വത്തിക്കാൻസിറ്റി: പ്രേഷിത തീഷ്ണതയ്ക്കും കൂട്ടായ്മാ മനോഭാവത്തിനും വർത്തമാനകാല സഭ മാതൃകയാക്കേണ്ട വിശുദ്ധ വ്യക്തിത്വമാണ് മാർ മാത്യു കാവുകാട്ട് എന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ദൈവദാസൻ മാർ കാവുകാട്ടിന്റെ 50-ാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി ഒക്ടോബർ അഞ്ചിന് രാവിലെ റോമിലെ പ്രൊപ്പഗാന്ത സെമിനാരിയിൽ നടന്ന അനുസ്മരണ ദിവ്യബലിയിൽ വചനപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
സ്നേഹത്തെ ജീവിതവിളിയായും ശുശ്രൂഷയെ അതിനുള്ള മാർഗമായും കണ്ട പുരോഹിതശ്രേഷ്ഠനാണ് മാർ കാവുകാട്ടെന്ന് കർദിനാൾ അനുസ്മരിച്ചു. സഹപ്രവർത്തകരായ വൈദികരിൽ ആത്മവിശ്വാസമർപ്പിച്ച് അവരുടെ കഴിവുകളോടും കുറവുകളോടും കൂടി അവരെ സ്നേഹിച്ച് സഭാഭരണം നടത്തിയ ഒരു നല്ല അജപാലകനായിരുന്നു അദ്ദേഹം. മാർ കാവുകാട്ടിന്റെ നാമകരണ നടപടികൾ വേഗം ഫലപ്രാപ്തിയിൽ എത്താൻ കൂടുതൽ പ്രാർഥിക്കണമെന്ന് മാർ ആലഞ്ചേരി ഓർമിപ്പിച്ചു.
മാർ ജോസഫ് പെരുന്തോട്ടം, മാർ സ്റ്റീഫൻ ചിറപ്പണത്ത്, മാർ ജോർജ് വലിയമറ്റം എന്നിവരുൾപ്പെടെ ഇരുപതോളം മെത്രാന്മാർ തിരുക്കർമങ്ങളിൽ സഹകാർമികരായി.
സീറോ മലബാർ സഭയിലെ എല്ലാ രൂപതയിൽനിന്നുള്ള പ്രതിനിധികളും പ്രത്യേകിച്ച് ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി, തക്കല രൂപതകളിൽനിന്നുള്ള വൈദികരും സന്യാസിനികളും അല്മായരും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. പോസ്റ്റുലേറ്റർ ഫാ.ജോസഫ് ആലഞ്ചേരി സ്വാഗതവും ചങ്ങനാശേരി അതിരൂപത വൈദിക പ്രതിനിധി ഫാ.പ്രകാശ് മറ്റത്തിൽ നന്ദിയും പ്രകാശിപ്പിച്ചു. നേർച്ചവിതരണത്തിനുശേഷം സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.