ഇടുക്കി: തേക്കടി ബോട്ട് ദുരന്തം നടന്നിട്ട് ഇന്നേക്ക് ഒരു പതിറ്റാണ്ട് തികയുമ്ബോളും നടപടിക്രമങ്ങള്‍ എങ്ങും എത്തിയില്ല. നാല്‍പ്പത്തിയഞ്ച് പേരുടെ ജീവനെടുത്ത ദുരന്തം നടന്നിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്ബോഴും ദുരന്തത്തിന് ഇടയാക്കിയ മുഴുവന്‍ പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലും ക്രൈംബ്രാഞ്ചിനായിട്ടില്ല എന്നത് വിലയൊരു പോരായ്മയാണ്.സെപ്തംബര്‍ 30ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് തേക്കടി തടാകത്തിലെ മണക്കവല ഭാഗത്ത് വച്ച്‌ കെടിഡിസിയുടെ ജലകന്യകയെന്ന ബോട്ട് മുങ്ങിയത്. ഏഴ് കുട്ടികളും 23 സ്ത്രീകളുമുള്‍പ്പടെ 45 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്.
ബോട്ടില്‍ കൂടുതല്‍ സഞ്ചാരികളെ കയറ്റിയതും, ലൈഫ് ജാക്കറ്റുകള്‍ ഇല്ലാതിരുന്നതും ബോട്ടിന്റെ അശാസ്ത്രീയ നിര്‍മ്മാണവും തുടങ്ങിയ പല അപകടകാരണങ്ങളാണ് വിവിധ അന്വേഷണസംഘങ്ങള്‍ കണ്ടെത്തിയത്.റിട്ട. ജസ്റ്റിസ് മൊയ്തീന്‍കുഞ്ഞിന്റെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഐ.ജിയായിരുന്ന ശ്രീലേഖയുടെ മേല്‍നോട്ടത്തില്‍ എസ്.പി വത്സനായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണ ചുമതല. മരിച്ചത് മുഴുവന്‍ അന്യസംസ്ഥാനക്കാരായതിനാല്‍ അന്വേഷണത്തിന് ചൂടുണ്ടായില്ല. ബോട്ടിലെ ഡ്രൈവര്‍, ലാസ്‌കര്‍, ബോട്ട് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവരെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ഫൈബര്‍ ബോട്ടിന്റെ നിര്‍മാണത്തിലെ അപാകതയാണ് അപകട കാരണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബോട്ട് നിര്‍മാണ കമ്ബനിയിലേക്കും കരാറുകാരുടെ ഇടപാടുകളിലേക്കും നീങ്ങിയതോടെ അന്വേഷണം നിലച്ചു.ബോട്ടിന്‍റെ ടെണ്ടര്‍ വിളിച്ചത് മുതല്‍ നീറ്റിലിറക്കിയത് വരെയുള്ള 22 വീഴ്ചകള്‍ അടങ്ങിയ റിപ്പോര്‍ട്ട് കമ്മീഷന്‍ നല്‍കിയെങ്കിലും അതിന്മേല്‍ ഇതുവരെ സര്‍ക്കാര്‍ നടപടിയുണ്ടായിട്ടില്ല.ക്രൈംബ്രാഞ്ച് ആദ്യം നല്‍കിയ കുറ്റപത്രം തള്ളിയ കോടതി, പ്രത്യേകം കുറ്റപത്രം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം കഴിഞ്ഞ മാസമാണ് ഇതില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിനായത്.