വത്തിക്കാൻസിറ്റി: ലത്തീൻ ആരാധന ക്രമപ്രകാരമുള്ള ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ ദൈവവചന ഞായറായി ആചരിക്കണമെന്നു ഫ്രാൻസിസ് മാർപാപ്പ നിർദേശിച്ചു. അപ്പെര്യൂത് ഇല്ലിസ് എന്ന പേരിൽ ഇന്നലെ പുറപ്പെടുവിച്ച സ്വയാധികാര പ്രബോധനം അഥവാ മോത്തു പ്രോപിയൊയിലാണ് മാർപാപ്പ ഇക്കാര്യം അറിയിച്ചത്. വിശുദ്ധ ലിഖിതങ്ങളെക്കുറിച്ചുള്ള അറിവും സ്നേഹവും ക്രൈസ്തവ ജീവിതത്തിന് അത്യാവശ്യമാണെന്നു മാർപാപ്പ ചൂണ്ടിക്കാട്ടി.
ബൈബിൾ പഠനത്തിനും വിചിന്തനത്തിനുമായി വർഷത്തിലെ ഒരു പ്രത്യേക ദിവസം എന്ന രീതിയിൽ മാത്രം ഇതിനെ കാണരുതെന്നും വർഷം മുഴുവൻ നീണ്ടു നിൽക്കേണ്ട പ്രക്രിയയാണിതെന്നും മാർപാപ്പ ഓർമിപ്പിച്ചു. ദൈവവചനവുമായി അടുത്തബന്ധം പുലർത്താത്ത പക്ഷം നമ്മുടെ ഹൃദയം തണുത്തുപോകും.
ഉത്ഥിതനായ കർത്താവുമായും വിശ്വാസികളുടെ സമൂഹവുമായും തിരുലിഖിതവുമായുള്ള ബന്ധം ക്രൈസ്തവ അസ്തിത്വത്തിന്റെ സത്തയാണ്.
തിരുലിഖിതങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ ക്രിസ്തുവിനെക്കുറിച്ചുള്ള അജ്ഞതതന്നെയാണെന്ന വിശുദ്ധ ജറോമിന്റെ പ്രബോധനം മാർപാപ്പ ഓർമിപ്പിച്ചു.