കല്‍പ്പറ്റ: ഫേസ്ബുക്ക് ലൈവിലൂടെ യുവതിയെ അപമാനിച്ച്‌ സംസാരിച്ച സംഭവത്തില്‍ ഫിറോസ് കുന്നംപറമ്ബിലിനെതിരെ കേസെടുത്തതിന് ശേഷം തനിക്കെതിരെ സ്ഥിരമായി ഭീഷണി കോളുകള്‍ വരുന്നുവെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. ഫോണ്‍ വിളിക്കുന്നവര്‍ വളരെ മോശമായാണ് സംസാരിക്കുന്നത്. ഇപ്പോള്‍ വിദേശത്തു നിന്നുള്ള ഫോണ്‍ കോളുകള്‍ എടുക്കാറില്ല. ഒരു പ്രത്യേക മതത്തിനെതിരെയാണ് തന്റെ നിലപാടെന്ന രീതിയിലാണ് സംസാരം. പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നും ജോസഫൈന്‍ വയനാട്ടില്‍ പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളില്‍ ലൈവ് വീഡിയോയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചതിനാണ് ഫിറോസ് കുന്നംപറമ്ബിലിനെതിരേ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. ഒരു പെണ്‍കുട്ടിയെ എന്ന വ്യാജേന സ്ത്രീ എന്ന പദപ്രയോഗത്തിലൂടെ കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയുമാണ് ഫിറോസ് അപമാനിച്ചിരിക്കുന്നതെന്നും ഇത് അനുവദിക്കാനാകില്ല എന്നും ഫിറോസ് കുന്നംപറമ്ബിലിനെതിരേ എത്രയുംവേഗം പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരാള്‍ ഇത്ര വൃത്തികെട്ട രീതിയില്‍ സ്ത്രീകളെ അഭിസംബോധന ചെയ്യാന്‍ പാടില്ലെന്നും ജോസഫൈന്‍ പറഞ്ഞിരുന്നു.