തിരുവനന്തപുരം; തലസ്ഥാനത്തെ സ്‌കൂളുകളില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ഒരു സ്‌കൂളില്‍ നിന്നും 15 ഓളം വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവര്‍ കഞ്ചാവ് ഉപയോഗിച്ചതായും കൈമാറ്റം ചെയ്തതായും എക്‌സൈസ് സംഘം കണ്ടെത്തി. കഞ്ചാവ് ഉപയോഗിക്കുകയായിരുന്ന രണ്ട് വിദ്യാര്‍ത്ഥികളെ രാവിലെ ഉദ്യോഗസ്ഥര്‍ പിടികൂടിയതോടെയാണ് മറ്റ് കുട്ടികളും ഉപയോഗിക്കുന്ന വിവരം പുറത്തറിഞ്ഞത്.

സ്‌കൂള്‍ പരിസരത്ത് നിന്നും രാവിലെ ഒന്‍പത് മണിയോടെയാണ് കഞ്ചാവ് ഉപയോഗിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ തിരുവനന്തപുരം എക്‌സൈസ് സര്‍ക്കിളിന് കീഴിലുള്ള ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഇതേ സ്കൂളിലെ കൂടുതല്‍ വിദ്യാര്‍ത്ഥികളുടെ വിവരം ലഭിച്ചത്. സ്കൂളില്‍ നടത്തിയ പരിശോധനയില്‍ 13 പേര്‍കൂടി പിടിയിലായി. ഇതില്‍ മൂന്ന് കുട്ടികളെ, സ്ഥിരം കാരിയര്‍മാരായി കഞ്ചാവ് മാഫിയ ഉപോയഗിച്ച്‌ വരികയായിരുന്നു. കുട്ടികളില്‍ ചിലരുടെ ശരീരത്തില്‍ ബ്ളേഡ് കൊണ്ട് വരഞ്ഞ് മുറിവുകള്‍ വരുത്തിയതായും കണ്ടെത്തി. ഡ്രഗ് ഉപയോഗിക്കുമ്ബോഴുള്ള രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ മനപ്പൂര്‍വം മുറിവുകള്‍ ഉണ്ടാക്കുന്നതാണെന്നാണ് വിവരം. കുട്ടികള്‍ക്കെതിരെ മാതൃകാപരമായ നടപടി സ്കൂള്‍ സ്വീകരിച്ചു.

രണ്ട് വിദ്യാര്‍ത്ഥികളെ ഡി അഡിക്ഷനും നിര്‍ദ്ദേശം നല്‍കി. രക്ഷിതാക്കളെ വിളിച്ച്‌ വരുത്തി എക്സൈസ് ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക അയച്ചത്.