കൊച്ചി: ഭൂമിയിടപാടില്‍ സീറോ മലബാര്‍ സഭാ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസ്. മാര്‍ ആലഞ്ചേരിയെ കൂടാതെ മുമ്ബ് സാമ്ബത്തിക ചുമതല വഹിച്ച ഫാ. ജോഷി പുതുവക്കെതിരെയും കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുത്തിട്ടുണ്ട്.

അലക്സിയന്‍ ബ്രദേഴ്സ് സഭക്ക് കൈമാറിയ ഭൂമി മറിച്ചുവിറ്റത് വഴി 50,28,000 രൂപയുടെ നഷ്ടമുണ്ടായെന്ന പരാതിയിലാണ് കോടതി നടപടി. പരാതിയില്‍ കഴമ്ബുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് കോടതി നിരീക്ഷിച്ചു. വഞ്ചന, ഗൂഢാലോചന അടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഡിസംബര്‍ മൂന്നാം തീയതി രണ്ടു പേരോടും നേരിട്ടു ഹാജരാകന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.സിറോ മലബാര്‍ സഭയ്ക്ക് അലക്‌സി ആന്റ് ബ്രദേഴ്‌സ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ ഒരേക്കര്‍ ഭൂമി പതിനാറ് ആധാരങ്ങളായി തിരിച്ച്‌ വിവിധ വ്യക്തികള്‍ക്ക് വിറ്റു.

എറണാകുളം-അങ്കമാലി അതിരൂപത മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് ആയിരുന്ന ജോര്‍ജ് ആലഞ്ചേരിയും സാമ്ബത്തിക ചുമതലയുള്ള ഫാദര്‍ ജോഷിയും ചേര്‍ന്നാണ് കച്ചവടം നടത്തിയത് എന്നാണ് പരാതി.അഞ്ച് പരാതികളാണ് ഈ കേസില്‍ കോടതിക്ക് ലഭിച്ചത്. മുപ്പത് സെന്റ് ഭൂമി വിറ്റതില്‍ ആധാരത്തില്‍ 1,12,27340 രൂപയാണ് കാണിച്ചിരുന്നത്. ഇതില്‍ പകുതി തുക പോലും സഭയുടെ അക്കൗണ്ടിലേക്ക് വന്നിട്ടില്ലെന്നാണ് പരാതി. ഇരുവര്‍ക്കും എതിരെ വഞ്ചന, ഗൂഢാലോചനക്കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.നേരത്തെ, സഭയുടെ മറ്റൊരു ഭൂമിയിടപാടില്‍ സമാനമായ രീതിയില്‍ കോടതി കേസെടുത്തിരുന്നു.