കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് തലാഖ് ചൊല്ലി ഉപേക്ഷിച്ച സംഭവത്തില്‍ യുവാവിനെതിരെ വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. നാദാപുരത്ത് സമീര്‍ ജീവനാംശം പോലും നല്‍കാതെ 24 കാരിയായ ഫാത്തിമ ജുവൈരിയയെയും രണ്ടു മക്കളെയും ഒരു വര്‍ഷം മുമ്ബ് മുത്തലാഖ് ചൊല്ലി ഉപേക്ഷിക്കുകയായിരുന്നു.ജീവനാംശം പോലും നല്‍കാതെ തന്നെയും രണ്ട് മക്കളെയും വീട്ടില്‍ നിന്ന് ഇറക്കി വിട്ടതിനെതിരെ സമീറിന്റെ വീടിന് മുന്‍പില്‍ സമരത്തിലാണ് ജുവൈരിയ. ഇതിനിടെ വിദേശത്ത് നിന്ന് എത്തിയ സമീര്‍ 20 ദിവസം മുന്‍പ് നാട്ടിലെത്തി മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ കാണിച്ച്‌ ജുവൈരിയ നല്‍കിയ പരാതിയിലാണ് വളയം പോലീസ് 2019ലെ മുത്വലാഖ് നിരോധന നിയമപ്രകാരം കേസെടുത്തത്.
നേരത്തെ, ജുവൈരിയയ്ക്കും മക്കള്‍ക്കും 3500 രൂപ വീതം ജീവനാംശം നല്‍കാന് നാദാപുരം മജിസ്‌ട്രേട്ട് കോടതി വിധിച്ചിരുന്നു. എന്നാല്‍, ഈ തുക മതിയാകില്ലെന്ന് ചൂണ്ടിക്കാട്ടി ജുവൈരിയ കോഴിക്കോട് ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അതിന് പുറമേ തന്റെ 40 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഭര്‍തൃ വീട്ടുകാര്‍ തട്ടിയെടുത്തെന്ന് ആരോഭിച്ചും ജീവനാംശം ആവശ്യപ്പെട്ടും ഫാത്തിമ വടകര കുടുംബ കോടതിയില്‍ കേസ് നല്‍കിട്ടുണ്ട്.മതനിയമം അനുസരിച്ചാണ് മൊഴി ചൊല്ലിയതെന്ന് സമീറിന്റെ അഭിഭാഷകന്‍ പറഞ്ഞു. കോടതി വിധിച്ചതനുസരിച്ചുള്ള 3,500 രൂപ ജീവനാംശം നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. കൂടാതെ ഒരുവര്‍ഷം മുന്‍പ് നടത്തിയ വിവാഹമോചനത്തില്‍ അടുത്തിടെ വന്ന മുത്വലാഖ് നിരോധന നിയമപ്രകാരം കേസെടുത്തതിനെ സമീറിന്റെ കുടുംബം ചോദ്യം ചെയ്തിട്ടുണ്ട്.