ചെന്നൈ: ചെന്നൈ ഐ.ഐ.ടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടി തത്സമയം സംപ്രേക്ഷണം ചെയ്യാതിരുന്നതിന് ദൂരദര്‍ശനിലെ ഉദ്യോഗസ്ഥയ്ക്ക് സസ്പെന്‍ഷന്‍.ചെന്നൈ ദൂരദര്‍ശന്‍ കേന്ദ്രയിലെ പ്രോഗ്രാം വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ വസുമതിയ്ക്ക് എതിരെ ആണ് നടപടി. വസുമതിയെ സസ്‌പെന്‍ഡ് ചെയ്ത് ദൂരദര്‍ശന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉത്തരവിറക്കി. ഇവര്‍ക്കെതിരേ അച്ചടക്ക നടപടിയുണ്ടായിരുന്നുവെത്രെ. ഈ സമയത്ത് മുന്‍കൂര്‍ അനുമതിയില്ലാതെ സ്ഥാപനത്തില്‍ നിന്ന് ഇവര്‍ പുറത്തുപോയതും ഇവര്‍ക്കെതിരേ നടപടിയെടുക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
കേന്ദ്ര സിവില്‍ സര്‍വീസസ് നിയമത്തിലെ പത്താം വകുപ്പ് പ്രകാരമാണ് നടപടി. സസ്പെന്‍ഷന്‍ കാലയളവില്‍ ചെന്നൈ അസിസ്റ്റന്റ് ഡയറക്ടറുടെ അനുവാദമില്ലാതെ വസുമതി ചെന്നൈയ്ക്ക് പുറത്തു പോകാന്‍ പാടില്ലെന്നും ഉത്തരവില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്നലെയാണ് ദൂരദര്‍ശന്‍ സിഇഓ ശശി ശേഖര്‍ വെമ്ബട്ടി ഉത്തരവിറക്കിയത്.സെപ്തംബര്‍ മുപ്പതിനാണ് ചെന്നൈ ഐഐടിയിലെ ബിരുദദാനച്ചടങ്ങില്‍ മോഡി പങ്കെടുത്തത്. ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കുന്നതിനൊപ്പം സിങ്കപ്പൂര്‍-ഇന്ത്യ ‘ഹാക്കത്തണ്‍-2019’ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണവും പ്രധാനമന്ത്രി നിര്‍വഹിച്ചിരുന്നു. രണ്ടാംതവണ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള മോഡിയുടെ ആദ്യ ചെന്നൈ സന്ദര്‍ശനമായിരുന്നു അത്.