ഹൈദരാബാദ് : മലയാളിയായ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞനെ ഹൈദരാബാദിലെ വാസസ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്ററിലെ ശാസ്ത്രജ്ഞനായ എസ് സുരേഷാണു മരിച്ചത്. ഹൈദരാബദ് അമീര്‍ പേട്ടിലെ ഫ്‌ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാരമുള്ള വസ്തുകൊണ്ട് തലക്കേറ്റ അടിയാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഐ.എസ്.ആര്‍.ഒക്കു കീഴിലുള്ള ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിലെ (എന്‍.ആര്‍.എസ്.സി) ശാസ്ത്രജ്ഞനാണ് സുരേഷ്. അമീര്‍പേട്ടിലെ അന്നപൂര്‍ണ അപ്പാര്‍ട്ട്‌മെന്റില്‍ തനിച്ചാണ് അദ്ദേഹത്തിന്റെ താമസം. ചൊവ്വാഴ്ച സഹപ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നപ്പോള്‍ ചെന്നൈയിലായിരുന്ന ഭാര്യയെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ഭാര്യയും ബന്ധുക്കളും പോലീസില്‍ വിവരമറിയിച്ചു. അവര്‍ വാതില്‍ കുത്തിത്തുറന്നപ്പോഴാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്.മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിദഗ്ദരും സംഭവസ്ഥലം സന്ദര്‍ശിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. അപ്പാര്‍ട്ടമെന്‍റിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.20 വര്‍ഷമായി ഹൈദരാബാദില്‍ താമസിച്ചുവരികയായിരുന്നു സുരേഷ്. ഭാര്യയും ഒപ്പമുണ്ടായിരുന്നെങ്കിലും സ്ഥലംമാറ്റം കിട്ടിയതിനെത്തുടര്‍ന്ന് 2005 ല്‍ ചെന്നൈയിലേക്ക് മാറി. ഒരു മകള്‍ യുഎസിലും മറ്റൊരു മകള്‍ ന്യൂഡല്‍ഹിയില്‍ താമസിക്കുന്നു.