ഒരു യുവതിയെ മനഃശാസ്ത്രജ്ഞര്‍ ഹിപ്‌നോട്ടിസത്തിന് വിധേയമാക്കി. നിന്റെ ശിരസിനുചുറ്റും ഞാനൊരു മുള്‍ക്കിരീടം കാണുന്നു, എന്ന് മനഃശാസ്ത്രജ്ഞന്‍ പറഞ്ഞപ്പോള്‍ അവരുടെ നെറ്റിയിലും ശിരസിലും ആണിയടിച്ചതുപോലെ ചോര പൊടിഞ്ഞു തുടങ്ങിയത്രേ! വിശ്വാസത്തില്‍ അത്ഭുതകരം എന്നു വിശേഷിപ്പിക്കുന്ന പഞ്ചക്ഷതംപോലുള്ള കാര്യങ്ങളെ ശാസ്ത്രം തെളിയിക്കുന്നതായി ഇവിടെ കരുതിയാല്‍ അത് തെറ്റാണ്. പ്രത്യുത, പഞ്ചക്ഷതംപോലുള്ള പ്രതിഭാസങ്ങളെ ഭൗതികമായിക്കൂടി മനസിലാക്കാനുള്ള മനോശരീര ഐക്യത്തിന്റെ ഒരു ചട്ടക്കൂട് മനഃശാസ്ത്രപരമായി തുറന്നുകിട്ടുന്നു എന്നു കരുതാവുന്നതാണ്.
ന്യറോസയന്‍സില്‍ ഇന്ന് ഗൗരവമായ പഠനങ്ങള്‍ക്ക് വിഷയീഭവിക്കുന്ന മേഖലയാണ് മിറര്‍ ന്യൂറോണുകളെക്കുറിച്ചുള്ള പഠനം. മറ്റുള്ളവരുടെ വേദനയെ സംവദിക്കാന്‍ തക്കവിധം തലച്ചോറില്‍ സംജാതമായിരിക്കുന്ന ന്യൂറോണുകളാണിവ. പരക്ഷേമകാംക്ഷയില്‍ വളരുന്നവരില്‍ ഇവ വളരെ സജീവമായിരിക്കും.
സ്വാര്‍ത്ഥമതികളില്‍ ഇവ ഏറെയും പ്രവര്‍ത്തനരഹിതമാണ്. മിസ്റ്റിക്കല്‍ ആത്മീയതയുടെ വിവിധ തലങ്ങളിലേക്ക് ഉയര്‍ന്നവരില്‍ മിറര്‍ ന്യൂറോണുകളുടെ അതിയായ പ്രവര്‍ത്തനം വഴിയായി പ്രകൃതിബദ്ധമായ ഒരു ആത്മീയാനുഭൂതി ഉണ്ടാകുമെന്ന് ആന്‍ഡ്രൂ ന്യൂബര്‍ഗ്, കരോള്‍ ഓള്‍ബ്രൈറ്റ് തുടങ്ങിയ ന്യൂറോ ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. വിശുദ്ധന്മാരുടെയൊക്കെ പ്രാപഞ്ചിക മിസ്റ്റിസിസത്തിനു കാരണം ഇതാണ്. ഇങ്ങനെയാണ് ഫ്രാന്‍സിസ് അസീസിക്ക് നായ സഹോദരനാകുന്നതും പക്ഷി സഹോദരിയാകുന്നതും.

ലോകത്തിന്റെ നിലവിളികള്‍ക്കുള്ള ഉത്തരം

അപരന്റെയോ ഇതര ജീവജാലങ്ങളുടേയോ വേദനയെ അതിതീവ്രമായി സംവദിക്കാന്‍ തക്കവിധം ജൈവമാനസിക ഘടന രൂപപ്പെട്ടവര്‍ ഉറുമ്പു കടിയേല്‍ക്കുന്ന ഞാഞ്ഞൂലിനെപ്രതിപോലും കരയാനിടയാകും! ‘ഒരു കണ്ണീര്‍ക്കണം ഞാന്‍ മറ്റുള്ള വര്‍ക്കായ് പൊഴിക്കവേ, ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം’ എന്ന് കവി പാടിയതു പോലെ. ഈ ദുഃഖം ആത്മീയമായി വളരെ സുഖദായകമായ ഒരു നോവാണ്. ഈ നോവിന്റെ നിര്‍ബന്ധങ്ങളോട് മിസ്റ്റിക്കുകള്‍ പ്രതികരിക്കുന്നത് വിവിധ രീതികളിലായിരിക്കും. ചിലരില്‍ അത് സൈക്കോജനിക് ക്ഷതങ്ങളായോ വേറെ ചിലരില്‍ അത് സ്വയം ഏല്‍പ്പിക്കുന്ന ക്ഷതങ്ങളായോ ഒക്കെ ആവിഷ്‌കരിക്കപ്പെട്ടേക്കാം.
മറിയം ത്രേസ്യയെപ്പോലുള്ള ക്രിസ്തീയ വിശുദ്ധര്‍ക്ക് ആന്തരികമായ വേറൊരു ആത്മീയ ലോകം കൂടിയുണ്ട്. താന്‍ അത്യധികം സ്‌നേഹിക്കുന്ന ക്രിസ്തു മുറിവേറ്റവനാണ്. മുറിവേറ്റവനോടുള്ള ആത്മീയ സ്‌നേഹത്താല്‍ മദിക്കപ്പെടുമ്പോള്‍ അവനോട് ശാരീരികമായി താദാത്മീകരിക്കുവാനുള്ള ദാഹം ഉണ്ടാകും. ‘അവന്റെ പീഡകളില്‍ കുറവുള്ളത് എന്റെ ശരീരത്തില്‍ ഞാന്‍ പൂര്‍ത്തിയാക്കുന്നു.’ രക്ഷകനെ സ്‌നേഹിക്കുന്നവര്‍ക്ക് രക്ഷകനോടൊപ്പം രക്ഷകരാവാനുള്ള ഉള്‍വിളിയുണ്ട്. മുഖം മനസിന്റെ കണ്ണാടിയെന്നപോലെ ഉള്ളിലെ മുറിവേറ്റ നാഥനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയായി ക്രിസ്തുവിന്റെ മണവാട്ടിയുടെ ദേഹം മാറുന്നു. കുഞ്ഞിന്റെ രോഗത്തില്‍ വേദനിക്കുന്ന അമ്മയ്ക്ക് ഈ രോഗം തനിക്കു വരികയും കുഞ്ഞ് രക്ഷപ്പെടുകയും ചെയ്തിരുന്നെങ്കില്‍ എന്നു തോന്നുന്നതുപോലെ.
സ്‌നേഹിക്കുന്ന ഭര്‍ത്താവ് ജയിലിലെ തറയില്‍ കിടക്കുമ്പോള്‍ ഭാര്യ വീട്ടിലെ പട്ടുമെത്ത ഉപേക്ഷിച്ച് തറയില്‍ കിടക്കുന്നത് സ്‌നേഹത്തിന്റെ ജ്ഞാനമീമാംസയില്‍ വിശദീകരണം ആവശ്യമില്ലാത്ത കാര്യമാണ്. കുഞ്ഞിന്റെ മൃതശരീരം കണ്ട് നിലവിളിക്കുന്ന അമ്മ നെഞ്ചത്തടിക്കുന്നത് സ്വയംപീഡയുടെ മാനസികരോഗമാവില്ലല്ലോ. അറിയാത്ത കുഞ്ഞിനും കേള്‍ക്കാത്ത നിലവിളിക്കും കാണാത്ത മുറിവിനും വേണ്ടി നെഞ്ചത്തടിക്കാനും ചോരവാര്‍ക്കാനും സാധിക്കുന്ന മാതൃജന്മങ്ങള്‍ ഉണ്ട് ഈ ലോകത്ത്. അവരെയാണ് വിശുദ്ധര്‍ എന്ന് വിളിക്കുന്നത്. അതാണ് മറിയം ത്രേസ്യ! ആത്മീയതയില്‍ ഇതള്‍വിടരുന്ന സാര്‍വ ജനീന സ്‌നേഹത്തിന്റെ ഉന്നത സാധ്യതകളുടെ ആഘോഷവും ആവിഷ്‌ക്കാരവുമാണ് മറിയം ത്രേസ്യയുടെ മുറിവുകള്‍. വിശ്വത്തിന്റെ നിലവിളികള്‍ക്ക് ശരീരത്തിലൂടെ നല്‍കുന്ന മറുപടിയാണ് സ്വയം ഏല്‍പിക്കുന്ന മുറിവുകള്‍.

ആത്മീയ വിപ്ലവം

‘ചോരക്ക് ചോര’ എന്നത് സായുധ വിപ്ലവത്തിന്റെയല്ല, ആത്മീയ വിപ്ലവത്തിന്റെ മുദ്രാവാക്യമാണ്. പ്രതികാരത്തിന്റെ ചോരയെ അവര്‍ സൗഖ്യത്തിന്റെ രക്തദാനമാക്കുന്നു. അപരന്റെ ചോരക്ക് വിലയായി സ്വന്തം ചോരയെ മോചനദ്രവ്യമാക്കുന്നു. വിശ്വത്തിന്റെ ശോകത്തെപ്രതി കണ്ണീര്‍ പൊഴിക്കുന്നത് ദിനചര്യയാക്കിയവരുടെ ഹൃദയത്തിലൂടെ ഒരു പ്രാവശ്യമെങ്കിലും വാള്‍ കടന്നുപോയിരിക്കണമെന്നത് വെറും കാവ്യ സങ്കല്പമല്ല, പ്രകൃതിനിയമം തന്നെയായിരിക്കണം. ‘അവന്റെ മുറിവുകളാല്‍ നമ്മള്‍ സുഖപ്പെട്ടു’ എന്ന് പറയുന്നത് ഭൂതകാലത്തിന്റെ അനുസ്മരണമല്ല പുണ്യാത്മാക്കളിലൂടെ അനുദിനം മാംസംധരിക്കുന്ന ജീവന്റെ തത്വം തന്നെയാണ്.
മതവും ഈശ്വരവിശ്വാസവുമൊക്കെ മാനസിക രോഗവും മായിക വിഭ്രാന്തികളുമാണ് എന്ന് ആവര്‍ത്തിച്ചിരുന്ന ലോജിക്കല്‍ പ്രൊസിറ്റിവിസവും ഫ്രോയിഡന്‍ ചിന്തയുമൊക്കെ അരങ്ങുവാണിരുന്ന ഒരു കാലഘട്ടത്തിലാണ് മതതത്വശാസ്ത്രത്തിലെ ഉദാത്ത രചനകളിലൊന്നായ ‘മതാനുഭൂതിയുടെ വൈവിധ്യങ്ങള്‍’ (Varieties of Religious Experience) എന്ന 1902 ലെ കൃതിയുമായി മനഃശാസ്ത്രജ്ഞനും ദാര്‍ശനികനുമായ വില്യം ജെയിംസ് കടന്നുവരുന്നത്. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ആത്മീയ പ്രകടനങ്ങളെ വിഭ്രാന്തികളായി വിശേഷിപ്പിക്കുന്നതിനു കാരണം തന്നെ യുക്തിപരമായ ഒരു തരം ന്യൂറോസിസാണ്.
ഒരു ആത്മീയ പെരുമാറ്റശൈലിയുടെ മൂല്യത്തെ തിരിച്ചറിയുവാന്‍ ശാസ്ത്രാധിഷ്ഠിതവും സാമൂഹികവുമായ മൂന്നു മാനദണ്ഡങ്ങളാണ് അദ്ദേഹം നിര്‍ദേശിക്കുന്നത്. 1. പ്രസ്തുത പെരുമാറ്റം ധാര്‍മികമായി സഹായകരമാണോ? 2. വൈജ്ഞാനിക സരണികളുമായി ഒത്തുപോകുമോ? 3. പ്രത്യക്ഷത്തില്‍ തന്നെ വെളിച്ചം, സത്യം, നന്മ, സന്തോഷം, സ്‌നഹം തുടങ്ങിയ അനുഭൂതികളെ പ്രസരിപ്പിക്കാന്‍ തക്കവിധം അവ ഭാസുരമാണോ? ഈ മാനദണ്ഡങ്ങള്‍ വച്ച് മറിയം ത്രേസ്യയെ അളക്കുക. ന്യൂറോസിസിന്റെ ആധിക്യത്തില്‍ അവര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഓടിക്കയറി ആത്മഹത്യാബോംബായി പൊട്ടിത്തെറിക്കുകയായിരുന്നില്ലല്ലോ! കുടുംബങ്ങള്‍ തോറും കയറിയിറങ്ങി അവര്‍ സര്‍വ്വനാശം പ്രസംഗിച്ചിട്ടില്ല. വിഘടനവാദം പ്രത്യയശാസ്ത്രമാക്കി ചാവേറുകളെ റിക്രൂട്ട് ചെയ്തിട്ടുമില്ല. മുറിവുകളില്ലാത്ത മറിയത്തിന് കുടുംബങ്ങളുടെ അമ്മയാവാന്‍ സാധിക്കുകയില്ല.
മുറിവുകള്‍ തുറന്നിടുന്ന അത്യുത്കൃഷ്ടമായ ആത്മീയ ബന്ധങ്ങളുടെ ആകാശങ്ങളെ കാണാന്‍ സാധിക്കാത്തവര്‍ പതിവുപോലെ അജ്ഞതയുടെ പടക്കങ്ങള്‍ പൊട്ടിക്കാന്‍ തുടങ്ങും. ചിലര്‍ നോര്‍മലിനെ അബ്‌നോര്‍മലാക്കും. ചന്ദ്രനെ ചൂണ്ടിക്കാട്ടുമ്പോള്‍ ചന്ദ്രനെ കാണാതെ വിരലിലേക്ക് നോക്കുന്നതുപോലെ! കുടുംബങ്ങളുടെ വിശുദ്ധയെ മനസിലാക്കാന്‍ മനസിന് അല്പംകൂടി വലുപ്പം വേണമെന്നത് അത്ര വലിയ ഒരു ഡിമാന്റല്ലല്ലോ?

റവ. ഡോ. അഗസ്റ്റിന്‍ പാംബ്ലാനി സി.എസ്.റ്റി
കടപ്പാട്- സണ്‍ഡേ ശാലോം