ഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ ബസുകളില്‍ ഇനി മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ച സൗജന്യയാത്ര പദ്ധതിക്ക് സംസ്ഥാന ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിടിസി ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. നഗരത്തിലെ സര്‍ക്കാര്‍ ബസുകളിലും ക്ലസ്റ്റര്‍ ബസുകളിലും ഒക്ടോബര്‍ 29 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാം.ഇത് കൂടാതെ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ 5500 മുന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഡല്‍ഹിയില്‍ വിന്യസിപ്പിക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനം വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി നടത്തിയത്. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ ബസുകളിലും ക്ലസ്റ്റര്‍ ബസ്സുകളിലുമാണ് ഇവരെ നിയമിക്കുന്നത്.മൂന്ന് വര്‍ഷമെങ്കിലും സുരക്ഷാ ജീവനക്കാരായി പ്രവര്‍ത്തിച്ചവര്‍ക്കാണ് ജോലിയില്‍ മുന്‍ഗണന. ബസില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് സുരക്ഷാ ജീവനക്കാരോട് അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.ദില്ലിയിലെ പൊതുഗതാഗതസംവിധാനം സ്ത്രീ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ജൂണിലാണ് സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളിലും ഡല്‍ഹി മെട്രോയിലും സൗജന്യയാത്ര കെജ്രിവാള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ മെട്രോയില്‍ കേന്ദ്രത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് പദ്ധതി നടപ്പാക്കാനായില്ല. പിന്നീട് രാജ്യതലസ്ഥാനത്തെ പൊതുഗതാഗത സംവിധാനങ്ങളില്‍ വനിതകള്‍ക്കു സൗജന്യ യാത്ര അനുവദിക്കാന്‍ ഡല്‍ഹി മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു.