മഞ്ചിക്കണ്ടിയില്‍ നടന്ന ഏറ്റമുട്ടല്‍ വ്യാജമെന്ന് ആദിവാസി ആക്ഷന്‍ കൌണ്‍സില്‍ നേതാവ് മുരുകന്‍. വെടിവെച്ചു കൊന്ന മാവോയിസ്റ്റുകള്‍ നേരത്തേ കീഴടങ്ങാന്‍ തയ്യാറായിരുന്നു. നവനീത് ശര്‍മ ഐ.പി.എസ് മാവോയിസ്റ്റുകള്‍ക്ക് കീഴടങ്ങാന്‍ പദ്ധതി ഉണ്ടാക്കിയിരുന്നു. അതിന്റെ ഭാഗമായി ആദിവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ മാവോയിസ്റ്റുകളുമായി ആശയ വിനിമയം നടത്തിയിരുന്നു. ചര്‍ച്ച നടക്കുന്നതിനടയിലാണ് പൊലീസ് ആദിവാസികളെ ഭീഷണിപ്പെടുത്തി മാവോയിസ്റ്റുകളെ കണ്ടുപിടിച്ച്‌ വെടിവെച്ചുകൊന്നതെന്നും മുരുകന്‍ പറഞ്ഞു.
മഞ്ചക്കണ്ടി വനമേഖലയില്‍ വര്‍ഷങ്ങളായി മാവോയിസ്റ്റുകള്‍ വന്ന് തമ്ബടിക്കുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ നമ്മളാരും ഇതുവരെ അവരെ കണ്ടിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പ് വ്യാജമായിട്ടുള്ളതാണ്. വളരെ ആസൂത്രിതമായ നീക്കത്തിലൂടെ പോലീസ് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതാണെന്നാണ് നമുക്ക് വ്യക്തമാക്കാനുള്ളത്. മാവോയിസ്റ്റുകളുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായിട്ട് പോലീസിനെതിരെ ഒന്നും ഉണ്ടായിട്ടില്ലെന്നും മുരുകന്‍ പറയുന്നു.
അതേസമയം അട്ടപ്പാടിയില്‍ നാല് മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നതിനെ ന്യായീകരിച്ച്‌ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. മാവോയിസ്റ്റുകളാണ് ആദ്യം വെടിവെച്ചതെന്ന പൊലീസ് ഭാഷ്യം മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ ആവര്‍ത്തിച്ചു. പട്രോളിങ്ങിനിറങ്ങിയ തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിവെച്ചു. സ്വയരക്ഷക്ക് വേണ്ടിയാണ് തണ്ടര്‍ബോള്‍ട്ട് തിരിച്ചുവെടിവെച്ചത്. അതിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. ഇവരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു. ഇത്തരം സംഭവങ്ങളില്‍ അനുശാസിക്കേണ്ട നടപടിക്രമങ്ങള്‍ കോടതി നിര്‍ദ്ദേശപ്രകാരം സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.