ആലപ്പുഴ: സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പില്‍ ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതില്‍ പരാതി നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടി എന്‍എസ്‌എസ് പരസ്യമായി പ്രചാരണത്തിനിറങ്ങിയതിനേ ചൂണ്ടിക്കാട്ടിയാണ് കോടിയേരി പ്രതികരിച്ചത്.അതേസമയം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിരീക്ഷണം ശരിയാണെന്നും തെരഞ്ഞെടുപ്പ് ചട്ടമനുസരിച്ച്‌ മതത്തിന്റെയും ജാതിയുടെയും പേര് പറഞ്ഞ് വോട്ട് പിടിക്കുകയാണ്. വട്ടിയൂര്‍ക്കാവില്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നത്. ഇതിനെതിരെ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കുമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എന്‍.എസ്.എസിന് സ്വന്തം നിലപാട് സ്വീകരിക്കാന്‍ അവകാശമുണ്ടെന്നാണ് കോടിയേരി പറഞ്ഞിരുന്നത്. ഈ നിലപാട് മാറ്റിയാണ് എന്‍.എസ്.എസിനെ കോടിയേരി ഇന്ന് കടന്നാക്രമിച്ചത്.വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി എന്‍എസ്‌എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിലാണ് പരസ്യ പ്രചാരണം നടത്തുന്നത്. കരയോഗങ്ങളുടേയും വനിതാ സമാജങ്ങളുടേയും നേതൃത്വത്തില്‍ പ്രചാരണം നടത്തി വരികയാണെന്ന് എന്‍എസ്‌എസ് നേതൃത്വം അറിയിക്കുകയും ചെയ്തിരുന്നു.