കാസര്‍കോഡ്:മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ യുവതി അതിന് ശ്രമിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. നടന്നത് കള്ളവോട്ടിനുള്ള ശ്രമമല്ലെന്നും നബീസയുടെ അറസ്റ്റ് അനാവശ്യമാണെന്നുമാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് പറഞ്ഞത്. ഒരു വീട്ടില്‍ രണ്ടു നബീസമാര്‍ ഉണ്ടായിരുന്നത് കൊണ്ട് വോട്ട് ചെയ്യാനായി കൊണ്ടുവന്ന സ്ലിപ്പ് മാറിപ്പോയെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പാണ് മഞ്ചേശ്വരം മണ്ഡലത്തിലുള്ള ബാക്ര ബയല്‍ സ്‌കൂളിലെ 42ാം പോളിംഗ്‌ ബൂത്തില്‍ വച്ച്‌ നബീസ എന്ന യുവതിയെ പൊലീസ് പിടികൂടിയത്. ഇവര്‍ക്കെതിരെ ആള്‍മാറാട്ട കുറ്റം ചുമത്തിയിട്ടുണ്ട്. നബീസയ്ക്ക് 42ാം ബൂത്തില്‍ വോട്ടില്ലാതിരുന്നിട്ടും ഇവര്‍ വോട്ട് ചെയ്യാനായി എത്തുകയായിരുന്നു. ഇവര്‍ വിവാഹം കഴിച്ച്‌ ഇവിടെ നിന്നും പോയ ശേഷം ഇവരുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തിരുന്നു.നബീസയുടെ കൈയില്‍ വോട്ടര്‍ സ്ലിപ്പും ഉണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.