തിരുവനന്തപുരം:കോപ്പിയടിച്ചെങ്കില്‍ അത് തന്റെ കഴിവാണെന്ന് പി.എസ്.സി പരീക്ഷാതട്ടിപ്പ് കേസ് പ്രതി നസീം. പി.എസ്.സി നടത്തിയ കേരള ആംഡ് പോലീസ് നാലാം ബറ്റാലിയന്‍ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തി റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന നസീമിനും ശിവരഞ്ജിത്തിനും ഒക്ടോബര്‍ 28നാണ് ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയ നസീം കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ തന്റെ പ്രൊഫൈല്‍ ഫോട്ടോ അപ്ഡേറ്റ് ചെയ്തിരുന്നു.
‘തോല്‍ക്കാന്‍ മനസ്സില്ലെന്ന് ഞാന്‍ തീരുമാനിച്ച നിമിഷമായിരുന്നു. ഞാന്‍ ആദ്യമായി വിജയിച്ചത്’ എന്ന കുറിപ്പോടെ ഫോട്ടോ പങ്കുവെയ്ക്കുകയായിരുന്നു. എന്നാല്‍ കോപ്പിയടിക്കുന്നതിനാല്‍ എങ്ങിനെ തോല്‍ക്കുമെന്ന് ഒരാള്‍ കമന്റിട്ടു. ഇതിന് മറുപടിയായാണ് കോപ്പി അടിച്ചെങ്കില്‍ അത് തന്റെ കഴിവെന്ന് നസീം മറുപടി നല്‍കിയത്.പിണറായി തമ്ബ്രാന്റെ സര്‍ക്കാരുള്ളപ്പോള്‍ ആരെ പേടിക്കാന്‍ നിങ്ങള്‍ കോപ്പിയടിച്ചും കൂടെ ഉള്ളവന്റെ പള്ളക്ക് പിച്ചാത്തി കേറ്റി അങ്ങ് അര്‍മാദിക്കൂ… ലാല്‍സാലം എന്ന് കമന്റിട്ട വ്യക്തിയും മറുപടി നല്‍കി.
എസ്‌എഫ്‌ഐ പ്രവര്‍ത്തകനായ അഖിലിനെ കുത്തിയതിലുള്ള വധശ്രമ കേസില്‍ ഒന്നാം പ്രതിയായ ശിവരഞ്ജിത്തിനും രണ്ടാം പ്രതിയായ നസീമിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എസ്‌എഫ്‌ഐ മുന്‍ യൂണിറ്റ് പ്രസിഡന്റായ ശിവരഞ്ജിത്തിനും സെക്രട്ടറിയായ നസീമിനും പിഎസ്‌സി പരീക്ഷാ ക്രമക്കേടിലും സ്വാഭാവിക ജാമ്യം നല്‍കാമെന്ന് ഉത്തരവുണ്ടായത്. വധശ്രമക്കേസില്‍ 19 പ്രതികളാണെന്നും ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇതിനാലാണ് കുറ്റപത്രം വൈകുന്നതെന്നുമാണ് പൊലീസിന്റെ വാദം.