ന്യൂഡല്‍ഹി: അയോദ്ധ്യ-ബാബറി മസ്ജിദ് ഭൂമിതര്‍ക്ക കേസ് വാദത്തിനിടെ സുപ്രീം കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. സുന്നി വഖഫ് ബോര്‍ഡിന്റെ അഭിഭാഷകനായ രാജീവ് ധവാന് ഹിന്ദു മഹാസഭയുടെ അഭിഭാഷകന് എതിര്‍വാദത്തിനായി തനിക്ക് കൈമാറിയ ‘രാമന്റെ ജന്മഭൂമി ഏതാണെന്ന് വ്യക്തമാക്കുന്ന’ ഭൂപടം വലിച്ച് കീറിയതോടെയാണ് സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍ക്ക് തുടക്കമായത്.
കീറി കളയണമെങ്കിൽ കളഞ്ഞോളൂ എന്ന് കോടതി പറഞ്ഞതോടെയാണ് രാജീവ് ധവാൻ മാപ്പ് വലിച്ചു കീറിയത്. അടുത്ത കാലത്ത് എഴുതിയ ഇത്തരം പുസ്തകങ്ങളൊക്കെ എങ്ങനെ തെളിവായി എടുക്കുമെന്ന് ധവാൻ വാദിച്ചു. നിങ്ങളിങ്ങനെ തുടങ്ങിയാൽ ഞങ്ങൾ എഴുന്നേറ്റ് പോകുമെന്നും ഇന്ന് വൈകുന്നേരം അഞ്ചിനുള്ള തന്നെ വാദങ്ങൾ അവസാനിപ്പിക്കണമെന്നും കോടതിയുടെ സമയം പാഴാക്കരുതെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അഭിഭാഷകർക്ക് കർശനനിർദേശം നൽകി.അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ എത്തിയ 14 ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ച് വാദം കേൾക്കുന്നത്. ഇന്ന് വാദം കേൾക്കലിന്റെ നാല്പതാം ദിവസമാണ്. നവംബര്‍ 15ന് മുമ്പ് അയോധ്യ ഹര്‍ജികളിൽ ഭരണഘടനാ ബെഞ്ച് വിധി പറയുമെന്നാണ് വിവരം.
ഭൂപടം കീറിയെറിഞ്ഞ് അഭിഭാഷകന്, സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍….
