വിളവൂര്‍ക്കല്‍(തിരുവനന്തപുരം): വാളയാര്‍ സംഭവത്തില്‍ പ്രതിഷേധിച്ച്‌ സ്കൂളിലെ ക്ളാസ്‌ മുറിയില്‍ പോസ്റ്റര്‍ വരച്ച്‌ പ്രദര്‍ശിപ്പിച്ച മൂന്ന് പ്ലസ്ടു വിദ്യാര്‍ഥികളെ സ്കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ്‌ ചെയ്തു. വിളവൂര്‍ക്കല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളെയാണ് വെള്ളിയാഴ്ച മുതല്‍ ബുധനാഴ്ച വരെ സ്‌കൂളില്‍നിന്നു പുറത്താക്കിയത്.അച്ചടക്ക നടപടി തങ്ങളുടെ സമ്മതപ്രകാരമാണെന്ന് രക്ഷിതാവിന്റെ സാന്നിധ്യത്തില്‍ കുട്ടികളെക്കൊണ്ട് സ്‌കൂള്‍ രജിസ്റ്ററില്‍ എഴുതി ഒപ്പിടുവിക്കുകയും ചെയ്തു.ഒരാഴ്ചത്തേക്ക് ആയിരുന്ന സസ്പെന്‍ഷന്‍ പിന്നീട് രക്ഷിതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മൂന്നുദിവസമായി കുറക്കുകയായിരുന്നു.

‘ചേര്‍ത്ത് പിടിക്കേണ്ടവര്‍ കയറിപ്പിടിക്കുമ്ബോള്‍, നേര് കാട്ടേണ്ടവര്‍ നെറികേട് കാട്ടുമ്ബോള്‍, വഴിയൊരുക്കേണ്ടവര്‍ പെരുവഴിയിലാക്കുമ്ബോള്‍ മകളെ നിനക്ക് നീ മാത്രം’. എന്നെഴുതിയ പോസ്റ്ററാണ് കുട്ടികള്‍ ക്ലാസ് ചുമരിലൊട്ടിച്ചത്.വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്‌കൂളില്‍ മുന്‍പും പരിപാടികള്‍ നടത്തിയിട്ടുണ്ട്. അതിനാലാണ് ക്ലാസ് മുറിയില്‍ പോസ്റ്റര്‍ പതിപ്പിച്ചതെന്ന് സസ്‌പെന്‍ഷനിലായ കുട്ടികള്‍ പറയുന്നു.എന്നാല്‍ ക്ലാസ് ടീച്ചറുടെ അനുമതിയില്ലാതെ ക്ലാസില്‍ പോസ്റ്റര്‍ പതിപ്പിച്ചതിനാലാണ് അച്ചടക്ക നടപടിയെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്.